ഇന്ത്യന്‍ താരങ്ങള്‍ വീട്ടിലേക്ക് മടങ്ങിയപ്പോള്‍ ദില്ലിയില്‍ തുടരുകയായിരുന്നു ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം

ദില്ലി: കളിക്കളത്തില്‍ മികവ് കാണാനില്ലെങ്കിലും പരിശീലനത്തില്‍ ഒട്ടും വിട്ടുവീഴ്‌ചയില്ലാതെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിനായി ഇന്‍ഡോറിലേക്ക് തിരിക്കുമുമ്പ് ദില്ലിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ സ്റ്റീവ് സ്‌മിത്തും കൂട്ടരും നാലഞ്ച് മണിക്കൂര്‍ നീണ്ട പരിശീലനമാണ് നടത്തിയത്. ഓസീസ് ക്രിക്കറ്റ് ടീം ഇന്ന് രാവിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലെത്തി. നാല് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ പരിശീലനം നടത്തി. ദില്ലിയില്‍ നിന്ന് ഞായറാഴ്‌ചയാവും ഓസീസ് ടീം ഇന്‍ഡോറിലേക്ക് തിരിക്കുക എന്നും ടീം വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു. 

പരമ്പരയിലെ രണ്ടാം ടെസ്റ്റിന്‍റെ വേദിയായിരുന്നു ദില്ലി. മത്സര ശേഷം ഇന്ത്യന്‍ താരങ്ങള്‍ വീട്ടിലേക്ക് മടങ്ങിയപ്പോള്‍ ദില്ലിയില്‍ തുടരുകയായിരുന്നു ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം. ഇന്‍ഡോറില്‍ നാളെ ഇന്ത്യന്‍ താരങ്ങള്‍ തിരികെ എത്തും. ഒന്നാം തിയതി മാത്രമാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത് എന്നതിനാലാണ് ഇന്ത്യന്‍ താരങ്ങളെ കുടുംബത്തോടൊപ്പം സമയം ചിലവിടാന്‍ അനുവദിച്ചത്. സ്ഥിരം നായകന്‍ പാറ്റ് കമ്മിന്‍സ് കുടുംബപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് പെട്ടെന്ന് മടങ്ങിയതിനാല്‍ സ്റ്റീവ് സ്‌മിത്താകും ഇന്‍ഡോര്‍ ടെസ്റ്റില്‍ ഓസീസിനെ നയിക്കുക. അമ്മയുടെ രോഗാവസ്ഥയെ തുടര്‍ന്ന് നാട്ടിലേക്ക് തിരിക്കുകയായിരുന്നു കമ്മിന്‍സ്. 

ടീമിനെ പല നിര്‍ണായക താരങ്ങളും പരിക്കിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയിരിക്കേയാണ് പരമ്പരയില്‍ തിരിച്ചെത്തുക ലക്ഷ്യമിട്ട് ഓസീസ് ടീം ദില്ലിയില്‍ പ്രത്യേക പരിശീലനം നടത്തിയത്. പരിക്ക് ഭേദമാകാത്ത പേസര്‍ ജോഷ് ഹേസല്‍വുഡും കണ്‍കഷന്‍ അനുഭവപ്പെട്ട ഓപ്പണര്‍ ഡേവിഡ് വാര്‍ണറും കാല്‍മുട്ടിന് പരിക്കേറ്റ മാറ്റ് റെന്‍ഷോയും നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ സ്‌പിന്നര്‍ ആഷ്‌ടന്‍ അഗറും തീരുമാനിക്കുകയായിരുന്നു. അതേസമയം ഇന്‍ഡോര്‍ ടെസ്റ്റില്‍ മുതിര്‍ന്ന പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും യുവ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനും ഓസീസ് ഇലവനിലേക്ക് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു; വനിതാ ട്വന്‍റി 20 ലോകകപ്പില്‍ ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ഫൈനല്‍