ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ അപരാജിത സെഞ്ചുറിയുടെ മികവിൽ ഐപിഎല്ലിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സിന് തകർപ്പൻ ജയം. 197 റൺസ് വിജയലക്ഷ്യം 18 ഓവറിൽ മറികടന്ന പഞ്ചാബ്, ഈ വിജയത്തോടെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി നിലനിർത്തി.

ലക്‌നൗ: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി പഞ്ചാബ് കിംഗ്‌സ്. ലക്‌നൗവില്‍ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (51 പന്തില്‍ പുറത്താവാതെ 101) നേടിയ സെഞ്ചുറിയാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്‌നൗ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. 44 പന്തില്‍ 72 റണ്‍സ് നേടിയ ജോഷ് ഇന്‍ഗ്ലിസാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 18 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സിക്‌സടിച്ചാണ് ശ്രേയസ് സെഞ്ചുറിയും വിജയവും പൂര്‍ത്തിയാക്കിയത്.

Add Asianetnews as a Preferred SourcegooglePreferred

ജയത്തോടെ 14 മത്സരങ്ങളില്‍ 15 പോയിന്റുമായി പഞ്ചാബ് നാലാം സ്ഥാനത്തെത്തി. എന്നാല്‍ പ്ലേ ഓഫ് ഉറപ്പിക്കാനായിട്ടില്ല. നാളെ രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചാല്‍ പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്താവും. 13 മത്സരങ്ങളില്‍ 14 പോയിന്റാണ് രാജസ്ഥാന്. 13 മത്സരങ്ങളില്‍ 13 പോയിന്റുള്ള കൊല്‍ക്കത്തയ്ക്കും നേരിയ സാധ്യതയുണ്ട്. പഞ്ചാബിന്റെ ജയത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സും പ്ലേ ഓഫ് കാണാതെ പുറത്തായി.

മത്സരത്തിലേക്ക് വരുമ്പോള്‍, സ്‌കോര്‍ പിന്തുടരാനിറങ്ങിയ പഞ്ചാബിന് തുടക്കത്തില്‍ തന്നെ പ്രിയാന്‍ഷ് ആര്യ (0), കൂപ്പര്‍ കൊനോലി (18) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഇരുവരേയും മുഹമ്മദ് ഷമിയാമ് മടക്കിയത്. എന്നാല്‍ പ്രഭ്‌സിമ്രാന്‍ സിംഗ് (39 പന്തില്‍ 69) - ശ്രേയസ് സഖ്യം 140 റണ്‍സ് കൂട്ടിചേര്‍ത്ത് പഞ്ചാബിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. പ്രഭ്‌സിമ്രാന്‍ 15-ാം ഓവറില്‍ മടങ്ങിയെങ്കിലും സൂര്യാന്‍ഷ് ഷെഡ്‌ഗെയെ (9) കൂട്ടുപിടിച്ച് ശ്രേയസ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചു. 51 പന്തുകള്‍ മാത്രം നേരിട്ട താരം അഞ്ച് സിക്‌സും 11 ഫോറും നേടി.

നേരത്തെ, ലക്‌നൗ നിരയില്‍ ഇന്‍ഗ്ലിസിന് പുറമെ ആയുഷ് ബദോനി (18 പന്തില്‍ 43), അബ്ദുള്‍ സമദ് (20 പന്തില്‍ 37) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. 22 പന്തില്‍ 26 റണ്‍സെടുത്ത റിഷഭ് പന്താണ് രണ്ടക്കം കണ്ട മറ്റൊരു താരം. അര്‍ഷിന്‍ കുല്‍ക്കര്‍ണി (0), നിക്കോളാസ് പുരാന്‍ (2), മുകുള്‍ ചൗധരി (1) എന്നിവരുടെ വിക്കറ്റുകളും ലക്‌നൗവിന് നഷ്ടമായി. മാര്‍കോ യാന്‍സന്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ പഞ്ചാബിന് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

YouTube video player