ഏകദിന ലോകകപ്പിന് 15 അംഗ സ്‌ക്വാഡ് പ്രഖ്യാപിക്കണം എന്നാണ് ഐസിസി ചട്ടം

മുംബൈ: ഏകദിന ലോകകപ്പ് ക്രിക്കറ്റിനുള്ള ടീം സെലക്ഷന്‍ ഇന്ത്യന്‍ സെലക്‌‌ടര്‍മാര്‍ക്ക് വലിയ തലവേദനയായിരിക്കുകയാണ്. വിക്കറ്റ് കീപ്പര്‍മാരില്‍ കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവര്‍ തമ്മില്‍ പോരാട്ടം നടക്കുന്നു. ഇവരില്‍ രാഹുലും മറ്റൊരു മധ്യനിര താരമായ ശ്രേയസ് അയ്യരും പരിക്ക് മാറി ലോകകപ്പ് കളിക്കുന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്. പരിക്ക് മാറിയെങ്കിലും സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയുടെ കാര്യവും എന്തെന്ന് കാത്തിരുന്ന് കാണണം. ഇതില്‍ അവസാനിക്കുന്നതല്ല ഇന്ത്യന്‍ ടീമിന്‍റെ തലവേദനകള്‍. 

ഏകദിന ലോകകപ്പിന് 15 അംഗ സ്‌ക്വാഡ് പ്രഖ്യാപിക്കണം എന്നാണ് ഐസിസി ചട്ടം. സെപ്റ്റംബര്‍ 5ന് പ്രാഥമിക സ്‌ക്വാഡ് പട്ടിക കൈമാറുകയും 27-ാം തിയതി അന്തിമ പട്ടിക ഐസിസിക്ക് നല്‍കണം എന്നുമാണ് നിര്‍ദേശം. ഈ രണ്ട് തിയതികള്‍ക്കുള്ളിലാണ് ടീമില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത്. സ്‌ക്വാഡിലേക്ക് അധിക പേസര്‍ ആരെ ഉള്‍പ്പെടുത്തണം എന്ന ചോദ്യം അവശേഷിക്കുന്നു. ഷര്‍ദ്ദുല്‍ താക്കൂര്‍, ജയ്‌ദേവ് ഉനദ്‌കട്ട് എന്നിവരില്‍ ആരെ വേണം എന്നതാണ് ചര്‍ച്ചാ വിഷയം. പരിക്ക് പൂര്‍ണമായി മാറിയാല്‍ ജസ്പ്രീത് ബുമ്രക്കൊപ്പം മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമായിരിക്കും ഇന്ത്യയുടെ പ്രധാന പേസര്‍മാര്‍. നാലാം പേസറുടെ ഒഴിവ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ നികത്തും. അഞ്ചാം പേസറായി ഷര്‍ദ്ദുല്‍ താക്കൂര്‍, ജയ്‌ദേവ് ഉനദ്‌കട്ട് എന്നിവര്‍ തമ്മിലാണ് മത്സരം. ബാറ്റിംഗ് കൂടി പരിഗണിച്ചാല്‍ താക്കൂറിനാണ് കൂടുതല്‍ സാധ്യത. ഉനദ്‌കട്ട് ഇടംകൈയന്‍ പേസറാണ് എങ്കിലും അവസാന നിമിഷം അര്‍ഷ്‌ദീപ് സിംഗ് പരിഗണനയിലേക്ക് വരുമോ എന്ന ചോദ്യവും അവശേഷിക്കുന്നു. പ്രസിദ്ധ് കൃഷ്‌ണയും ബംഗാള്‍ പേസര്‍ മുകേഷ് കുമാറാണ് ടീമിലേക്ക് മത്സരിക്കുന്ന മറ്റുള്ള പേസര്‍മാര്‍. ഇങ്ങനെ ആകെക്കൂടി കുഴഞ്ഞുമറിയുകയാണ് ടീം സെലക്ഷന്‍. 

ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡിനെ ഈ ആഴ്‌ച പ്രഖ്യാപിക്കുന്നതോടെ ലോകകപ്പ് ടീം സംബന്ധിച്ച് ഏകദേശ ഊഹം ലഭിക്കും. പരിക്കിന്‍റെ പിടിയിലായിരുന്ന ജസ്‌പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്‌ണ, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ കാര്യത്തില്‍ ഏഷ്യാ കപ്പ് ടീം പ്രഖ്യാപനത്തോടെ തീരുമാനമറിയാം. ഒരു വര്‍ഷം നീണ്ട ഇടവേളയ്‌ക്ക് ശേഷം അയര്‍ലന്‍ഡിനെതിരായ ട്വന്‍റി 20 പരമ്പരയിലൂടെ തിരിച്ചുവരുന്ന ബുമ്രയുടെ പ്രകടനത്തിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. 

Read more: കേരള ക്രിക്കറ്റ് ടീമിന് സൂപ്പര്‍ പരിശീലകന്‍; എം വെങ്കട്ടരമണ കോച്ച്, ടിനു യോഹന്നാന് പുതിയ ചുമതല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം