ബംഗ്ലാദേശ് പേസര്‍ മുസ്തഫിസൂര്‍ റഹ്മാന് പകരക്കാരനായി സിംബാബ്‍വെ ഫാസ്റ്റ് ബൗളര്‍ ബ്ലെസിംഗ് മുസറബാനിയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെടുത്തു. 

കൊല്‍ക്കത്ത: 2026 ഐപിഎല്‍ സീസണ്‍ ആരംഭിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ, ബംഗ്ലാദേശ് പേസര്‍ മുസ്തഫിസൂര്‍ റഹ്മാന് പകരക്കാരനായി സിംബാബ്‍വെ ഫാസ്റ്റ് ബൗളര്‍ ബ്ലെസിംഗ് മുസറബാനിയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെടുത്തു. മാര്‍ച്ച് 13 വെള്ളിയാഴ്ചയാണ് ഫ്രാഞ്ചൈസി ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. മാര്‍ച്ച് 17ന് മുസറബാനി ടീമിനൊപ്പം ചേരും. അടുത്തിടെ അവസാനിച്ച 2026 ടി20 ലോകകപ്പില്‍ 13 വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയ മുസറബാനി, ഐപിഎല്ലില്‍ കളിക്കുന്നതിനായി നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറി.

ആറടി എട്ടിഞ്ച് ഉയരമുള്ള ഈ വലംകൈയന്‍ പേസര്‍, തന്റെ വേഗതകൊണ്ടും ബൗണ്‍സുകൊണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിലും വിവിധ ലീഗുകളിലും ഇതിനോടകം ശ്രദ്ധേയനാണ്. മതീഷ പതിരാന, ഹര്‍ഷിത് റാണ എന്നിവരുടെ പരിക്കു മൂലം പ്രതിസന്ധിയിലായ കൊല്‍ക്കത്ത പേസ് നിരയ്ക്ക് മുസറബാനിയുടെ വരവ് വലിയ കരുത്താകും.

വിവാദങ്ങള്‍ക്കൊടുവില്‍ മുസ്തഫിസൂര്‍ പിഎസ്എല്ലിലേക്ക്

കൊല്‍ക്കത്ത റിലീസ് ചെയ്തതിന് പിന്നാലെ മുസ്തഫിസൂര്‍ റഹ്മാന്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ലാഹോര്‍ ഖലദാര്‍സില്‍ ചേര്‍ന്നു. കഴിഞ്ഞ ലേലത്തില്‍ 9.20 കോടി രൂപ എന്ന വന്‍ തുകയ്ക്കാണ് മുസ്തഫിസൂറിനെ കൊല്‍ക്കത്ത സ്വന്തമാക്കിയിരുന്നത്. എന്നാല്‍ ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെയുണ്ടായ അക്രമ സംഭവങ്ങളെത്തുടര്‍ന്ന് താരം ഐപിഎല്ലില്‍ കളിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് താരത്തെ ഒഴിവാക്കാന്‍ ബിസിസിഐ ഫ്രാഞ്ചൈസിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പിഎസ്എല്ലിന് തിരിച്ചടിയായി താരങ്ങളുടെ ഐപിഎല്‍ മോഹം

കരാര്‍ ഒപ്പിട്ട ശേഷം താരങ്ങള്‍ പിഎസ്എല്‍ ഉപേക്ഷിച്ച് ഐപിഎല്ലിലേക്ക് ചേക്കേറുന്നത് ഇത് രണ്ടാം തവണയാണ്. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കന്‍ താരം കോര്‍ബിന്‍ ബോഷ് സമാനമായ രീതിയില്‍ ഐപിഎല്ലിലേക്ക് പോയതിനെത്തുടര്‍ന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അദ്ദേഹത്തിന് ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത്തവണ മുസറബാനിയും പിഎസ്എല്‍ വിട്ടത് ടൂര്‍ണമെന്റിന് വലിയ തിരിച്ചടിയായിട്ടുണ്ട്.

YouTube video player