അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്താമെന്ന പ്രതീക്ഷയിലാണ് ഒലിവിയര്‍. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നത് ഇംഗ്ലീഷ് കുപ്പായത്തില്‍ ആണെന്നു മാത്രം. 

കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കായി മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന സമയത്ത് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് വാര്‍ത്തകളിലിടം പിടിച്ച താരമാണ് ഡുവാനെ ഒലിവിയര്‍. കൗണ്ടി ക്രിക്കറ്റില്‍ യോക്ക്‌ഷെയറിനായി കളിക്കാനാണ് പ്രോട്ടീസ് പേസര്‍ അപ്രതീക്ഷിത തീരുമാനമെടുത്തത്. എന്നാല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്താമെന്ന പ്രതീക്ഷയിലാണ് ഒലിവിയര്‍. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നത് ഇംഗ്ലീഷ് കുപ്പായത്തില്‍ ആണെന്നു മാത്രം. 

ദക്ഷിണാഫ്രിക്കയ്ക്കായുള്ള ടെസ്റ്റ് കരിയര്‍ അവസാനിച്ചതായി സമ്മതിക്കുന്നു. എന്നാല്‍ തനിക്ക് മികവ് തുടരാനായാല്‍ ഭാവിയില്‍ ഇംഗ്ലണ്ടിനായി കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് താരം ഇംഗ്ലീഷ് മാധ്യമം ഡെയ്‌ലി മെയ്‌ലിനോട് പറഞ്ഞു. സംഭവിക്കുന്നതെല്ലാം ഒരു നല്ലകാര്യത്തിന് വേണ്ടിയാണ് എന്നാണ് വിശ്വാസം. ഒരു നാള്‍ ഇംഗ്ലണ്ടിനായി കളിക്കാനായാലും ഇപ്പോള്‍ ശ്രദ്ധ യോക്ക്‌ഷെയറിനായി കളിക്കുന്നതില്‍ മാത്രമാണെന്നും ഡുവാനെ ഒലിവിയര്‍ പറഞ്ഞു.

പാക്കിസ്ഥാനെതിരെ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ 24 വിക്കറ്റ് വീഴ്‌ത്തി മാന്‍ ഓഫ് ദ് സീരിസ് പുരസ്‌കാരം നേടിയ താരമാണ് ഒലിവിയര്‍. ഭാവി വാഗ്‌ദാനായി വിശേഷിപ്പിക്കപ്പെട്ടിട്ടും 26കാരനായ താരം ദക്ഷിണാഫ്രിക്ക ജഴ്‌സിയോട് വിട പറയാന്‍ തീരുമാനിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി 10 ടെസ്റ്റില്‍ 48 വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്. രണ്ട് ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്. 2017ലാണ് ഒലിവര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 398 വിക്കറ്റും നേടിയിട്ടുണ്ട്.