ഇന്‍ഡോറില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുമെന്ന് സ്റ്റാർക്ക് ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പ് നല്‍കി

ഇന്‍ഡോർ: ബോർഡർ-ഗാവസ്‍കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ടീം ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്കായി സ്റ്റാർ പേസർ മിച്ചല്‍ സ്റ്റാർക്ക് കളിക്കും. പരിക്ക് കാരണം ആദ്യ രണ്ട് ടെസ്റ്റുകളും നഷ്ടമായ താരം നായകനും പേസറുമായ പാറ്റ് കമ്മിന്‍സിന്‍റെ അഭാവത്തില്‍ മടങ്ങിവരവിന് തയ്യാറെടുക്കുകയാണ്. ഇന്‍ഡോറില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുമെന്ന് സ്റ്റാർക്ക് ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പ് നല്‍കി. 

പരിക്ക് ഭേദമായെന്നും മൂന്നാം ടെസ്റ്റിനായി സജ്ജനെന്നും ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളര്‍ മിച്ചൽ സ്റ്റാര്‍ക്ക് ഇന്‍ഡോർ ടെസ്റ്റിന് മുന്നോടിയായി വ്യക്തമാക്കി. ടീമിലേക്ക് മടങ്ങിയെത്താൻ കാത്തിരിക്കുകയാണെന്നും സ്റ്റാര്‍ക്ക് പറഞ്ഞു. 'ഇന്ത്യക്കെതിരെ ആദ്യ കളികളിൽ തോറ്റെങ്കിലും ഇനിയും രണ്ട് മത്സരങ്ങളുണ്ട്, ശക്തമായി തിരിച്ചുവരാൻ ഓസീസിന് ആകും, ടീമിനായി തനിക്ക് മികച്ച സംഭാവന നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ' എന്നും സ്റ്റാര്‍ക്ക് പറഞ്ഞു. സ്റ്റാര്‍ക്കിന്‍റെ അഭാവം ഓസ്ട്രേലിയൻ നിരയിൽ ആദ്യ രണ്ട് ടെസ്റ്റുകളില്‍ സാരമായി നിഴലിച്ചിരുന്നു. ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്‍റെ അഭാവത്തിൽ ഇനി ബൗളിംഗ് നിരയെ നയിക്കുക സ്റ്റാര്‍ക്ക് ആയിരിക്കും. മുപ്പത്തിമൂന്നുകാരനായ സ്റ്റാർക്ക് ഓസീസിനായി 75 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. സ്റ്റാർക്കിനൊപ്പം പേസ് ഓൾറൗണ്ടർ കാമറൂണ്‍ ഗ്രീനും പരിക്ക് മാറിയെത്തുന്നതും ഓസീസിന് ആശ്വാസമാണ്.

ദില്ലിയിലെ ആദ്യ ടെസ്റ്റില്‍ മൂന്ന് സ്പെഷ്യലിസ്റ്റ് സ്‍പിന്നർമാരുമായി ഓസ്ട്രേലിയ ഇറങ്ങിയപ്പോള്‍ പാറ്റ് കമ്മിന്‍സ് മാത്രമായിരുന്നു പേസർ. എന്നാല്‍ നാഗ്‍പൂരില്‍ കമ്മിന്‍സിനൊപ്പം സ്കോട്ട് ബോളണ്ടും പേസറായി എത്തി. അർബുദ ബാധിതയായ അമ്മയുടെ ചികില്‍സയ്ക്കായാണ് പാറ്റ് കമ്മിന്‍സ് ദില്ലി ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങിയത്. അവസാന രണ്ട് ടെസ്റ്റുകളിലും പാറ്റ് കളിക്കില്ല. മറ്റൊരു സ്റ്റാർ പേസറായ ജോഷ് ഹേസല്‍വുഡ് പരിക്കേറ്റ് പരമ്പരയില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു. ലാന്‍ഡ് മോറിസാണ് ഓസീസ് സ്‍ക്വാഡിലുള്ള മറ്റൊരു പേസർ. 24കാരനായ മോറിസിന് ഇതുവരെ അരങ്ങേറ്റം കുറിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. 

ഇതെന്തൊരു ഭാഗ്യക്കേട്! ഇന്‍ഡോർ ടെസ്റ്റില്‍ സ്റ്റാർ ഇന്ത്യന്‍ ഓള്‍റൗണ്ട‍ർ പുറത്താകാനിട