കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാനെതിരെ സെഞ്ചുറിയുമായി വിജയശില്‍പിയായ വിരാട് കോലി രണ്ട് ബൗണ്ടറി അടിച്ചാണ് തുടങ്ങിയതെങ്കിലും  ഗ്ലെന്‍ ഫിലിപ്സിന്‍റെ അതിശയ ക്യാച്ചില്‍ പുറത്തായി.

ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ന്യൂസിലന്‍ഡിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 30 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെന്ന നിലയിലാണ്. 53 റണ്‍സോടെ ശ്രേയസ് അയ്യരും ഒരു റണ്ണുമായി കെ എല്‍ രാഹുലും ക്രീസില്‍. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി അക്സര്‍ പട്ടേല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 30 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടമായി കൂട്ടത്തകര്‍ച്ചയിലായ ഇന്ത്യയെ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 98 റണ്‍സടി ശ്രേയസും അക്സറുമാണ് കരകയറ്റിയത്.

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലെത്തിയ ഇന്ത്യക്ക് മൂന്നാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. മിന്നും ഫോമിലുള്ള വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ ഏഴ് പന്തില്‍ രണ്ട് റണ്‍സെടുത്ത് മാറ്റ് ഹെന്‍റിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. വിരാട് കോലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പ്രതീക്ഷ നല്‍കിയെങ്കിലും അതിന് അധികം ആയുസുണ്ടായില്ല. 17 പന്തില്‍ ഒരു ഫോറും ഒരു സിക്സും പറത്തി 15 റണ്‍സെടുത്ത രോഹിത്തിനെ ജമൈസണിന്‍റെ പന്തില്‍ വില്‍ യംഗ് ക്യാച്ചെടുത്ത് പുറത്താക്കി.

'നിങ്ങള്‍ അത്ര കേമന്‍മാരാണെങ്കില്‍ അതൊന്ന് ചെയ്തു കാണിക്കു', ടീം ഇന്ത്യയെ വെല്ലുവിളിച്ച് പാകിസ്ഥാന്‍ ഇതിഹാസം

കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാനെതിരെ സെഞ്ചുറിയുമായി വിജയശില്‍പിയായ വിരാട് കോലി രണ്ട് ബൗണ്ടറി അടിച്ചാണ് തുടങ്ങിയതെങ്കിലും ഗ്ലെന്‍ ഫിലിപ്സിന്‍റെ അതിശയ ക്യാച്ചില്‍ പുറത്തായി. മാറ്റ് ഹെന്‍റിയുടെ പന്തില്‍ പോയന്‍റിലൂടെ ബൗണ്ടറി നേടാന്‍ ശ്രമിച്ച കോലിയെ ഫിലിപ്സ് പറന്നുപിടിച്ചതോടെ ഇന്ത്യ 30-3ലേക്ക് വീണ് കൂട്ടത്തകര്‍ച്ചയിലായി. എന്നാല്‍ സാവധാനം കളിയില്‍ പിടിമുറുക്കിയ ശ്രേയസ്- അക്സര്‍ കൂട്ടുകെട്ട് പതിയെ ഇന്ത്യയെ മത്സരതതിലേക്ക് തിരികെ കൊണ്ടുവന്നു. പതിനാറാം ഓവറില്‍ 50 കടന്ന ഇന്ത്യ 25-ാം ഓവറില്‍ 100 കടന്നു.

Scroll to load tweet…

75 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ശ്രേയസും അക്സറും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 98റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്. 61 പന്തില്‍ 42 റണ്‍സെടുത്ത അക്സറിനെ രചിന്‍ രവീന്ദ്രയുടെ പന്തില്‍ കെയ്ൻ വില്യംസണ്‍ പിടികൂടി. നേരത്തെ പാകിസ്ഥാനെതിരെ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. സ്പിന്നര്‍മാരെ തുണക്കുമെന്ന് കരുതുന്ന പിച്ചില്‍ ഇന്ത്യ ഹര്‍ഷിത് റാണക്ക് പകരം വരുണ്‍ ചക്രവര്‍ത്തിയെ പ്ലേയിംഗ് ഇലവനിലെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക