ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി പുറത്തെടുത്ത മിന്നും പ്രകടനത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമില്‍ രഹാനെ കളിച്ചിരുന്നു. പിന്നാലെ കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രഹാനെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനുമായി.
മുംബൈ: ഇന്ത്യൻ താരങ്ങളായ ചേതേശ്വര്‍ പൂജാരക്കും അജിങ്ക്യാ രഹാനെക്കും ഇന്ത്യൻ ടെസ്റ്റ് ടീമില്‍ ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. പൂജാരയുടെയും രഹാനെയുടെയും ടെസ്റ്റ് ഭാവി അടഞ്ഞ അധ്യായമാാണെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പ് നടന്ന രഞ്ജി ട്രോഫി മത്സരത്തില്‍ പൂജാര ഇരട്ട സെഞ്ചുറി നേടിയിരുന്നു. എന്നാല്‍ തൊട്ടടുത്ത മത്സരത്തില്‍ നിരാശപ്പെടുത്തി. രഹാനെയാകട്ടെ കഴിഞ്ഞ രഞ്ജി മത്സരത്തില്‍ പരിക്കുമൂലം മുംബൈക്കായി കളിച്ചിരുന്നില്ല. ആന്ധ്രക്കെതിരായ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കാവുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഇരുവരെയും സെലക്ടര്‍മാര്‍ പരിഗണിച്ചതുമില്ല. ഈ പശ്ചാത്തലത്തിലാണ് ആകാശ് ചോപ്രയുടെ പ്രതികരണം.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി പുറത്തെടുത്ത മിന്നും പ്രകടനത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമില്‍ രഹാനെ കളിച്ചിരുന്നു. പിന്നാലെ കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രഹാനെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനുമായി. അതിനുശേഷം ടീമില്‍ നിന്ന് പുറത്തായി രഹാനെ പിന്നെ ഇന്ത്യക്കായി ടെസ്റ്റില്‍ കളിച്ചിട്ടില്ല. പൂജാരയാകട്ടെ കഴിഞ്ഞവര്‍ഷം ആദ്യ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് അവസാനമായി ഇന്ത്യക്കായി കളിച്ചത്.
പൂജാരയെയും രഹാനെയും ടീമിലെടുക്കുമായിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലായിരുന്നു ഏറ്റവും കൂടുതല്‍ സാധ്യതയുണ്ടായിരുന്നത്. അതായിരുന്നു അവര്‍ രണ്ടുപേരുടെയും അവസാന അവസരം. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും തഴഞ്ഞതോടെ തന്നെ ഇന്ത്യൻ ക്രിക്കറ്റില്‍ അവരുടെ അധ്യായം അടഞ്ഞു കഴിഞ്ഞുവെന്ന് വ്യക്തമായതാണ്.
പൂജാര ആഭ്യന്തര ക്രിക്കറ്റില്‍ ഇനിയും റണ്‍സടിച്ചുകൂട്ടുമെന്നുറപ്പാണ്. കാരണം പൂജാര റണ്‍സടിക്കുന്നത് ഇന്ത്യൻ ടീം സെലക്ഷന് വേണ്ടി മാത്രമല്ല. പകുതിയിലേറെ താരങ്ങളും അങ്ങനെയാണെങ്കിലും പൂജാര അങ്ങനെയല്ല. ബാറ്റ് ചെയ്യുക എന്നത് അദ്ദേഹത്തിന് ഒരു തപസ്യയാണ്. ബാറ്റിംഗ് അത്രയേറെ അദ്ദേഹം ഇഷ്ടപ്പെടുന്നു. ഒരുപക്ഷെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അദ്ദേഹം 100 സെഞ്ചുറികള്‍ നേടാനും സാധ്യതയുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ എല്ലാ റെക്കോര്‍ഡുകളും അദ്ദേഹം തകര്‍ത്തേക്കാം. പക്ഷെ അപ്പോഴും ഇന്ത്യൻ ടീമിലേക്ക് പൂജാരക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകാനിടയില്ലെന്നും ചോപ്ര പറഞ്ഞു.
