സീസണിലെ ആദ്യ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെയായിരുന്നു 'ബേബി എബി' എന്നറിയപ്പെടുന്ന ബ്രെവിസിന് പരിക്കേറ്റത്.

ചെന്നൈ: ഐപിഎല്ലിൽ തുടർച്ചയായ മൂന്ന് തോൽവികളുമായി ഉഴറുന്ന ചെന്നൈ സൂപ്പർ കിംഗ്‌സിന് ആശ്വാസവാർത്ത. ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ് പരിക്കുമാറി ടീമിൽ തിരിച്ചെത്തുന്നു. നാളെ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെപ്പോക്കിൽ നടക്കുന്ന മത്സരത്തിൽ ബ്രെവിസ് കളിക്കും. ആരാധകർ കാത്തിരിക്കുന്ന എം.എസ്. ധോണിയുടെ മടങ്ങിവരവിനെക്കുറിച്ചും പുതിയ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സീസണിലെ ആദ്യ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെയായിരുന്നു 'ബേബി എബി' എന്നറിയപ്പെടുന്ന ബ്രെവിസിന് പരിക്കേറ്റത്. ഇതേത്തുടർന്ന് ചെന്നൈ കളിച്ച ആദ്യ മൂന്ന് മത്സരങ്ങളും ബ്രെവിസിന് നഷ്ടമായി. ഈ മൂന്ന് കളിയിലും ചെന്നൈ പരാജയപ്പെടുകയും ചെയ്തു. നാലാം നമ്പറിൽ ബാറ്റിംഗിനിറങ്ങുമെന്ന് കരുതപ്പെടുന്ന ബ്രെവിസിന്‍റെ വരവ് ചെന്നൈയുടെ പതറുന്ന മധ്യനിരയ്ക്ക് വലിയ ആശ്വാസമാകും. 2025-ൽ പകരക്കാരനായി ടീമിലെത്തിയ ബ്രെവിസ് തന്‍റെ തകർപ്പൻ ബാറ്റിംഗിലൂടെ ചെന്നൈ ആരാധകരുടെ പ്രിയതാരമായി മാറിയിരുന്നു.

സിഎസ്‌കെയുടെ ഇതിഹാസ താരം എം.എസ്. ധോണിയും പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. അടുത്തിടെ നടന്ന ആദ്യഘട്ട ഫിറ്റ്നസ് ടെസ്റ്റിൽ ധോണി ജയിച്ചിരുന്നു. വരും ദിവസങ്ങളിൽ ഒരു തവണ കൂടി ധോണി ഫിറ്റ്നെസ് ടെസ്റ്റിന് വിധേയനാവും. ഇതിലും വിജയിച്ചാല്‍ ഏപ്രിൽ 14-ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടക്കുന്ന മത്സരത്തിൽ ധോണി ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതുന്നത്.

ധോണിയുടെ അഭാവത്തിൽ വിക്കറ്റ് കീപ്പർ ബാറ്ററായി ചെന്നൈ ടീമിലെത്തിയ മലയാളി താരം സഞ്ജു സാംസണ് പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ ഇതുവരെ സാധിച്ചില്ല. തന്‍റെ മുൻ ടീമായ രാജസ്ഥാൻ റോയൽസിനെതിരായ ആദ്യ മത്സരത്തിൽ വെറും 6 റൺസിനാണ് സഞ്ജു പുറത്തായത്. പഞ്ചാബ് കിംഗ്‌സിനെതിരെ 7 റൺസും ആർസിബിക്കെതിരായ നിർണായക പോരാട്ടത്തിൽ 9 റൺസുമാണ് സഞ്ജുവിന് നേടാനായത്. ലോകകപ്പ് ഹീറോയിസത്തിന് പിന്നാലെ മഞ്ഞക്കുപ്പായത്തിലിറങ്ങിയ സഞ്ജുവിന്‍റെ മോശം ഫോം ആരാധകരെയും മാനേജ്‌മെന്‍റിനെയും ഒരുപോലെ നിരാശരാക്കിയിട്ടുണ്ട്. ബ്രെവിസ് മടങ്ങിയെത്തുന്നതോടെ ടീം കോമ്പിനേഷനിലും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. നാളെ ഡൽഹി ക്യാപിറ്റൽസിനെതിരെയും ഏപ്രിൽ 14ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയും ചെപ്പോക്കില്‍ ഹോം മത്സരങ്ങളിലാണ് ചെന്നൈ ഇനി കളിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക