ഈ സാഹചര്യത്തില്‍ ഇന്നോ നാളെയോ ടീം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജസ്പ്രീത് ബുമ്ര മൂന്നാം ടെസ്റ്റില്‍ കളിക്കുന്ന കാര്യവും സംശയത്തിലാണ്
മുംബൈ: ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം വൈകാന്‍ കാരണം വിരാട് കോലി കളിക്കുമോ എന്നതിലെ അനിശ്ചിതത്വമാണെന്ന വാര്‍ത്തകള്‍ തള്ളി ബിസിസിഐ. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് വിട്ടു നിന്ന വിരാട് കോലി മൂന്നാം ടെസ്റ്റ് മുതല്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വമുണ്ടെങ്കിലും അടുത്ത രണ്ട് ടെസ്റ്റുകള്‍ക്ക് കൂടി താന്‍ ഉണ്ടാവില്ലെന്ന് കോലി ഇന്ത്യൻ ടീം മാനേജ്മെന്‍റിനെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഈ സാഹചര്യത്തില്‍ ഇന്ത്യൻ ടീം പ്രഖ്യാപനം വൈകാന്‍ കാരണം, കെ എല്‍ രാഹുലിന്‍റെയും രവീന്ദ്ര ജഡേജയുടെയും പങ്കാളിത്തം സംബന്ധിച്ച അനിശ്ചിതത്വമാണെന്നാണ് സൂചന. പരിക്കുമൂലം രണ്ടാം ടെസ്റ്റില്‍ നിന്ന് ഇരുവരും വിട്ടു നിന്നിരുന്നു. കെ എല്‍ രാഹുല്‍ മൂന്നാം ടെസ്റ്റില്‍ കളിക്കുമെന്ന് ഉറപ്പാണെങ്കിലും ജഡേജയുടെ കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല. ജഡേജ ഫിറ്റ്നെസ് തെളിയിച്ചാല്‍ മൂന്നാം ടെസ്റ്റിനുള്ള ടീമിലുള്‍പ്പെടുത്താന്‍ കഴിയുമെന്നതിനാലാണ് പ്രഖ്യാപനം വൈകിക്കുന്നത്. മൂന്നാം ടെസ്റ്റിനുള്ള ടീം 12ന് രാജ്കോട്ടില്‍ എത്തിച്ചേരണമെന്നാണ് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ ഇന്നോ നാളെയോ ടീം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജസ്പ്രീത് ബുമ്ര മൂന്നാം ടെസ്റ്റില്‍ കളിക്കുന്ന കാര്യവും സംശയത്തിലാണ്. ജോലിഭാരം ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി ബുമ്രക്ക് വിശ്രമം അനുവദിക്കാന്‍ സെലക്ടര്‍മാര്‍ ആദ്യം തീരുമാനിച്ചെങ്കിലും ഇക്കാര്യത്തില്‍ ബുമ്ര തന്നെ തീരുമാനമെടുക്കട്ടെയെന്നാണ് സെലക്ടര്‍മാരുടെ ഇപ്പോഴത്ത നിലപാട്. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ജഡേജ ഇപ്പോഴും ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണുള്ളത്. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കല്‍ സംഘത്തിന്‍റെ റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും ജഡേജയെ ടീമിലുള്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക.
