ടി20 ലോകകപ്പില്‍ ഇന്ത്യയോട് ദയനീയമായി തോറ്റ പാകിസ്ഥാന്‍ ടീമിനെ പരിഹസിച്ച് മുന്‍ താരം ഡാനിഷ് കനേരിയ. മത്സരം ബഹിഷ്‌കരിക്കുമെന്ന പഴയ ഭീഷണിയില്‍ ഉറച്ചുനിന്നിരുന്നെങ്കില്‍ ഈ നാണക്കേട് ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

കൊളംബോ: ടി20 ലോകകപ്പില്‍ ഇന്ത്യയോടേറ്റ 61 റണ്‍സിന്റെ ദയനീയ തോല്‍വിക്ക് പിന്നാലെ പാകിസ്ഥാന്‍ ടീമിനെതിരെ പരിഹാസവുമായി മുന്‍ താരം ഡാനിഷ് കനേരിയ. ലോകകപ്പ് പോരാട്ടത്തിന് മുന്‍പ് ഇന്ത്യക്കെതിരെയുള്ള മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണി മുഴക്കിയ പാകിസ്ഥാന്‍, ആ തീരുമാനത്തില്‍ ഉറച്ചുനിന്നിരുന്നെങ്കില്‍ ഇത്രയും വലിയ നാണക്കേട് ഒഴിവാക്കാമായിരുന്നുവെന്ന് കനേരിയ തുറന്നടിച്ചു.

കനേരിയയുടെ പരിഹാസം... ''ശരിയാണ്, പാകിസ്ഥാന്‍ ടീമിന്റെ ഇന്നത്തെ അവസ്ഥ എത്രത്തോളം പരിതാപകരമാണെന്ന് ആരാധകര്‍ക്ക് കാണാന്‍ സാധിച്ചു. ഇതിനേക്കാള്‍ നല്ലത് പാകിസ്ഥാന്‍ നേരത്തെ പറഞ്ഞിരുന്നത് പോലെ മത്സരം ബഹിഷ്‌കരിക്കുന്നതായിരുന്നു.'' കനേരിയ വ്യക്തമാക്കി. പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യ തുടക്കം മുതല്‍ ഒടുക്കം വരെ ആധിപത്യം പുലര്‍ത്തിയപ്പോള്‍, പാകിസ്ഥാന്‍ വെറും 114 റണ്‍സിന് പുറത്താവുകയായിരുന്നു. തോല്‍വിയോടെ പാകിസ്ഥാന്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യ നേരത്തെ തന്നെ സൂപ്പര്‍ 8 ഉറപ്പിച്ചു കഴിഞ്ഞു.

അടുത്ത മത്സരത്തില്‍ നമീബിയയെ തോല്‍പ്പിച്ചാല്‍ മാത്രമേ പാകിസ്ഥാന് സൂപ്പര്‍-8 പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ സാധിക്കൂ. നിലവില്‍ 4 പോയിന്റും മികച്ച റണ്‍റേറ്റുമുള്ള (+0.787) അമേരിക്കയില്‍ നിന്നും പാകിസ്ഥാന്‍ വലിയ വെല്ലുവിളി നേരിടുന്നുണ്ട്. പാകിസ്ഥാന്‍ നമീബിയയോട് തോറ്റാല്‍ അമേരിക്കയ്ക്ക് രണ്ടാം തവണയും യോഗ്യത നേടാന്‍ വഴിതുറക്കും.

സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയിലേക്ക് വരാന്‍ വിസമ്മതിച്ച ബംഗ്ലാദേശിന് പകരം സ്‌കോട്ട്‌ലന്‍ഡിനെ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ ആദ്യം നിലപാടെടുത്തിരുന്നു. എന്നാല്‍ ഐസിസി ഇടപെട്ടതോടെ പാകിസ്ഥാന്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോവുകയായിരുന്നു. ഈ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ നടന്ന മത്സരത്തിലാണ് പാകിസ്ഥാന്‍ ദയനീയമായി പരാജയപ്പെട്ടത്.

YouTube video player