ഹര്‍മന്‍പ്രീത് കൗര്‍ (Harmanpreet Kaur), സ്മൃതി മന്ഥാന (Smriti Mandhana), പൂനം യാദവ് എന്നിരാണ് എ ഗ്രേഡിലുള്ള മറ്റുള്ള താരങ്ങള്‍. ഗ്രേഡ് ബിയിലുള്ളവര്‍ക്ക്  30 ലക്ഷവും സിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് 10 ലക്ഷവുമാണ് വരുമാനം. 

മുംബൈ: വനിതാ ക്രിക്കറ്റര്‍മാരായ ദീപ്തി ശര്‍മയ്ക്കും (Deepti Sharma) രാജേശ്വരി ഗെയ്കവാദിനും (Rajeshwari Gayakwad) ബിസിസിഐ (BCCI) വാര്‍ഷിക കരാറില്‍ സ്ഥാനക്കയറ്റം. ഇരുവരേയും എ ഗ്രേഡിലേക്ക് മാറ്റി. 50 ലക്ഷമായിരിക്കും ഇരുവരുടേയും വാര്‍ഷിക വരുമാനം. ഹര്‍മന്‍പ്രീത് കൗര്‍ (Harmanpreet Kaur), സ്മൃതി മന്ഥാന (Smriti Mandhana), പൂനം യാദവ് എന്നിരാണ് എ ഗ്രേഡിലുള്ള മറ്റുള്ള താരങ്ങള്‍. ഗ്രേഡ് ബിയിലുള്ളവര്‍ക്ക് 30 ലക്ഷവും സിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് 10 ലക്ഷവുമാണ് വരുമാനം. 

17 താരങ്ങളാണ് ബിസിസിഐയുടെ കോണ്‍ട്രാക്റ്റിലുള്ളത്. സ്‌നേഹ് റാണയെ പുതുതായി കോണ്‍ട്രാക്റ്റില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞവര്‍ഷം സിയില്‍ ഉണ്ടായിരുന്ന പൂജ വസ്ത്രകര്‍ ബി ഗ്രേഡിലെത്തി. വെറ്ററന്‍ താരങ്ങളായ മിതാലി രാജ്, ജുലന്‍ ഗോസ്വാമി എന്നിവര്‍ ബിയില്‍ സ്ഥാനം നിലനിര്‍ത്തി. തന്യ ഭാട്ടിയ, ഷെഫാലി വര്‍മ എന്നിവരാണ് ബി ഗ്രേഡിലുള്ള മറ്റു താരങ്ങള്‍. 

അതേ സമയം ബി ഗ്രേഡിലുണ്ടായിരുന്നു ജമീമ റോഡ്രിഗസ്, ശിഖ പാണ്ഡെ എന്നിവരെ സി ഗ്രേഡിലേക്ക് തരം താഴ്ത്തി. മന്‍സി ജോഷി, രാധാ യാദവ് എന്നിവരെ കോണ്‍ട്രാക്റ്റില്‍ നിന്നൊഴിവാക്കി. 

ഗ്രേഡ് എ (50 ലക്ഷം)

ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, പൂനം യാദവ്, ദീപ്തി ശര്‍മ, രാജേശ്വരി ഗെയ്കവാദ്. 

ഗ്രേഡ് ബി (30 ലക്ഷം)

മിതാലി രാജ്, ജുലന്‍ ഗോസ്വാമി, തന്യ ഭാട്ടിയ, ഷെഫാലി വര്‍മ, പൂജ വസ്ത്രകര്‍. 

ഗ്രേഡ് സി (10 ലക്ഷം)

പൂനം റാവത്ത്, ശിഖ പാണ്ഡെ, ജമീമ റോഡ്രിഗസ്, റിച്ച ഘോഷ്, ഹല്‍ലീന്‍ ഡിയോള്‍, അരുന്ധതി റെഡ്ഡി, സ്‌നേഹ് റാണ.

കഴിഞ്ഞ ദിവസം പുരുഷ താരങ്ങളുടെ വാര്‍ഷിക കരാര്‍ വിവരങ്ങളും ബിസിസിഐ പുറത്തുവിട്ടിരുന്നു. സീനിയര്‍ താരങ്ങളായ അജിന്‍ക്യ രഹാനെ ചേതേശ്വര്‍ പൂജാര, ഇശാന്ത് ശര്‍മ എന്നിവരെ തരം താഴ്ത്തിയിരുന്നു. അഞ്ച് കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള എ ഗ്രേഡിലായിരുന്ന രഹാനെയെയും പൂജാരയെയും ഇഷാന്തിനേയും മൂന്ന് കോടി വാര്‍ഷിക പ്രതിഫലമുള്ള ബി ഗ്രേഡിലേക്ക് തരം താഴ്ത്തി. 

എ ഗ്രേഡിലുണ്ടായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയെ ഒരു കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള സി ഗ്രേഡിലേക്ക് തരം താഴ്ത്തി. ബി ഗ്രേഡിലുണ്ടായിരുന്ന വൃദ്ധിമാന്‍ സാഹയെ സി ഗ്രേഡിലേക്ക് മാറ്റി. ഏഴ് കോടി രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന എ പ്ലസ് ഗ്രേഡില്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര എന്നിവരെ നിലനിര്‍ത്തി.

അഞ്ച് കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള എ ഗ്രേഡില്‍ റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍ എന്നിവരാണുള്ളത്. മൂന്ന് കോടി രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന ബി ഗ്രേഡില്‍ ഏകദിന ക്രിക്കറ്റില്‍ മാത്രം കളിക്കുന്ന ശിഖര്‍ ധവാനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേസര്‍മാരായ ഉമേഷ് യാദവിനെയും ഭുവനേശ്വര്‍ കുമാറിനെയും ബി ഗ്രേഡില്‍ നിന്ന് ഒരു കോടി രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന സി ഗ്രേഡിലേക്ക് തരംതാഴ്ത്തി.