ക്വിന്റണ്‍ ഡി കോക്കും ക്യാപ്റ്റന്‍ കെ എല്‍ രാഹുലും ഫോമിലെത്തിയാല്‍ ലഖ്‌നൗവിന് പ്രതീക്ഷ വയ്ക്കാം. എവിന്‍ ലൂയിസ്, മനീഷ് പാണ്ഡെ, ആയുഷ് ബദോനി തുടങ്ങി മധ്യനിരയിലും കളിമാറ്റാന്‍ ശേഷിയുള്ളവരുണ്ട്.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) ആദ്യജയം തേടി ചെന്നൈ സൂപ്പര്‍ കിംഗ്‌സും (Chennai Super Kings) ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും (Lucknow Super Giants) ഇന്നിറങ്ങും. മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴരയ്ക്കാണ് മത്സരം. കൊല്‍ക്കത്തയോട് തോറ്റാണ് ചെന്നൈ വരുന്നതെങ്കില്‍ കന്നിക്കാരായ ഗുജറാത്ത് ടൈറ്റന്‍സിന് മുന്നിലാണ് രാഹുലിന്റെ (KL Rahul) ലഖ്‌നൗ വീണത്.

മുന്‍നിരയുടെ പരാജയം തന്നെയാണ് രണ്ട് ടീമുകളെയും അലട്ടുന്ന പ്രശ്‌നം. മൊയീന്‍ അലിയും പ്രിട്ടോറിയസും ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയതിനാല്‍ ലഖ്‌നൗവിനെതിരെ ചെന്നൈ ടീമില്‍ മാറ്റമുറപ്പ്. ക്യാപ്റ്റന്റെ സമ്മര്‍ദ്ധമില്ലാതെ ബാറ്റ് വീശുന്ന ധോണി ഫോമിലേക്ക് ഉയര്‍ന്നത് ചെന്നൈയ്ക്ക് ആശ്വാസം. മുന്‍നിര കൂടി ഉത്തരവാദിത്തം കാട്ടിയാല്‍ ചെന്നൈയെ തടയുക എളുപ്പമാകില്ല. മൊയീന്‍ അലി കൂടിയെത്തുന്നതോടെ ബൗളിംങ്ങില്‍ ചെന്നൈയ്ക്ക് കാര്യമായ ആശങ്കയില്ല.

ക്വിന്റണ്‍ ഡി കോക്കും ക്യാപ്റ്റന്‍ കെ എല്‍ രാഹുലും ഫോമിലെത്തിയാല്‍ ലഖ്‌നൗവിന് പ്രതീക്ഷ വയ്ക്കാം. എവിന്‍ ലൂയിസ്, മനീഷ് പാണ്ഡെ, ആയുഷ് ബദോനി തുടങ്ങി മധ്യനിരയിലും കളിമാറ്റാന്‍ ശേഷിയുള്ളവരുണ്ട്. ആവേശ് ഖാന്‍ ചമീര, രവി ബിഷ്‌ണോയ് എന്നിവരിലാണ് ബൗളിംഗില്‍ പ്രതീക്ഷ. പിന്തുടരുന്ന ടീമുകള്‍ക്ക് ഈര്‍പ്പത്തിന്റെ ആനുകൂല്യം കിട്ടുമെന്നതിനാല്‍ ടോസും നിര്‍ണായകം.

സാധ്യതാ ഇലവന്‍

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: കെ എല്‍ രാഹുല്‍, ക്വിന്റണ്‍ ഡി കോക്ക്, എവിന്‍ ലൂയിസ്, മനീഷ് പാണ്ഡെ, ദീപക് ഹൂഡ, ആയൂഷ് ബദോനി, ക്രുനാല്‍ പാണ്ഡ്യ, ദുഷ്മന്ത ചമീര, മൊഹ്‌സിന്‍ ഖാന്‍, രവി ബിഷ്‌ണോയ്, ആവേഷ് ഖാന്‍.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, മൊയീന്‍ അലി, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എം എസ് ധോണി, ശിവം ദുബെ, ഡ്വെയ്ന്‍ ബ്രാവോ, മിച്ചല്‍ സാന്റ്‌നര്‍, തുഷാര്‍ ദേഷ്പാണ്ഡെ, ആഡം മില്‍നെ.