ഓസീസ് പര്യടനം: ഇന്ത്യന്‍ ടീമിന്റെ വിധിയെഴുതുക ആരെന്ന് വ്യക്തമാക്കി ഗംഭീര്‍
സ്റ്റീവ് സ്‌മിത്തും ഡേവിഡ് വാർണറും അടക്കമുള്ള വമ്പന്‍മാരെ പിടിച്ചുകെട്ടാൻ ശേഷിയുള്ള ബൗളിംഗ് നിര ഇന്ത്യക്കുണ്ട് എന്ന് ഗംഭീര്‍
ദില്ലി: ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഇന്ത്യയുടെ ഗതി നിശ്ചയിക്കുക ഫാസ്റ്റ് ബൗളർമാർ ആയിരിക്കുമെന്ന് മുൻതാരം ഗൗതം ഗംഭീർ. സ്റ്റീവ് സ്‌മിത്തും ഡേവിഡ് വാർണറും അടക്കമുള്ള വമ്പന്‍മാരെ പിടിച്ചുകെട്ടാൻ ശേഷിയുള്ള ബൗളിംഗ് നിര ഇന്ത്യക്കുണ്ട്. എന്നാല്‍ ടെസ്റ്റ് ടീമിലേക്ക് സ്‌മിത്തിന്‍റെയും വാര്‍ണറുടെയും മടങ്ങിവരവ് വെല്ലുവിളിയാണെന്നും ഗംഭീര്‍ പറഞ്ഞു.
അവസാനം ഓസ്‌ട്രേലിയില്‍ പര്യടനം നടത്തിയപ്പോള്‍(2018-19) പരമ്പര 2-1ന് നേടിയിരുന്നു ടീം ഇന്ത്യ. ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര ജയമായിരുന്നു ഇത്. എന്നാല്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്കിലായിരുന്ന സ്‌മിത്തും വാര്‍ണറും അന്ന് കളിച്ചിരുന്നില്ല. വിലക്ക് കഴിഞ്ഞെത്തിയ സ്‌മിത്ത് ബാറ്റ്സ്‌മാന്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരുന്നു. സ്‌മിത്തിന് 911 പോയിന്‍റും രണ്ടാമതുള്ള കോലിക്ക് 886 പോയിന്‍റുമാണുള്ളത്.
ബ്രിസ്‌ബേനില്‍ ഡിസംബര്‍ മൂന്നിന് ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പരയ്‌ക്ക് തുടക്കമാവും. പരമ്പരയിൽ ഇന്ത്യ നാല് ടെസ്റ്റ് കളിക്കും. അഡ്‌ലെയ്‌ഡ്, മെല്‍ബണ്‍, സിഡ്‌നി എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങള്‍. അഡ്‌ലെയ്ഡ് ടെസ്റ്റ് പകലും രാത്രിയുമായാണ് അരങ്ങേറുക. ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ മത്സരം ഡിസംബര്‍ 11ന് ആരംഭിക്കും. ടെസ്റ്റ് പരമ്പരയ്‌ക്ക് ശേഷം മൂന്ന് ഏകദിന മത്സരങ്ങളിലും ഇരു ടീമുകളും ഏറ്റുമുട്ടും. പെര്‍ത്ത്, മെല്‍ബണ്‍, സിഡ്‌നി എന്നിവയാണ് വേദി.
കൊവിഡിനിടയിലും ക്രിക്കറ്റ് വസന്തം; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മുൻനിശ്ചയിച്ച പ്രകാരം നടക്കും
'20 അംഗ ടീമില്‍ 22 പേസര്‍മാരോ?'; പാക് ടീം മാനേജ്മെന്റിനെതിരെ തുറന്നടിച്ച് അക്തര്‍