എന്നാല്‍ രോഹിത്തിന്‍റെ നിര്‍ദേശത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സ് ചിരിച്ചുകൊണ്ട് പ്രതികരിച്ചത്. ഒരു കുഴപ്പവുമില്ല, നല്ല കാര്യമാണ്. പക്ഷെ ബെസ്റ്റ് ഓഫ് ത്രീ ഫൈനല്‍ ഏകദിന ക്രിക്കറ്റിനാവും യോജിക്കുക.

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയികളെ തീരുമാനിക്കാന്‍ ഒറ്റ മത്സം മാത്രം നടത്തുന്നതിനെ ചോദ്യം ചെയ്ത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താനായി ഇന്ത്യ രണ്ടുവര്‍ഷം കഠിനാധ്വാനം ചെയ്തിരുന്നുവെന്നും പക്ഷെ ഫൈനലിലെ ഒറ്റ തോല്‍വികൊണ്ട് ചാമ്പ്യന്‍ഷിപ്പ് കൈവിട്ടുവെന്നും പറഞ്ഞ രോഹിത് അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മുതല്‍ മൂന്ന് മത്സര പരമ്പരയിലൂടെ വിജയികളെ തീരുമാനിക്കുന്നതാവും ഉചിതമെന്ന നിര്‍ദേശവും മുന്നോട്ടുവെച്ചിരുന്നു.

മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രോഹിത് ബെസ്റ്റ് ഓഫ് ത്രീ ഫൈനലെന്ന നിര്‍ദേശം ഐസിസിക്ക് മുമ്പാകെ വെച്ചത്. രണ്ടുവര്‍ഷം മികച്ച ക്രിക്കറ്റ് കളിച്ചശേഷവും ഒരു മത്സരത്തിലെ തോല്‍വിയില്‍ ചാമ്പ്യന്‍ഷിപ്പ് കൈവിടേണ്ടിവരിക ദു:ഖകരമാണ്. ഒരു മത്സരത്തിലേക്ക് ഫൈനല്‍ ചുരുക്കുന്നതോടെ ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യാമായ ആവേശത്തിലേക്ക് ടീമിന് എത്താനാവില്ല. അതുകൊണ്ട് അടുത്ത തവണ ബെസ്റ്റ് ഓഫ് ത്രീ ഫൈനലാവും നന്നാവുക എന്നായിരുന്നു രോഹിത്തിന്‍റെ വാക്കുകള്‍. ജൂണ്‍ മാസത്തില്‍ മാത്രമെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനാവു എന്നില്ലെന്നും ഫൈനല്‍ വേദിയായി ഇംഗ്ലണ്ടിനെ മാത്രമല്ല ലോകത്തെ മറ്റ് വേദികളും പരിഗണിക്കണമെന്നും രോഹിത് പറഞ്ഞിരുന്നു.

എന്നാല്‍ രോഹിത്തിന്‍റെ നിര്‍ദേശത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സ് ചിരിച്ചുകൊണ്ട് പ്രതികരിച്ചത്. ഒരു കുഴപ്പവുമില്ല, നല്ല കാര്യമാണ്. പക്ഷെ ബെസ്റ്റ് ഓഫ് ത്രീ ഫൈനല്‍ ഏകദിന ക്രിക്കറ്റിനാവും യോജിക്കുക. നാലു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഒളിംപിക്സിലൊക്കെ ഒറ്റ ഫൈനല്‍ കൊണ്ടല്ലെ വിജയിയെ തീരുമാനിക്കുന്നതെന്നും കമിന്‍സ് ചോദിച്ചു. ഓസ്ട്രേലിയന്‍ ഫുട്ബോള്‍ ലീഗിലും(എഎഫ്‌എല്‍), ഓസ്ട്രേലിയന്‍ റഗ്ബി ലീഗിലുമൊക്കെ(എആര്‍എല്‍) ഒറ്റ ഫൈനലല്ലെ ഉള്ളൂവെന്ന് മാധ്യമങ്ങളോട് ചോദിച്ച കമിന്‍സ് അതാണ് സ്പോര്‍ട്സ് എന്നും പറഞ്ഞു.

തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് 100 ശതമാനം പിഴ ചുമത്തി ഐസിസി; ഗില്ലിനും തിരിച്ചടി

ഫൈനലിലെത്താന്‍ ചാമ്പ്യന്‍ഷിപ്പ് കാലയളവില്‍ ഓസ്ട്രേലിയ ഇരുപതോളം ടെസ്റ്റില്‍ കളിച്ചു. ഇതില്‍ മൂന്നോ നാലോ ടെസ്റ്റിലെ ഞങ്ങള്‍ തോറ്റിട്ടുള്ളു.ഓരോ സാഹചര്യങ്ങള്‍ക്കും അനുസരിച്ച് കളിക്കാന്‍ ഞങ്ങള്‍ക്കായി എന്നതാണ് കിരീടനേട്ടത്തിലേക്ക് നയിച്ചതെന്നും കമിന്‍സ് പറഞ്ഞു.

ശുഭ്മാന്‍ ഗില്ലിന്‍റെ ക്യാച്ച് സംശായസ്പദമായിരുന്നുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ രോഹിത് ശര്‍മ പറഞ്ഞിരുന്നു. ഫൈനല്‍ പോലെ നിര്‍ണായകമായൊരു മത്സരത്തില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ അമ്പയര്‍മാര്‍ കുറച്ചുകൂടി ശ്രദ്ധിക്കണമെന്നും ഒന്നോ രണ്ടോ ക്യാമറ ആംഗിള്‍വെച്ച് വിധി പറയരുതെന്നും രോഹിത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ റിച്ചാര്‍ഡ് കെറ്റില്‍ബറോ ലോകത്തില്‍ നിലവിലുള്ള ഏറ്റവും മികച്ച അമ്പയറാണെന്ന് പറഞ്ഞ കമിന്‍സ് എല്ലാ ആംഗിളുകളും പരിശോധിച്ചാണ് അദ്ദേഹം തീരുമാനമെടുത്തിരിക്കുക എന്നും നിയമം അദ്ദേഹത്തിന് അറിയാമല്ലോ എന്നും മറുപടി നല്‍കി. വികാരപരമായല്ലാതെ തന്നെ അമ്പയറുടെ തീരുമാനത്തെ താന്‍ പിന്തുണക്കുന്നുവെന്നും 100 മീറ്റര്‍ അപ്പുറത്ത് നിന്ന് ബിഗ് സ്ക്രീനില്‍ റീപ്ലേ കാണുന്ന ആരാധകര്‍ക്ക് ചിലപ്പോള്‍ അത് തെറ്റാണെന്ന് തോന്നിയാക്കാമെന്നും കമിന്‍സ് വ്യക്തമാക്കി.