ഇന്നലെ ആദ്യ ദിനം രാവിന്ദു രാസന്ത, നിഷാൻ മധുഷ്ക ക്യാപ്റ്റൻ സൊണാല്‍ ദിനുഷ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് ശ്രീലങ്ക ഇലവന്‍ ഭേദപ്പെട്ട സ്കോറിലെത്തിയത്.

കൊളംബോ: ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ശ്രീലങ്ക ഇലവനെതിരായ ത്രിദിന സന്നാഹ മത്സരത്തിന്‍റെ രണ്ടാം ദിനം ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടി. ഒന്നാം ഇന്നിംഗ്സില്‍ 363-8 എന്ന സ്കോറില്‍ ഡിക്ലയര്‍ ശ്രീലങ്ക ഇലവന്‍ രണ്ടാം ദിനം തുടക്കത്തിലെ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. യശസ്വി ജയ്സ്വാളും കെ എല്‍ രാഹുലുമാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഇന്ത്യക്ക് തിരിച്ചടി നേരിട്ടു. ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ വിശ്വ ഫെര്‍ണാണ്ടോയുടെ പന്തില്‍ ദിലും സുധീര ക്യാച്ചെടുത്ത് പുറത്താക്കി.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ എട്ട് റണ്‍സെന്ന നിലയിലാണ്. റണ്ണൊന്നുമെടുക്കാതെ കെ എല്‍ രാഹുലും 8 റണ്‍സുമായി ദേവ്ദത്ത് പടിക്കലും ക്രീസില്‍. കൈവിരലിന് പരിക്കേറ്റ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുമോ എന്നതാണ് ആരാധകരുടെ ആകാംക്ഷ. ആദ്യ ദിനം ഗില്‍ ഫീല്‍ഡില്‍ ഇറങ്ങിയിരുന്നില്ല. ഗില്ലിന് പകരം കെ എല്‍ രാഹുലായിരുന്നു ഇന്ത്യയെ നയിച്ചത്.

ഇന്നലെ ആദ്യ ദിനം രാവിന്ദു രാസന്ത, നിഷാൻ മധുഷ്ക ക്യാപ്റ്റൻ സൊണാല്‍ ദിനുഷ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് ശ്രീലങ്ക ഇലവന്‍ ഭേദപ്പെട്ട സ്കോറിലെത്തിയത്. 71 റണ്‍സെടുത്ത രാവിന്ദപ രാസന്തയാണ് ശ്രീലങ്ക ഇലവന്‍റെ ടോപ് സ്കോറര്‍. നിഷാന്‍ മധുഷ്ക 65 പന്തില്‍ 66 റണ്‍സെടുത്തപ്പോള്‍ സൊണാല്‍ ദിനുഷ 71 പന്തില്‍ 52 റണ്‍സെടുത്തു. ഇന്ത്യക്കായി രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും മാനവ് സുതാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഗുര്‍നൂര്‍ ബ്രാര്‍ ഒരു വിക്കറ്റെടുത്തു. 11 ഓവര്‍ പന്തെറിഞ്ഞ് 54 റണ്‍സ് വഴങ്ങിയ സാരാൻഷ് ജെയിനും 13 ഓവറില്‍ 44 റൺസ വഴങ്ങിയ മുഹമ്മദ് സിറാജിനും 8 ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത പ്രസിദ്ധ് കൃഷ്ണക്കും വിക്കറ്റൊന്നും വീഴ്ത്താനാവാഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക