ശ്രീലങ്കയ്ക്കെതിരായ ഗാലെ ടെസ്റ്റില്‍ ഇന്ത്യന്‍ താരം ദേവ്ദത്ത് പടിക്കല്‍ സെഞ്ചുറി നേടി. സായ് സുദര്‍ശന് പകരക്കാരനായി ടീമിലെത്തിയ പടിക്കല്‍, 167 റണ്‍സെടുത്ത് ഇന്ത്യയുടെ ടേണിങ് പോയിന്റായി മാറി.

ഗാലെ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയിരുന്നു ഇന്ത്യന്‍ താരം ദേവ്ദത്ത് പടിക്കല്‍. സായ് സുദര്‍ശന് പരുക്കേറ്റതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ ദേവ്ദത്ത്, തനിക്ക് കിട്ടിയ അവസരം മികച്ച രീതിയില്‍ മുതലെടുത്തു. മഴ തടസ്സപ്പെടുത്തിയ മത്സരത്തിന്റെ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 460 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ പടിക്കലിന്റെ 167 റണ്‍സാണ് ഇന്ത്യയുടെ ടേണിങ് പോയിന്റായത്.

രണ്ടാം ദിവസത്തിന് ശേഷം ദേവ്ദത്ത് തന്റെ ഇന്നിംഗ്‌സിനെ കുറിച്ച് സംസാരിച്ചു... ''ഞാന്‍ ഏറെക്കാലമായി സ്വപ്നം കണ്ട നിമിഷമാണിത്. അവസരം ലഭിക്കുമ്പോള്‍ പ്രത്യേകമായ എന്തെങ്കിലും ചെയ്യാനായി കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ കഠിനാധ്വാനം ചെയ്യുകയായിരുന്നു. ഈ നേട്ടത്തില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. ദേവ്ദത്ത് പറഞ്ഞു.

2024 നവംബറില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിന് ശേഷമാണ് ദേവ്ദത്ത് വീണ്ടും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടംനേടുന്നത്. നിര്‍ണായകമായ മൂന്നാം നമ്പരില്‍ ബാറ്റിങ്ങിനിറങ്ങിയ താരം, തുടക്കം മുതല്‍ തന്നെ ലങ്കന്‍ സ്പിന്നര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി. അരങ്ങേറ്റക്കാരനായ ഓഫ് സ്പിന്നര്‍ കേശര നുവാന്തെയ്‌ക്കെതിരെ ബൗണ്ടറിയോടെ തുടക്കമിട്ട പടിക്കല്‍, ഇടങ്കയ്യന്‍ സ്പിന്നര്‍ പ്രഭാത് ജയസൂര്യയുടെ പന്തില്‍ സിക്‌സര്‍ പറത്തി തന്റെ വ്യക്തമായ ഉദ്ദേശ്യം വ്യക്തമാക്കി.

''സ്പിന്‍ പന്തുകള്‍ നേരിടുമ്പോള്‍ മനസ്സില്‍ ചില വ്യക്തമായ പദ്ധതികള്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ക്രീസിലേക്ക് ഇറങ്ങുമ്പോള്‍ തന്നെ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ നമ്മള്‍ അടിക്കാന്‍ ഉദ്ദേശിക്കുന്ന ചില ഷോട്ടുകള്‍ മനസ്സിലുണ്ടായിരിക്കണം.'' ദേവ്ദത്ത് വ്യക്തമാക്കി. ''കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങളുടെ ശക്തിക്ക് അനുസരിച്ച് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിക്കുന്ന വഴികള്‍ ഞങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

YouTube video player