ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച 15കാരന്‍ വൈഭവ് സൂര്യവന്‍ഷിയെ പ്രശംസിച്ച് ചേതേശ്വര്‍ പൂജാര. പഞ്ചാബ് കിംഗ്‌സിനെതിരെ 16 പന്തില്‍ 43 റണ്‍സ് നേടിയ വൈഭവിൻ്റെ ബാറ്റിംഗ് ഒരു സിനിമ കാണുന്നത് പോലെയാണെന്ന് പൂജാര പറഞ്ഞു.
ന്യൂ ചണ്ഡിഗഢ്: ഐപിഎല്‍ 2026ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ 15കാരന്‍ ഓപ്പണര്‍ വൈഭവ് സൂര്യവന്‍ഷിയുടെ ബാറ്റിംഗ് വെറുമൊരു അത്ഭുതമല്ല, മറിച്ച് മത്സരഫലങ്ങളെ മാറ്റിമറിക്കുന്ന കരുത്തായി മാറിയിരിക്കുകയാണ്. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ വെറും 16 പന്തില്‍ നിന്ന് 43 റണ്‍സ് അടിച്ചുകൂട്ടിയ സൂര്യവന്‍ഷിയുടെ പ്രകടനത്തെ 'ഒരു സിനിമാ കാഴ്ച' എന്നാണ് മുന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാര വിശേഷിപ്പിച്ചത്. പഞ്ചാബ് ഉയര്‍ത്തിയ 223 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിന് സൂര്യവന്‍ഷിയുടെ പവര്‍പ്ലേയിലെ വെടിക്കെട്ടാണ് ആത്മവിശ്വാസം നല്‍കിയത്.
അഞ്ച് സിക്‌സറുകള്‍ ഉള്‍പ്പെട്ട ആ ഇന്നിംഗ്‌സിന്റെ സ്‌ട്രൈക്ക് റേറ്റ് 268.75 ആയിരുന്നു. പിന്നാലെയാണ് പൂജാരയുടെ പ്രശംസ... ''വൈഭവ് സൂര്യവന്‍ഷി ബാറ്റ് ചെയ്യുന്നത് കാണുന്നത് ഒരു സിനിമ കാണുന്നത് പോലെയാണ്. ഭയമില്ലാതെ ബൗളര്‍മാരെ നേരിടുന്ന രീതി അത്ഭുതകരമാണ്. പന്ത് നോക്കുന്നു, അത് അടിച്ചുപറത്തുന്നു. അവന്‍ ആക്രമിക്കുമെന്ന് എതിരാളികള്‍ക്ക് അറിയാമെങ്കില്‍ പോലും അത് തടയാന്‍ അവര്‍ക്ക് കഴിയുന്നില്ല എന്നതാണ് ശ്രദ്ധേയം.'' പുജാര പറഞ്ഞു.
മത്സരത്തിന്റെ ഗതി മാറ്റിയ തുടക്കം
പഞ്ചാബ് കിംഗ്സ് മികച്ച സ്‌കോര്‍ ഉയര്‍ത്തി അജയ്യരായി മുന്നേറുമെന്ന് കരുതിയിരുന്നിടത്താണ് സൂര്യവന്‍ഷി കളി മാറ്റിയത്. പവര്‍പ്ലേയില്‍ തന്നെ പഞ്ചാബിന്റെ ബൗളിംഗ് പ്ലാനുകളെ തകിടം മറിക്കാന്‍ വൈഭവിന് സാധിച്ചു. ഇത് പിന്നീട് വന്ന ബാറ്റിംഗ് നിരയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. വൈഭവിനൊപ്പം ഓപ്പണിംഗില്‍ യശസ്വി ജയ്സ്വാളും (306 റണ്‍സ്, ഈ സീസണില്‍) മികച്ച രീതിയില്‍ ഫോമിലായത് രാജസ്ഥാന് വലിയ കരുത്താവുന്നുണ്ട്.
മറുഭാഗത്ത്, പഞ്ചാബിനായി യുസ്വേന്ദ്ര ചഹല്‍ മികച്ച പ്രകടനം പുറത്തെടുത്തു. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ചഹല്‍ മത്സരത്തിലേക്ക് തിരിച്ചുവരാന്‍ പഞ്ചാബിനെ സഹായിച്ചെങ്കിലും രാജസ്ഥാന്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. പന്തിന്റെ വേഗതയില്‍ മാറ്റം വരുത്തിയും ധൈര്യത്തോടെ പന്ത് ഫ്‌ലൈറ്റ് ചെയ്തും ചഹല്‍ നടത്തിയ ബൗളിംഗിനെയും പുജാര പ്രത്യേകം അഭിനന്ദിച്ചു.

