ഇതിന്‍റെ ഭാഗമായി ബാറ്റിംഗിന് പുറമെ തിലക് വർമ്മയെ പാർട്ട് ടൈം ഓഫ് സ്പിൻ ബൗളിംഗിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ ടീം മാനേജ്‌മെന്‍റ് നിർദ്ദേശിച്ചിട്ടുണ്ട്.

മുംബൈ: അടുത്തവര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിന്‍റെ മധ്യനിരയിലേക്ക് വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ബാക്ക് അപ്പായി യുവതാരം തിലക് വര്‍മയെ വളര്‍ത്തിയെടുക്കാൻ കോച്ച് ഗൗതം ഗംഭീറും ചീഫ് സെലക്ടർ അജിത് അഗാര്‍ക്കറും ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ബാറ്റിംഗ് നിരയിൽ ഭൂരിഭാഗവും വലങ്കയ്യൻ ബാറ്റർമാരായതിനാൽ, തിലകിന്‍റെ ഇടങ്കയ്യൻ ബാറ്റിംഗ് ശൈലി ടീമിന് കൂടുതൽ സന്തുലിതാവസ്ഥ നൽകുമെന്നാണ് ഗംഭീറിന്‍റെയും അഗാര്‍ക്കറുടെയും വിലയിരുത്തലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഇതിന്‍റെ ഭാഗമായി ബാറ്റിംഗിന് പുറമെ തിലക് വർമ്മയെ പാർട്ട് ടൈം ഓഫ് സ്പിൻ ബൗളിംഗിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ ടീം മാനേജ്‌മെന്‍റ് നിർദ്ദേശിച്ചിട്ടുണ്ട്. ടോപ്പ് ഓർഡർ ബാറ്റർമാർ പാർട് ടൈം സ്പിന്നര്‍മാര്‍ കൂടിയാകുന്നത് പ്രധാന ബൗളർമാരുടെ ജോലിഭാരം കുറയ്ക്കും. ഹാർദിക് പാണ്ഡ്യയും, നിതീഷ് കുമാർ റെഡ്ഡിയും അടിക്കടി പരിക്കിന്‍റെ പിടിയിലാകുന്നത് ടീമിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. അതിനാൽ മധ്യനിരയിൽ ബാറ്റ് ചെയ്യുന്നതിനൊപ്പം മത്സരത്തിൽ കുറഞ്ഞത് 4 ഓവറെങ്കിലും എറിയാൻ ശേഷിയുള്ള ഒരു താരത്തെ കണ്ടെത്തുകയാണ് ഗംഭീറിന്‍റെയും അഗാര്‍ക്കറുടെയും പ്രധാന ലക്ഷ്യം.

2027-ൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ഏകദിന ലോകകപ്പിന്‍റെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ശക്തമായ സ്ക്വാഡിനെ രൂപപ്പെടുത്താനാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ ശ്രമം. സീനിയർ താരങ്ങളായ രോഹിത് ശർമ്മ, വിരാട് കോലി എന്നിവർ അന്താരാഷ്ട്ര കരിയറിന്‍റെ അവസാന ഘട്ടത്തിലൂടെ കടന്നുപോകുകകയാണ്. കെ.എൽ. രാഹുലിനാകട്ടെ ലോകകപ്പ് വേളയിൽ 35 വയസാവും. രവീന്ദ്ര ജഡേജയുടെ സ്ഥാനവും ഉറപ്പില്ലാത്ത സാഹചര്യത്തിൽ ദീർഘകാല കാഴ്ചപ്പാടോടെയുള്ള പദ്ധതികള്‍ക്കാണ് ബിസിസിഐ മുൻഗണന നൽകുന്നത്.

ഒക്ടോബറിൽ നടക്കുന്ന ന്യൂസിലൻഡ് പരമ്പരയോടെ (5 ഏകദിനങ്ങൾ) ഇന്ത്യയുടെ ലോകകപ്പ് തയ്യാറെടുപ്പുകൾ തുടങ്ങും. അതേസമയം സെപ്റ്റംബർ 27-ന് ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ശ്രേയസ് അയ്യർ, തിലക് വർമ്മ, ഇഷാൻ കിഷൻ, അക്സർ പട്ടേൽ തുടങ്ങിയ പ്രമുഖർ ഉണ്ടാകില്ലെന്നും സൂചനയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക