കൊവിഡ് പ്രതിരോധം; സഹായം പ്രഖ്യാപിച്ച് ബിസിസിഐ
കൊവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്ക് നടത്തുന്ന പ്രവർത്തനങ്ങളെ ബിസിസിഐ അഭിനന്ദിച്ചു. ആരോഗ്യപ്രവർത്തകരാണ് രാജ്യത്തിന്റെ മുൻനിര പോരാളികളെന്നും അവരെ സംരക്ഷിക്കാൻ സാധ്യമാവുന്നതെല്ലാം ചെയ്യണമെന്നും ബിസിസിഐ വ്യക്തമാക്കി.
മുംബൈ:രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വമ്പൻ സഹായം പ്രഖ്യാപിച്ച് ബിസിസിഐ. കൊവിഡ് പ്രതിരോധത്തിനായി 10 ലിറ്റർ വീതമുള്ള രണ്ടായിരം ഓക്സിജൻ കോൺസൺട്രേറ്റുകൾ സംഭാവന ചെയ്യുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചു. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഓക്സിജൻ കോൺസൺട്രേറ്റുകളുടെ വിതരണം പൂർത്തിയാക്കുമെന്നും ബിസിസിഐ ട്വിറ്ററിൽ വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്ക് നടത്തുന്ന പ്രവർത്തനങ്ങളെ ബിസിസിഐ അഭിനന്ദിച്ചു. ആരോഗ്യപ്രവർത്തകരാണ് രാജ്യത്തിന്റെ മുൻനിര പോരാളികളെന്നും അവരെ സംരക്ഷിക്കാൻ സാധ്യമാവുന്നതെല്ലാം ചെയ്യണമെന്നും ബിസിസിഐ വ്യക്തമാക്കി.
രാജ്യത്ത് ഓക്സിജൻ ക്ഷാമം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് അത്യാവശ്യക്കാരെ കണ്ടെത്തി ഓക്സിജൻ കോൺസൺട്രേറ്റുകൾ വിതരണം ചെയ്യാൻ തീരുമാനിച്ചതെന്നും എല്ലാവരും തോളോടു തോൾ ചേർന്ന് നിന്ന് ഈ മഹാമാരിയെ നമുക്ക് പ്രതിരോധിക്കണമെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. മഹാമാരിയെ ചെറുക്കാൻ ക്രിക്കറ്റ് ലോകത്തുനിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ഗാംഗുലി പറഞ്ഞു.
കൊവിഡ് പ്രതിരോധത്തിനായി കളിക്കാർ വ്യക്തിപരമായി സഹായങ്ങൾ നൽകിയിരുന്നെങ്കിലും ലോകത്തിലെ തന്നെ ഏറ്റവും സമ്പത്തുള്ള കായിക സംഘടനകലിലൊന്നായ ബിസിസിഐ സഹായവുമായി മുന്നോട്ടു വരാതിരുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.