ഈ ലോകകപ്പിലെ ആദ്യ 200 പ്ലസ് സ്കോർ പിറന്ന അതേ പിച്ചിലാണ് ഇന്ത്യ-വിൻഡീസ് ക്വാർട്ടർ ഫൈനൽ പോരാട്ടവും നടക്കുന്നത്.

കൊൽക്കത്ത: ടി20 ലോകകപ്പിലെ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് നിര്‍ണായക സൂപ്പര്‍ 8 പോരാട്ടത്തിന് വേദിയാകുന്ന ഈഡൻ ഗാർഡൻസിൽ റൺമഴ പെയ്യുമെന്ന് ഉറപ്പായി. മത്സരത്തിന് മുന്നോടിയായി ബിസിസിഐ മുൻ പ്രസിഡന്‍റും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ തലവനുമായ സൗരവ് ഗാംഗുലി പിച്ച് നേരിട്ടെത്തി പരിശോധിച്ചു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ഗാംഗുലിയുടെ സന്ദർശനം.

ഈ ലോകകപ്പിലെ ആദ്യ 200 പ്ലസ് സ്കോർ പിറന്ന അതേ പിച്ചിലാണ് ഇന്ത്യ-വിൻഡീസ് ക്വാർട്ടർ ഫൈനൽ പോരാട്ടവും നടക്കുന്നത്. ഇറ്റലിക്കെതിരെ സ്കോട്‌ലൻഡ് 207 റൺസ് അടിച്ചുകൂട്ടിയത് ഇതേ പിച്ചിലായിരുന്നു. ബാറ്റർമാരെ തുണയ്ക്കുന്ന പിച്ചായിരിക്കും ഇതെന്നും വലിയ സ്കോറുകൾ പിറക്കാൻ സാധ്യതയുണ്ടെന്നും ഈഡനിലെ ചീഫ് ക്യുറേറ്റർ സുജൻ മുഖർജി വ്യക്തമാക്കി.

റൺസ് ഒഴുകുമെങ്കിലും ബൗളർമാർക്കും പിച്ചിൽ നിന്ന് സഹായം ലഭിക്കും. സ്കോട്‌ലൻഡിന്‍റെ മൈക്കൽ ലീസ്‌ക് ഇറ്റലിക്കെതിരെ നാല് വിക്കറ്റ് വീഴ്ത്തിയത് പിച്ചില്‍ നിന്ന് സ്പിന്നർമാർക്ക് ടേൺ ലഭിക്കുമെന്നതിന്‍റെ സൂചനയാണ്. ഹെഡ് ക്യുറേറ്റർ സുജൻ മുഖർജി, ബോർഡ് ചീഫ് ക്യുറേറ്റർ ആശിഷ് ഭൗമിക് എന്നിവരുമായി ഗാംഗുലി വിശദമായ ചർച്ചകൾ നടത്തി. പിച്ചിന്‍റെ ഒരുക്കത്തിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. വൈകുന്നേരങ്ങളിലെ മഞ്ഞുവീഴ്ച മത്സരഫലത്തെ സ്വാധീനിച്ചേക്കാമെന്ന് ക്യുറേറ്റർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് ടോസ് നേടുന്ന ടീമിന് നിർണ്ണായകമാകും.

ഈ ലോകകപ്പിൽ ഈഡൻ ഗാർഡൻസിൽ ഇന്ത്യ ഇതുവരെ കളിച്ചിട്ടില്ല. എന്നാൽ വെസ്റ്റ് ഇൻഡീസ് ഇവിടെ രണ്ട് മത്സരങ്ങൾ കളിക്കുകയും സ്കോട്‌ലൻഡ്, ഇറ്റലി എന്നിവരെ പരാജയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ മുൻപരിചയം വിൻഡീസിന് നേരിയ മേൽക്കൈ നൽകുന്നുണ്ടെങ്കിലും, ഈ മൈതാനത്ത് ഇന്ത്യക്കെതിരെ കളിച്ച നാല് ടി20കളിലും തോറ്റ ചരിത്രമാണ് അവർക്കുള്ളത്.

സ്ലോ പിച്ചുകളിൽ ബുദ്ധിമുട്ടുന്ന ഇന്ത്യൻ ബാറ്റർമാർക്ക് ഈഡനിലെ വേഗതയുള്ള പിച്ച് ആശ്വാസമാകും. പന്തിൽ വേരിയേഷനുകൾ വരുത്തുന്ന വിൻഡീസ് പേസർമാരെ നേരിടാൻ ഈ സ്പോർട്ടി പിച്ച് ഇന്ത്യയെ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക