എന്നെ മതം നോക്കി തള്ളിയവര്‍ക്ക് ചിലരോട് അനുകമ്പ; പാക് ക്രിക്കറ്റ് ബോര്‍ഡിനെതിരെ ആഞ്ഞടിച്ച് കനേരിയ
ക്രിക്കറ്റിൽ നിന്ന് വിലക്ക് നേരിടുന്ന തന്റെ അപേക്ഷ മതത്തിന്റെ അടിസ്ഥാനത്തിൽ തള്ളിക്കളഞ്ഞ ബോർഡ് ചിലരുടെ കാര്യത്തിൽ അങ്ങനെയല്ലെന്ന് കനേരിയ
ലാഹോര്‍: ബാറ്റ്സ്‌മാന്‍ ഉമർ അക്മലിന്റെ വിലക്ക് വെട്ടിച്ചുരുക്കാനുള്ള പാക് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുൻതാരം ഡാനിഷ് കനേരിയ. തന്‍റെ വിലക്ക് കുറയ്ക്കണമെന്ന അപേക്ഷ മതത്തിന്റെ അടിസ്ഥാനത്തിൽ തള്ളിക്കളഞ്ഞ ബോർഡ് ചിലരുടെ കാര്യത്തിൽ അങ്ങനെയല്ലെന്നായിരുന്നു കനേരിയയുടെ ട്വീറ്റ്.
പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ഒത്തുകളിക്കാനായി വാതുവെപ്പുകാര്‍ സമീപിച്ച കാര്യം മറച്ചുവെച്ചു എന്ന കുറ്റത്തില്‍ ഉമർ അക്മലിന് മൂന്നു വർഷത്തെ വിലക്കാണ് ആദ്യം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ് ഏർപ്പെടുത്തിയത്. ഇത് പിന്നീട് ഒന്നര വർഷമാക്കി ചുരുക്കുകയായിരുന്നു. അപ്പീല്‍ പരിഗണിച്ചാണ് താരത്തിന്റെ വിലക്ക് 18 മാസമായി കുറച്ചത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ നിലവില്‍ വന്ന വിലക്ക് ഇതോടെ അടുത്ത വര്‍ഷം ആഗസ്റ്റില്‍ അവസാനിക്കും.
ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഫെബ്രുവരി 20ന് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്സിനായി കളിക്കുന്നതില്‍ നിന്ന് ഉമറിനെ വിലക്കിയിരുന്നു. തുടര്‍ന്ന് പാക് ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. മാര്‍ച്ച് 31ന് മുമ്പ് കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നെതെങ്കിലും നോട്ടീസിന് മറുപടി നല്‍കണ്ടെന്ന തീരുമാനത്തില്‍ അക്മല്‍ ഉറച്ചുനിന്നതോടെ പാക് ബോര്‍ഡ് തീരുമാനം അച്ചടക്ക സമിതിക്ക് വിടുകയായിരുന്നു.
ഗാംഗുലി വരട്ടെ, അദ്ദേഹത്തിന് എല്ലാം മനസിലാവും: ഡാനിഷ് കനേരിയ