സഞ്ജുവിന്‍റെ കാര്യത്തിൽ എനിക്ക് വിഷമമുണ്ട്. അവൻ റൺസിനായി വെമ്പൽകൊള്ളുകയാണ്. അൽപം കൂടി വിവേകത്തോടെ കളിച്ചിരുന്നെങ്കിൽ കഴിഞ്ഞ മത്സരത്തിൽ അവന് സ്കോർ ചെയ്യാമായിരുന്നുവെന്നും ശ്രീകാന്ത്.
ചെന്നൈ: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മോശം പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസണ് ടീമിലെ സ്ഥാനം നഷ്ടമായേക്കുമെന്ന് മുൻ ഇന്ത്യൻ നായകനും മുഖ്യ സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. തകർപ്പൻ ഫോമിലുള്ള ഇഷാൻ കിഷനെ ഇനി ടീമിൽ നിന്ന് മാറ്റാൻ കഴിയില്ലെന്നും സഞ്ജുവിനേക്കാൾ അപകടകാരിയായ താരം ഇഷാനാണെന്നും ശ്രീകാന്ത് തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
ഗുവാഹത്തിയിൽ നടന്ന മൂന്നാം ടി20യിൽ സഞ്ജു ഗോൾഡൻ ഡക്കായി പുറത്തായപ്പോൾ, പരമ്പരയിലെ ആദ്യ മത്സരത്തില്‍ എട്ട് റണ്‍സെടുത്ത് നിരാശപ്പെടുത്തിയെങ്കിലും കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്നായി 76(32), 28(13) എന്നിങ്ങനെ സ്കോര്‍ ചെയ്ത് ഇഷാൻ കിഷൻ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇഷാൻ കിഷനെ ഇനി ടീമിൽ നിന്ന് മാറ്റാൻ ഒരു സാധ്യതയുമില്ലെന്ന് ശ്രീകാന്ത് വ്യക്തമാക്കി. സഞ്ജു സാംസണേക്കാൾ അപകടകാരിയായ താരമാണ് ഇഷാൻ. സഞ്ജുവിന്‍റെ കാര്യത്തിൽ എനിക്ക് വിഷമമുണ്ട്. അവൻ റൺസിനായി വെമ്പൽകൊള്ളുകയാണ്. അൽപം കൂടി വിവേകത്തോടെ കളിച്ചിരുന്നെങ്കിൽ കഴിഞ്ഞ മത്സരത്തിൽ അവന് സ്കോർ ചെയ്യാമായിരുന്നു," ശ്രീകാന്ത് പറഞ്ഞു.
സഞ്ജുവിന്‍റെ പ്രധാന പ്രശ്നം സ്ഥിരതയില്ലായ്മയാണെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി. സഞ്ജു ഒരു സെഞ്ച്വറി നേടും, പക്ഷേ അതിന് ശേഷം വലിയ സ്കോറുകൾ കണ്ടെത്തുന്നില്ല. കഴിഞ്ഞ ഒന്നര വർഷമായി സഞ്ജുവിന്‍റെ പ്രകടനത്തിന്‍റെ ഗ്രാഫ് ഉയർന്നും താഴ്ന്നുമാണ് ഇരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ച്വറി നേടിയിട്ട് ഇപ്പോൾ ഒന്നര വർഷമാനെന്നും ശ്രീകാന്ത് ഓർമ്മിപ്പിച്ചു.
പരിക്കേറ്റ തിലക് വര്‍മ തിരിച്ചുവന്നാൽ സഞ്ജുവിനോ ഇഷാനോ ടീമിൽ നിന്ന് മാറേണ്ടി വരും. നിലവിലെ സാഹചര്യം വെച്ച് സഞ്ജു തന്നെ പുറത്തുപോകേണ്ടി വരുമെന്നും ശ്രീകാന്ത് പറഞ്ഞു. "സഞ്ജു ചിലപ്പോൾ നിർഭാഗ്യവാനായിരിക്കാം. പക്ഷേ കടുത്ത മത്സരമാണ് നടക്കുന്നത്. തിലക് വർമ്മ, ഇഷാൻ കിഷൻ, അഭിഷേക് ശർമ്മ എന്നിവർ ടീമിൽ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. അങ്ങനെയെങ്കിൽ സഞ്ജുവിന് പുറത്തുപോകേണ്ടി വരും. ഇഷാൻ ഒരു വിക്കറ്റ് കീപ്പർ ബാറ്റർ കൂടിയാണ്, ഒപ്പം അവൻ മികച്ച ഫോമിലുമാണ്- ശ്രീകാന്ത് വ്യക്തമാക്കി.
കഴിഞ്ഞ വർഷത്തെ ഏഷ്യ കപ്പ് വരെ ടീമിലെ പ്രധാന ഓപ്പണറായിരുന്നു സഞ്ജു. ഏഷ്യാ കപ്പ് മുതല്‍ ശുഭ്‌മാൻ ഗില്ലിനായി സഞ്ജുവിനെ മിഡിൽ ഓർഡറിലേക്ക് മാറ്റിയെങ്കിലും വലിയ സ്കോര്‍ നേടാന്‍ സഞ്ജുവിനായിരുന്നില്ല. ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ ആദ്യ നാലു കളികളിലും പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കപ്പെട്ട സഞ്ജുവിനെ അവസാന മത്സരത്തില്‍ ഓപ്പണറായി ഇറക്കി. ആ മത്സരത്തില്‍ 22 പന്തില്‍ 37 റണ്‍സടിച്ച സഞ്ജു ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. തുടര്‍ന്ന് ന്യൂസിലന്‍ഡ് പരമ്പരക്കുള്ള ലോകകപ്പിനുമുള്ള ഇന്ത്യൻ ടീമിന്‍റെ പ്രധാന വിക്കറ്റ് കീപ്പറും ഓപ്പണറുമായി സഞ്ജു ടീമിലെത്തി.


