ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ദേവ്ദത്ത് പടിക്കലിന്റെ (167) സെഞ്ചുറിയുടെയും കെ എല്‍ രാഹുല്‍ (82), ധ്രുവ് ജുറല്‍ (51) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെയും മികവില്‍ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 460/9 എന്ന സ്കോറിലെത്തി. ശ്രീലങ്കയ്ക്ക് വേണ്ടി പ്രഭാത് ജയസൂര്യ നാല് വിക്കറ്റ് വീഴ്ത്തി.

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ശക്തമായി നിലയില്‍. ഗാലെ, അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 460 റണ്‍സെടുത്തിട്ടുണ്ട്. കുല്‍ദീപ് യാദവ് (12), പ്രസിദ്ധ് കൃഷ്ണ (1) എന്നിവരാണ് ക്രീസില്‍. നേരത്തെ, ദേവ്ദത്ത് പടിക്കലിന്റെ (167) സെഞ്ചുറിയാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. കെ എല്‍ രാഹുല്‍ (82), ധ്രുവ് ജുറല്‍ (51) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ശ്രീലങ്കയ്ക്ക് വേണ്ടി പ്രഭാത് ജയസൂര്യ നാലും കേഷര നുവാന്ത മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

രണ്ടിന് 288 എന്ന നിലയിലാണ് ഇന്ത്യ ഇന്ന് ബാറ്റിംഗിനെത്തിയത്. റിഷഭ് പന്തിന്റെ (39) വിക്കറ്റാണ് ആദ്യ നഷ്ടമാകുന്നത്. നുവാന്തയുടെ പന്തില്‍ സോനല്‍ ദിനുഷ ക്യാച്ചെടുക്കുകയായിരുന്നു. ആദ്യ ദിനം പരിക്കേറ്റ റിട്ടയേര്‍ഡ് ഹര്‍ട്ടായ കെ എല്‍ രാഹുലാണ് പിന്നീട് ക്രീസിലെത്തിയത്. എന്നാല്‍ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ രാഹുലിന് സാധിച്ചില്ല. നുവാന്തയ്ക്ക് വിക്കറ്റ് നല്‍കി. വൈകാതെ ദേവ്ദത്തിനെ, ജയസൂര്യയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. 230 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും 15 ഫോറും നേടിയിരുന്നു. തുടര്‍ന്ന് ജുറലിന്റെ ഇന്നിംഗ്‌സാണ് ഇന്ത്യക്ക് ആശ്വാസമായത്. ജുറലിന് പുറമെ രവീന്ദ്ര ജഡേജ (13), മാനവ് സുതര്‍ (24) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. ഇന്നലെ യശസ്വി ജയ്‌സ്വാള്‍ (32), ശുഭ്മാന്‍ ഗില്‍ (16) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ഇന്ത്യ: യശസ്വി ജൈസ്വാള്‍, കെ.എല്‍. രാഹുല്‍, ദേവ്ദത്ത് പടിക്കല്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, മാനവ് സുത്താര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ശ്രീലങ്ക: ലഹിരു ഉഡാര, നിഷാന്‍ ഫെര്‍ണാണ്ടോ, ദിനേഷ് ചണ്ഡിമാല്‍, കമിന്ദു മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ (ക്യാപ്റ്റന്‍), സോണല്‍ ദിനുഷ, നിരോഷന്‍ ഡിക്വെല്ല (വിക്കറ്റ് കീപ്പര്‍), കേശര നുവാന്‍ത, പ്രഭാത് ജയസൂര്യ, ലഹിരു കുമാര, അസിത ഫെര്‍ണാണ്ടോ.

YouTube video player