പൊരുതി തോറ്റാൽ അങ്ങ് പോകട്ടേന്നേ..! സ്വർണത്തിനൊപ്പം തിളക്കമുള്ള വെള്ളിയുമായി ഇന്ത്യ, കരുത്തായി ഹർമൻപ്രീത്
അവസാന ഓവർ വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തിൽ ഒമ്പത് റൺസിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. വനിത ക്രിക്കറ്റിൽ വമ്പൻ കുതിപ്പ് നടത്തുന്ന കങ്കാരുക്കൾക്ക് മുന്നിൽ ആദ്യാവസാനം പോരാടി തന്നെയാണ് ഇന്ത്യ കീഴടങ്ങിയത്.
ബർമിംഗ്ഹാം: : കോണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റ് ഫൈനലില്‍ ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരെ ഇന്ത്യക്ക് തോൽവി. അവസാന ഓവർ വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തിൽ ഒമ്പത് റൺസിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. വനിത ക്രിക്കറ്റിൽ വമ്പൻ കുതിപ്പ് നടത്തുന്ന കങ്കാരുക്കൾക്ക് മുന്നിൽ ആദ്യാവസാനം പോരാടി തന്നെയാണ് ഇന്ത്യ കീഴടങ്ങിയത്.
സ്കോർ: ഓസ്ട്രേലിയ - നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 161
ഇന്ത്യ - 19.3 ഓവറിൽ 152 റൺസിന് എല്ലാവരും പുറത്ത്
ഓസ്ട്രേലിയ ഉയർത്തിയ വിജയലക്ഷ്യത്തിനെതിരെ മികച്ച തുടക്കമല്ല ഇന്ത്യക്ക് ലഭിച്ചത്. ഏറെ പ്രതീക്ഷയോടെയെത്തിയ സ്മൃതി മന്ഥാന ആറ് റൺസ് മാത്രമെടുത്ത് ബ്രൗണിന് മുന്നിൽ കീഴടങ്ങി. ഷെഫാലിക്കും കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാതെ പോയപ്പോൾ ജെർമിയ റോഡ്രിഗസും (33) ഹർമർപ്രീത് കൗറും (65) ചേർന്ന സഖ്യമാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ട് വന്നത്. എന്നാൽ നിർണായക സമയത്ത് ഇരുവരും പുറത്തായതോടെ വിജയത്തിലേക്ക് ഇന്ത്യക്ക് നീങ്ങാനായില്ല. ഓസീസിന് വേണ്ടി ഗാർഡ്നെർ മൂന്ന് വിക്കറ്റ് എടുത്തപ്പോൾ മേഗൻ ഷൂട്ട് രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി.
എഡ്ജ്ബാസ്റ്റണില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് ബേത് മൂണിയുടെ (41 പന്തില്‍ 61) അര്‍ധ സെഞ്ചുറിയാണ് ഭേദപ്പെട്ട ഇന്നിംഗ്‌സ് സമ്മാനിച്ചത്. മെഗ് ലാന്നിംഗ് (26 പന്തില്‍ 36) മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്കായി രേണുക സിംഗ്, സ്‌നേഹ് റാണ രണ്ട് വിക്കറ്റ് വീഴ്ത്തി. മൂന്നാം ഓവറില്‍ തന്നെ ഹീലിയെ (7) മടക്കി രേണുക ബൗളിംഗ് തിരഞ്ഞെടുക്കാനുള്ള ക്യാപ്റ്റന്റെ തീരുമാനത്തെ ന്യായീകരിച്ചു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ മൂണിയും ലാന്നിംഗും ഒത്തുചേര്‍ന്നതോടെ കാര്യങ്ങള്‍ ഓസീസിന് അനുകൂലമായി.
ഇരുവരും ഇതുവരെ 74 കൂട്ടിചേര്‍ത്തു. ലാന്നിംഗിനെ റണ്ണൗട്ടാക്കി രാധ യാദവ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. തൊട്ടുപിന്നാലെ തഹ്ലിയ മടങ്ങി. ദീപ്തിക്കായിരുന്നു വിക്കറ്റ്. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ ഓസീസിന് വിക്കറ്റുകള്‍ നഷ്ടമായി. അപകടകാരിയായ ഗ്രേസ് ഹാരിസിനെ (2) രേണുക മടക്കിയതോടെ ഓസ്ീസ് പ്രതിരോധത്തിലായി. നിലയുറപ്പിക്കും മുമ്പ് അലാന കിംഗ് (1), ജെസ് ജോനസെന്‍ (1) എന്നിവര്‍ മടങ്ങിയതോടെ ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 161ല്‍ ഒതുങ്ങി. റേച്ചല്‍ ഹെയ്‌നസ് (18), മേഗന്‍ ഷട്ട് (1) പുറത്താവാതെ നിന്നു. നേരത്തെ മാറ്റമില്ലാതെയാണ് ഇരുടീമുകളും ഇറങ്ങിയത്.