വിശാഖപട്ടണത്തെ ഡോ.വൈ രാജശേഖര റെഡ്ഡി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇതുവരെ രണ്ട് ടെസ്റ്റുകളാണ് നടന്നത്. 2016ല്‍ ഇന്ത്യയും ഇംഗ്ലണ്ടും 2019ല്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയുമായിരുന്നു ഏറ്റുമുട്ടിയത്. രണ്ട് ടെസ്റ്റിലും ഇന്ത്യ ആധികാരിക ജയം നേടി.
വിശാഖപട്ടണം: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് വെള്ളിയാഴ്ച വിശാഖപട്ടണത്ത് തുടങ്ങാനിരിക്കെ ആദ്യ ടെസ്റ്റിലെ തോല്‍വിയും നിര്‍ണായക താരങ്ങള്‍ പരിക്കേറ്റ് പുറത്താവുകയും ചെയ്തതിന്‍റെ സമ്മര്‍ദ്ദത്തിലാണ് ടീം ഇന്ത്യ. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്ന വിരാട് കോലിക്ക് പുറമെ കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും കൂടി പുറത്തായതോടെ രണ്ടാം ടെസ്റ്റ് തുടങ്ങും മുമ്പെ ഇന്ത്യ ബാക്ക് ഫൂട്ടിലാവുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച തുടങ്ങുന്ന രണ്ടാം ടെസ്റ്റിലും സ്പിന്നര്‍മാരെ തുണക്കുന്ന പിച്ച് തന്നെയായിരിക്കുമോ ഇന്ത്യ തയാറാക്കുക എന്ന ചോദ്യവും ആരാധകര്‍ക്ക് മുന്നിലുണ്ട്. വിശാഖപട്ടണത്തെ ചരിത്രം പരിശോധിച്ചാല്‍ സ്പിന്നര്‍മാര്‍ക്കാണ് വിക്കറ്റ് വേട്ടയില്‍ ആധിപത്യം.
ഇന്ത്യയുടെ ഭാഗ്യവേദി
വിശാഖപട്ടണത്തെ ഡോ.വൈ രാജശേഖര റെഡ്ഡി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇതുവരെ രണ്ട് ടെസ്റ്റുകളാണ് നടന്നത്. 2016ല്‍ ഇന്ത്യയും ഇംഗ്ലണ്ടും 2019ല്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയുമായിരുന്നു ഏറ്റുമുട്ടിയത്. രണ്ട് ടെസ്റ്റിലും ഇന്ത്യ ആധികാരിക ജയം നേടി. 2016ല്‍ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോലിയുടെയും ചേതേശ്വര്‍ പൂജാരയുടെയും സെഞ്ചുറികളുടെ കരുത്തില്‍ 455 റണ്‍സടിച്ചപ്പോള്‍ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് 255 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തിയത് അശ്വിനായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ കോലി 81 റണ്‍സടിച്ചപ്പോള്‍ ഇന്ത്യ 204ന് ഓള്‍ ഔട്ടായി. 405 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 158 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യ 246 റണ്‍സിന്‍റെ കൂറ്റൻ ജയം സ്വന്തമാക്കി. അശ്വിനും ജയന്ത് യാദവും മൂന്ന് വിതവും രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും വീഴ്ത്തി.
2019ല്‍ ദക്ഷിണാഫ്രിക്കയെ നേരിട്ടപ്പോഴും ഇന്ത്യ ജയിച്ചത് 203 റണ്‍സിനായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി മായങ്ക് അഗര്‍വാള്‍ 215 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മ 176 റണ്‍സടിച്ചു. ഇന്ച്യ ആദ്യ ഇന്നിംഗ്സില്‍ 502-7 റണ്‍സടിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക 431 റണ്‍സടിച്ചു. അശ്വിന്‍ ഏഴ് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറി നേടിയ രോഹിത്തിന്‍റെ ബാറ്റിംഗ് കരുത്തില്‍ ഇന്ത്യ 323-4 റണ്‍സടിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക 191 റണ്‍സിന് ഓള്‍ ഔട്ടായി. മുഹമ്മദ് ഷമി അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ജഡേജ നാലു വിക്കറ്റെടുത്തു.
സ്പിന്നര്‍മാര്‍ കളി തിരിക്കും പക്ഷെ..
കളിച്ച രണ്ട് ടെസ്റ്റില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് വീഴ്ത്തിയത് അശ്വിനായിരുന്നു. എന്നാല്‍ അവസാനം നടന്ന ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റെടുത്ത് തിളങ്ങി.
ടോസ് നിര്‍ണായകം
ടോസ് നേടുന്നവര്‍ ആദ്യം ബാറ്റ് ചെയ്യും. നാലാം ഇന്നിംഗ്സ് ബാറ്റിംഗ് ദുഷ്കരമാകുമെന്നതിനാല്‍ ടോസ് മത്സരത്തില്‍ നിര്‍ണായകമാകും.
