ഹോം ടീമിന് അനുകൂലമായി പിച്ച് തയാറാക്കാത്ത ക്യൂറേറ്ററുടെ നടപടിയില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഹോം മത്സരങ്ങള്‍ ബഹിഷ്കരിച്ച് മറ്റൊരു വേദിയില്‍ കളിക്കണമെന്ന് ഇരുവരും അഭിപ്രായപ്പെട്ടിരുന്നു

കൊല്‍ക്കത്ത: കമന്‍റേറ്ററര്‍മാരായ ഹര്‍ഷ ഭോഗ്‌ലെയെയും സൈമണ്‍ ഡൂളിനെയും കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഐപിഎല്‍ മത്സരങ്ങളില്‍ കമന്‍ററി പറയുന്നതില്‍ നിന്ന് വിലക്കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ട് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍. ഈഡനിലെ പിച്ചിനെക്കുറിച്ച് ഇരുവരും നടത്തിയ പരാമര്‍ശങ്ങളാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനെ ചൊടിപ്പിച്ചത്.

ഹോം ടീമിന് അനുകൂലമായി പിച്ച് തയാറാക്കാത്ത ക്യൂറേറ്ററുടെ നടപടിയില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഹോം മത്സരങ്ങള്‍ ബഹിഷ്കരിച്ച് മറ്റൊരു വേദിയില്‍ കളിക്കണമെന്ന് ഇരുവരും അഭിപ്രായപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇരുവരെയും വിലക്കണമെന്ന ആവശ്യവുമായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐയെ സമീപിച്ചിരിക്കുന്നതെന്ന് റേവ് സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു. ബിസിസിഐക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ ഭോഗ്‌ലെക്കും ഡൂളിനുമെതിരെ കടുത്ത പരാമര്‍ശങ്ങളാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയിരിക്കുന്നത്.

ഈസ്റ്റര്‍ ദിനത്തില്‍ മലയാളത്തിന്‍റെ മോഹൻലാലിന് 'മിശിഹ'യുടെ കൈയൊപ്പ്, വീഡിയോ പങ്കുവെച്ച് താരം

സ്റ്റേഡിയം ഫീസ് നല്‍കിയാണ് കൊല്‍ക്കത്ത ഈഡനില്‍ കളിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ ഹോം ടീമിന് അനുകൂലമാകുന്ന രീതിയില്‍ പിച്ച് തയറാക്കാന്‍ ക്യൂറേറ്റര്‍ തയാറായില്ലെങ്കില്‍ ഹോം മത്സരങ്ങള്‍ മറ്റേതെങ്കിലും ഗ്രൗണ്ടിലേക്ക് മാറ്റുന്ന കാര്യം കൊല്‍ക്കത്ത ആലോചിക്കണമെന്നായിരുന്നു ഡൂളിന്‍റെ കമന്‍റ്. നാട്ടില്‍ കളിക്കുമ്പോള്‍ ടീമിലെ ബൗളര്‍മാര്‍ക്ക് അനുകൂലമാകുന്ന രീതിയില്‍ പിച്ചൊരുക്കാന്‍ ക്യൂറേറ്റര്‍ തയാറാവണമെന്ന് ഭോഗ്‌ലെയും അഭിപ്രായപ്പെട്ടു. കൊല്‍ക്കത്ത നായകന്‍ അജിങ്ക്യാ രഹാനെയും പിച്ചിന്‍റെയും ക്യൂറേറ്ററുടെയും കാര്യത്തില്‍ അതൃപ്തി പരസ്യമാക്കിയിരുന്നു. ടീമിലെ സ്പിന്നര്‍മാരായ സുനില്‍ നരെയ്നെയും വരുണ്‍ ചക്രവര്‍ത്തിയെയും തുണക്കുന്ന സ്പിന്‍ സൗഹൃദ പിച്ചുകള്‍ വേണമെന്നായിരുന്നു നൈറ്റ് റൈഡേഴ്സിന്‍റെ ആവശ്യം. എന്നാല്‍ പേസര്‍മാരെ തുണക്കുന്ന ഉയര്‍ന്ന സ്കോറുകള്‍ പിറക്കുന്ന പിച്ചുകളാണ് ക്യൂറേറ്റര്‍ കൊല്‍ക്കത്തയുടെ ഹോം മത്സരങ്ങള്‍ക്കായി തയാറാക്കിയത്.

'എനിക്ക് ഫിനിഷ് ചെയ്യാമായിരുന്നു, എന്‍റെ പിഴ'; തോല്‍വിക്കൊടുവില്‍ കുറ്റസമ്മതം നടത്തി റിയാൻ പരാഗ്

എന്നാല്‍ ക്യൂറേറ്ററെ പൂര്‍ണമായും പിന്തുണക്കുന്ന നിലപാടാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സ്വീകരിച്ചത്. ബിസിസിഐ റൂള്‍ ബുക്കില്‍ പറയുന്നതുപ്രകാരമാണ് ക്യൂറേറ്റര്‍ പിച്ച് തയാറാക്കിയിരിക്കുന്നതെന്നും അദ്ദഹേം യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നുമായിരുന്നു ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍റെ നിലപാട്. തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ നടക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തില്‍ ഹര്‍ഷ ഭോഗ്‌ലെയും സൈമണ്‍ ഡൂളും കമന്‍റേറ്റര്‍മാരാകുമോ എന്ന കാര്യത്തില്‍ ബിസിസിഐ നിലപാട് വ്യക്തമാക്കിയിട്ടില്ല. മെയ് 25ന് ഈ‍ഡനിലാണ് ഐപിഎല്‍ ഫൈനല്‍ നടക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക