ഈ സീസണിൽ കളിച്ച 7 മത്സരങ്ങളിലും ഡൽഹിക്ക് തന്നെയായിരുന്നു ടോസ് ഭാഗ്യം. ഇതിന് പുറമെ കഴിഞ്ഞ സീസണിലെ അവസാന രണ്ട് മത്സരങ്ങളിലും അവർ ടോസ് നേടിയിരുന്നു.
ദില്ലി: ഐപിഎല്ലില്‍ ഈ സീസണിൽ വിജയങ്ങളേക്കാൾ കൂടുതൽ ഡൽഹി ക്യാപിറ്റൽസിനെ തേടിയെത്തുന്നത് 'ടോസ് ഭാഗ്യം'. ഇന്ന് പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ ടോസ് നേടിയതോടെ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതല്‍ തവണ തുടര്‍ച്ചയായി ടോസ് നേടുന്ന റെക്കോര്‍ഡിനൊപ്പമാണ് അക്ഷർ പട്ടേലും സംഘവും എത്തിയത്. തുടർച്ചയായി ഒൻപതാം തവണയാണ് ഡൽഹി ക്യാപിറ്റൽസ് ടോസ് ജയിക്കുന്നത്. ഇതോടെ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ തുടർച്ചയായി ടോസ് നേടുന്ന ടീമുകളായ ചെന്നൈ സൂപ്പർ കിംഗ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നിവരുടെ റെക്കോർഡിനൊപ്പം ഡല്‍ഹിയുമെത്തി.
ഈ സീസണിൽ കളിച്ച 7 മത്സരങ്ങളിലും ഡൽഹിക്ക് തന്നെയായിരുന്നു ടോസ് ഭാഗ്യം. ഇതിന് പുറമെ കഴിഞ്ഞ സീസണിലെ (2025) അവസാന രണ്ട് മത്സരങ്ങളിലും അവർ ടോസ് നേടിയിരുന്നു. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ ടോസ് നേടിയ അക്ഷർ പട്ടേൽ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഈ സീസണിൽ ടോസ് നേടുന്ന നായകന്മാർ ഭൂരിഭാഗവും ബൗളിംഗ് തിരഞ്ഞെടുക്കുന്ന ശൈലിക്ക് വിപരീതമായിരുന്നു ഡൽഹിയുടെ തീരുമാനം. കടുത്ത ചൂടും പിച്ച് പതുക്കെയാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് ബാറ്റിംഗ് തിരഞ്ഞെടുത്തതെന്ന് അക്ഷർ വ്യക്തമാക്കി.
ഞങ്ങൾ ചില ചെറിയ പിഴവുകൾ വരുത്തുന്നുണ്ട്, അത് തിരുത്തിയാൽ ടീം വിജയവഴിയിൽ തിരിച്ചെത്തും. കളിക്കാർക്ക് കൃത്യമായ സന്ദേശം നൽകിയിട്ടുണ്ടെന്നും ടോസിനുശേഷം അക്ഷർ പട്ടേൽ പറഞ്ഞു. പോയിന്‍റ് പട്ടികയിൽ ഒന്നാമതുള്ള പഞ്ചാബ് കിംഗ്‌സിനെ നേരിടാൻ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെയാണ് ഡൽഹി നിലനിർത്തിയത്. പഞ്ചാബ് ടീമിലും മാറ്റങ്ങളൊന്നുമില്ല.
ഡൽഹി ക്യാപിറ്റൽസ് ഇലവൻ: കെ.എൽ. രാഹുൽ, പതും നിസ്സങ്ക, സമീർ റിസ്‌വി, അക്ഷർ പട്ടേൽ, നിതീഷ് റാണ, ട്രിസ്റ്റൻ സ്റ്റബ്സ്, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, കുൽദീപ് യാദവ്, ടി. നടരാജൻ, മുകേഷ് കുമാർ.
പഞ്ചാബ് കിംഗ്‌സ് ഇലവൻ: പ്രഭ്‌സിമ്രാൻ സിംഗ്, പ്രിയാൻഷ് ആര്യ, കൂപ്പർ കോണോളി, ശ്രേയസ് അയ്യർ, ശശാങ്ക് സിംഗ്, മാർക്കസ് സ്റ്റോയിനിസ്, മാർക്കോ യാൻസൻ, സേവ്യർ ബാർട്ട്ലെറ്റ്, വിജയ്കുമാർ വൈശാഖ്, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചഹൽ.
