വിരാട് കോലിയും രോഹിത് ശര്‍മയും തമ്മില്‍ 2019ലെ ഏകദിന ലോകകപ്പ് കാലത്ത് നിലനിന്നിരുന്ന് എന്ന് പറയപ്പെടുന്ന അഭിപ്രായ ഭിന്നത പരിഹരിക്കാൻ മുന്‍കൈയടെുത്തതും രവി ശാസ്ത്രിയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള വിരാട് കോലിയുടെ തീരുമാനം വിശ്വസിക്കാനാവുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി. നിങ്ങള്‍ കളി മതിയാക്കിയെന്ന് വിശ്വസിക്കാനാവുന്നില്ല. കളി മികവിലും ക്യാപ്റ്റൻസിയിലും ആധുനിക ക്രിക്കറ്റിലെ ഒരു പ്രതിഭാസവും ടെസ്റ്റ് ക്രിക്കറ്റിന്‍റെ ഏറ്റവും വലിയ അംബാസഡറുമാണ് താങ്കള്‍. നിങ്ങള്‍ എല്ലാവര്‍ക്കുമായും പ്രത്യേകിച്ച് എനിക്കും നല്‍കിയ നല്ല ഓര്‍മകള്‍ക്ക് നന്ദി. ജീവിതത്തില്‍ എന്നും ഞാനത് സന്തോഷത്തോടെ ഓര്‍ക്കുമെന്നായിരുന്നു രവി ശാസ്ത്രിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

വിരാട് കോലിയും രവി ശാസ്ത്രിയും ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. വിരാട് കോലി ക്യാപ്റ്റനായിരുന്നപ്പോഴാണ് രവി ശാസ്ത്രിയെ ഇന്ത്യൻ പരിശീലകനാക്കിയത്. ഇന്ത്യൻ പരിശീലകനായിരുന്ന അനില്‍ കുംബ്ലെയുടെ ഹെഡ് മാസ്റ്റര്‍ ശൈലിയെക്കുറിച്ച് പരാതിപറഞ്ഞ കോലിയുടെ നിര്‍ബന്ധത്തിലാണ് രവി ശാസ്ത്രി ഇന്ത്യൻ ടീമിന്‍റെ പരിശീലകനായത്.

View post on Instagram

വിരാട് കോലിയും രോഹിത് ശര്‍മയും തമ്മില്‍ 2019ലെ ഏകദിന ലോകകപ്പ് കാലത്ത് നിലനിന്നിരുന്ന് എന്ന് പറയപ്പെടുന്ന അഭിപ്രായ ഭിന്നത പരിഹരിക്കാൻ മുന്‍കൈയടെുത്തതും രവി ശാസ്ത്രിയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിരാട് കോലിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനെന്ന് പോലും ഒരു കാലത്ത് രവി ശാസ്ത്രിയെ വിശേഷിപ്പിച്ചിരുന്നു.

രവി ശാസ്ത്രി ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിഞ്ഞതും വിരാട് കോലി ടെസ്റ്റ് നായക സ്ഥാനം ഒഴിഞ്ഞതും ഏതാണ്ട് ഒരേകാലത്തായിരുന്നു. 2021- നവംബറിലാണ് രാഹുല്‍ ദ്രാവിഡ് ഇന്ത്യൻ പരിശീലനായത്. 2021ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുശേഷമാണ് കോലി ടെസ്റ്റ് നായകസ്ഥാനം രാജിവെച്ചത്. പിന്നാലെ രോഹിത് ശര്‍മയെ ഏകദിന, ടെസ്റ്റ്, ടി20 ടീമുകളുടെ നായകനായി ബിസിസിഐ പ്രഖ്യാപിക്കുകയും ചെയ്തു.ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഇന്ന് ഉച്ചയോടെയാണ് വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക