ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിക്കുന്ന സര്‍ഫറാസ് ഖാനെ കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രേലിയന്‍ പര്യടനത്തിനുശേഷം ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചിട്ടില്ല. 

മുംബൈ: മുംബൈ താരം സര്‍ഫറാസ് ഖാനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാതെ സെലക്ടര്‍മാര്‍ തുടര്‍ച്ചയായി അവഗണിക്കുന്നതിനെച്ചൊല്ലി കോണ്‍ഗ്രസവും ബിജെപിയും തമ്മില്‍ വാക് പോര്. സര്‍ഫറാസ് ഖാനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിന് കാരണം, അവന്‍റെ അച്ഛന്‍റെ പേരാണോ എന്നും ഈ വിഷയത്തില്‍ ഗൗതം ഗംഭീര്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് നടത്തിയ എക്സ് പോസ്റ്റാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള വാക് പോരിന് കാരണമായത്.

Scroll to load tweet…

ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിക്കുന്ന സര്‍ഫറാസ് ഖാനെ കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രേലിയന്‍ പര്യടനത്തിനുശേഷം ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കിയിരുന്നില്ല. പിന്നീട് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും ടീമിലേക്ക് പരിഗണിക്കാതിരുന്ന സര്‍ഫറാസിനെ ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഇന്ത്യൻ എ ടീമിലേക്കുപോലും പരിഗണിക്കാതിരുന്നതിന് പിന്നാലെയാണ് ഷമ മുഹമ്മദ് എക്സ് പോസ്റ്റില്‍ സര്‍ഫറാസിനെ തുടര്‍ച്ചയായി തഴയുന്ന വിഷയം ചൂണ്ടിക്കാട്ടിയത്.

അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് വക്താവ് നടത്തുന്നതെന്ന് ബിജെപി വക്താവ് സിആര്‍ കേശവന്‍ എന്‍ഡിടിവിയോട് പ്രതികരിച്ചു. മുന്‍ ഇന്ത്യൻ ക്യാപ്റ്റന്‍റെ തടിയെക്കുറിച്ച് കുറച്ചു ദിവസം മുമ്പ് ബോഡി ഷെയ്മിംഗ് നടത്തിയ വ്യക്തിയാണ് ഷമ മുഹമ്മദെന്നും സിആര്‍ കേശവന്‍ പറഞ്ഞു. സര്‍ഫറാസ് ഖാന് അര്‍ഹിക്കുന്ന പരിഗണന കിട്ടിയിട്ടില്ലെന്നത് ശരിയാണെങ്കിലും കോണ്‍ഗ്രസ് വക്താവ് പറയുന്നതുപോലെ അതിന് കാരണം മതമാണെന്ന് കരുതുന്നില്ലെന്നും ഇത്തരത്തിലൊരു കാര്യം ഇന്ത്യൻ കായികരംഗത്ത് സംഭവിച്ചിട്ടില്ലെന്നും മുന്‍ ഇന്ത്യൻ താരം അതുല്‍ വാസന്‍ പ്രതികരിച്ചു.

ഇന്നലെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ(എഐഎംഐഎം) എംപി അസദുദ്ദീന്‍ ഒവൈസിയും സര്‍ഫറാസിനെ എ ടീമിലേക്ക് പോലും പരിഗണിക്കാതിരുന്നതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സെലക്ടര്‍മാര്‍ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാന്‍ ഇതില്‍ കൂടുതല്‍ ഇനി എന്താണ് സര്‍ഫറാസ് ചെയ്യേണ്ടതെന്ന് എഐഎംഐഎം വക്താവ് വാരിസ് പത്താനും ചോദിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 110 റണ്‍സ് ബാറ്റിംഗ് ശരാശരിയുള്ള സര്‍ഫറാസ് അടുത്തിടെ 17 കിലോ ശരീരഭാരം കുറച്ച് കൂടുതല്‍ ഫിറ്റായി എത്തിയത് വലിയ വാര്‍ത്തയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ പരമ്പരയില്‍ സെഞ്ചുറി നേടിയ സര്‍ഫറാസിനെ എന്തുകൊണ്ടാണ് ഒരു ടീമിലേക്കും പരിഗണിക്കാത്തതെന്നും പത്താന്‍ ചോദിച്ചു. ഇന്നലെയാണ് ദക്ഷിണാഫ്രിക്ക എക്കെതിരായ ഇന്ത്യ എ ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. രണ്ട് മത്സരങ്ങളുള്ള പരമ്പരക്കായി രണ്ട് വ്യത്യസ്ത ടീമുകളെ പ്രഖ്യാപിച്ചെങ്കിലും രണ്ട് ടീമിലും സര്‍ഫറാസിന് ഇടമുണ്ടായിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക