ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുന്‍നിര്‍ത്തിയുള്ള ടീം ഇന്ത്യയുടെ നീക്കമാണിത് എന്നാണ് വ്യക്തമാകുന്നത്

മുംബൈ: ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇഷാന്‍ കിഷന്‍ പ്ലേയിംഗ് ഇലവനിലുണ്ടായിട്ടും കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയത് ഏവരേയും അമ്പരപ്പിച്ചിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുന്‍നിര്‍ത്തിയുള്ള ടീം ഇന്ത്യയുടെ നീക്കമാണിത് എന്നാണ് വ്യക്തമാകുന്നത്. 

ഓവലില്‍ ജൂണ്‍ ഏഴിനാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത് എങ്കിലും ബിസിസിഐ ഇപ്പോഴേ തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. മൂന്ന് ദിന പരിശീലന മത്സരം ഇംഗ്ലണ്ടില്‍ ഫൈനലിന് മുമ്പ് നടത്താന്‍ ബിസിസിഐ ശ്രമിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇതോടൊപ്പം ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഫോമില്ലായ്‌മയുടെ പേരില്‍ ഇലവനില്‍ നിന്ന് സ്ഥാനം നഷ്‌ടമായ കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പറായി ഫൈനലില്‍ കളിപ്പിക്കാന്‍ ബിസിസിഐക്ക് പദ്ധതിയുണ്ട്. ലോകകപ്പ് ഫൈനലിന് മുമ്പ് ശ്രേയസ് അയ്യര്‍ ഫിറ്റ്‌നസ് വീണ്ടെടുത്തില്ലെങ്കില്‍ സൂര്യകുമാര്‍ യാദവിനെ ഇലവനിലേക്ക് പരിഗണിക്കാനും ബിസിസിഐ ആലോചിക്കുന്നു. ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലാണ് പ്ലേയിംഗ് ഇലവനിനായി മത്സരിക്കുന്ന മറ്റൊരു താരം. രാഹുല്‍ കീപ്പറാകുമോ എന്ന കാര്യത്തില്‍ തീരുമാനം ഐപിഎല്ലിലെ പ്രകടനം അനുസരിച്ചാവും തീരുമാനിക്കുക. എന്നാല്‍ മുമ്പ് ടെസ്റ്റില്‍ വിക്കറ്റ് കീപ്പിംഗ് ചെയ്തുള്ള പരിചയം കെ എല്‍ രാഹുലിനില്ല. 

'കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയാല്‍ ടീം കോംബിനേഷന്‍ കൂടുതല്‍ സന്തുലിതമാക്കാന്‍ കഴിയും. ഒരു അധിക ബാറ്ററെയോ ബൗളറേയോ ഉള്‍ക്കൊള്ളിക്കാനാകും. എന്നാല്‍ ഇതെല്ലാം ഐപിഎല്ലിലെ പ്രകടനം അനുസരിച്ചിരിക്കും. സ്ക്വാഡ് പ്രഖ്യാപനത്തോട് അനുബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും. എങ്കിലും ഭരത് സ്‌ക്വാഡിനൊപ്പമുണ്ടാകും. അദേഹത്തിന് വലിയ മാച്ചുകളുടെ പരിചയം ആവശ്യമാണ്' എന്നും ബിസിസിഐ ഒഫീഷ്യല്‍ ഇന്‍സൈഡ് സ്പോര്‍ടിനോട് പറ‌‌ഞ്ഞു. ടെസ്റ്റ് പരമ്പരയില്‍ ഓസീസിനെതിരെ ബാറ്റിംഗ് പരാജയമായെങ്കിലും ആദ്യ ഏകദിനത്തില്‍ മാച്ച് വിന്നിംഗ് ഇന്നിംഗ്‌സും വിക്കറ്റ് പിന്നിലെ മികച്ച പ്രകടനവുമായി രാഹുല്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 

വിശാഖപ്പട്ടണത്ത് കാത്തിരിക്കുന്നത് റണ്‍ മഴയെ വിക്കറ്റ് പെയ്ത്തോ, പിച്ച് റിപ്പോര്‍ട്ട്, കാലവസ്ഥാ പ്രവചനം