ലോകകപ്പ് കാണാനായി പുതിയ ത്രി ഡി കണ്ണടക്ക് ഓര്‍ഡര്‍ ചെയ്തുവെന്നായിരുന്നു റായുഡു കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്.

മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞതിന് പിറ്റേന്ന് സെലക്ഷന്‍ കമ്മിറ്റിയെ കളിയാക്കുന്ന രീതിയില്‍ ട്വീറ്റിട്ടുവെന്ന ആരോപണത്തില്‍ അംബാട്ടി റായുഡുവിനെതിരെ അച്ചടക്ക നടപടിയൊന്നുമില്ലെന്ന് ബിസിസഐ. റായുഡുവിന്റെ പ്രതികരണം ബിസിസിഐയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കിലും സെലക്ഷനെ നേരിട്ട് വിമര്‍ശിക്കുന്നതല്ലാത്തതിനാല്‍ നടപടി വേണ്ടെന്നാണ് ബിസിസിഐ ഭരണസമിതിയുടെ നിലപാട്.

ലോകകപ്പ് കാണാനായി പുതിയ ത്രി ഡി കണ്ണടക്ക് ഓര്‍ഡര്‍ ചെയ്തുവെന്നായിരുന്നു റായുഡു കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. ലോകകപ്പ് ടീമില്‍ റായുഡുവിന് പകരം ഇടംപിടിച്ച വിജയ് ശങ്കര്‍ ത്രീ ഡൈമന്‍ഷണല്‍ കളിക്കാരനാണെന്ന് ടീം പ്രഖ്യാപനത്തിനുശേഷം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് പറഞ്ഞിരുന്നു. ഇതിനെ കളിയാക്കിയാണ് ത്രീ ഡി ഗ്ലാസിന് ഓര്‍ഡര്‍ ചെയ്തുവെന്ന് റായുഡു ട്വീറ്റ് ചെയ്തതെന്ന് അഭിപ്രായമുയര്‍ന്നിരുന്നു.

Scroll to load tweet…

എന്നാല്‍ ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ടതിലുള്ള റായഡുവിന്റെ നിരാശ മനസിലാക്കുന്നുവെന്നും ആ വികരാരം പ്രകടിപ്പിക്കുകമാത്രമാണ് താരം ചെയ്തതെന്നും പരിധിവിടാത്തതിനാല്‍ നടപടിയൊന്നും എടുക്കുന്നില്ലെന്നും ബിസിസിഐ പ്രതിനിധി പിടിഐയോട് പറഞ്ഞു.നിരാശ മറികടക്കാന്‍ റായുഡുവിന് അല്‍പം സമയം നല്‍കണമെന്നും ലോകകപ്പ് സ്റ്റാന്‍ഡ് ബൈ താരങ്ങളുടെ പട്ടികയിലുള്ള കളിക്കാരനെതിരെ നിലവില്‍ നടപടിയെടുക്കേണ്ട സാഹചര്യമില്ലെന്നും ബിസിസിഐ പ്രതിനിധി വ്യക്തമാക്കി.