ടി20 ടീമിന്‍റെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതിനൊപ്പം ടീമിൽ നിന്ന് ഒഴിവാക്കുകയും ചെയ്തതോടെ 40-50 ദിവസത്തോളം എന്താണ് ചെയ്യേണ്ടതെന്നറിയാതെ വീട്ടിൽ തന്നെ കഴിയുകയായിരുന്നുവെന്ന് സൂര്യകുമാർ പറഞ്ഞു.
മുംബൈ: ഇന്ത്യൻ ടീമിൽ നിന്നുള്ള അപ്രതീക്ഷിത പുറത്താക്കലിനും നായകസ്ഥാനം നഷ്ടപ്പെട്ടതിനും ശേഷം ക്രിക്കറ്റ് കരിയറിനെക്കുറിച്ച് വലിയ ആശങ്കയിലായിരുന്നുവെന്ന് വെളിപ്പെടുത്തി ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. എന്നാൽ ആ പ്രതിസന്ധി ഘട്ടത്തിൽ ഭാര്യ ദേവിഷ ഷെട്ടി നൽകിയ പിന്തുണയും പ്രചോദനവുമാണ് തനിക്ക് വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചെത്താനുള്ള ആവേശം നൽകിയതെന്ന് സൂര്യകുമാർ പറഞ്ഞു. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സൂര്യകുമാര്‍ മനസുതുറന്നത്.
ടി20 ടീമിന്‍റെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതിനൊപ്പം ടീമിൽ നിന്ന് ഒഴിവാക്കുകയും ചെയ്തതോടെ 40-50 ദിവസത്തോളം എന്താണ് ചെയ്യേണ്ടതെന്നറിയാതെ വീട്ടിൽ തന്നെ കഴിയുകയായിരുന്നുവെന്ന് സൂര്യകുമാർ പറഞ്ഞു. ഇനി ക്രിക്കറ്റ് കളിക്കണോ അതോ അവസാനിപ്പിക്കണോ എന്ന് പോലും ചിന്തിച്ചുപോയ നിമിഷങ്ങളായിരുന്നു അത്. ഭാവിയെക്കുറിച്ച് യാതൊരു വ്യക്തതയുമില്ലാതെ കടുത്ത മാനസിക വിഷമത്തിലൂടെ കടന്നുപോയപ്പോഴാണ് ഭാര്യ ദേവിഷ എന്നോട് സംസാരിച്ചത്. 20 വർഷങ്ങൾക്ക് മുൻപ് ക്രിക്കറ്റിനോടുള്ള തീവ്രമായ പ്രണയം കൊണ്ട് കളി തുടങ്ങിയത് എന്തിനാണെന്ന് ഓർത്തുനോക്കാൻ അവൾ ആവശ്യപ്പെട്ടു. ആ പഴയ ആവേശം വീണ്ടും വീണ്ടെടുക്കാൻ അവൾ എന്നെ ഉപദേശിച്ചു- സൂര്യകുമാർ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 5 ലോകകപ്പുകൾ, രണ്ട് തവണ ഐസിസി ടി20 പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം, ടി20യിലെ ഒന്നാം നമ്പർ റാങ്കിംഗ്, 2024 ലോകകപ്പ് ഫൈനലിലെ ഐക്കണിക് ക്യാച്ച് തുടങ്ങി സ്വന്തമാക്കിയ നേട്ടങ്ങളെക്കുറിച്ച് ഭാര്യ ഓർമ്മിപ്പിച്ചത് വലിയ ആത്മവിശ്വാസമേകി. പലർക്കും 15-20 വർഷത്തെ കരിയറിൽ നേടാനാകാത്ത കാര്യങ്ങളാണ് ചുരുങ്ങിയ സമയം കൊണ്ട് കൈവരിച്ചതെന്ന് അവൾ ചൂണ്ടിക്കാട്ടി. ഭാര്യയുടെ പ്രോത്സാഹനത്തെ തുടർന്ന് ജിമ്മിലേക്ക് മടങ്ങിയെത്തുകയും ടെന്നീസ് ബോൾ കളിയിലൂടെയും പരിശീലനത്തിലൂടെയും പഴയ ഫോമിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. മകളുടെ സാന്നിധ്യവും തിരിച്ചുവരവിന് വലിയ ഊർജ്ജമായെന്ന് സൂര്യകുമാര്‍ പറഞ്ഞു.
35 വയസായെങ്കിലും ഉടൻ വിരമിക്കാൻ പദ്ധതിയില്ലെന്നും ഇനി ബാക്കിയുള്ള 3-4 വർഷങ്ങളിൽ പൂർണ്ണ ആവേശത്തോടെ ടി20 ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും സൂര്യകുമാര്‍ വ്യക്തമാക്കി. ആഭ്യന്തര വൈറ്റ് ബോൾ ടൂർണമെന്‍റുകളിലൂടെ സെലക്ടർമാർക്ക് മുന്നിൽ തന്‍റെ കരുത്ത് വീണ്ടും തെളിയിക്കാനൊരുങ്ങുകയാണ് മുംബൈ ഇന്ത്യൻസ് ബാറ്റർ.
