മൂന്ന് വിക്കറ്റിന് 31 റൺസെന്ന നിലയിൽ ഇന്ത്യ തകർച്ചയുടെ മുന്നിൽ നിൽക്കുമ്പോഴായിരുന്നു സൂര്യകുമാറിന്‍റെ വെടിക്കെട്ട്

ട്രെന്‍റ് ബ്രിഡ്‍ജ്: ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തേയും ടി20യില്‍(ENG vs IND 3rd T20I) ഇന്ത്യ തോറ്റെങ്കിലും സൂര്യകുമാർ യാദവിന്‍റെ(Suryakumar Yadav) സെഞ്ച്വറിപ്പോരാട്ടമായിരുന്നു മത്സരത്തിലെ സവിശേഷത. ഏറെക്കാലം ടീമിൽ നിന്ന് തഴയപ്പെട്ട സൂര്യകുമാർ യാദവ് ട്വന്‍റി 20 ലോകകപ്പ്(T20 World Cup 2022) ടീമിൽ സ്ഥാനമുറപ്പിച്ച പ്രകടനം കൂടിയായിരുന്നു ട്രെന്‍റ് ബ്രിഡ്‍ജിലേത്. 

പവർപ്ലേയിൽ മൂന്ന് മുൻനിരതാരങ്ങളും പവലിയനിലെത്തിയപ്പോഴാണ് സൂര്യകുമാർ കടിഞ്ഞാൺ ഏറ്റെടുത്തത്. മൂന്ന് വിക്കറ്റിന് 31 റൺസെന്ന നിലയിൽ ഇന്ത്യ തകർച്ചയുടെ മുന്നിൽ നിൽക്കുമ്പോഴായിരുന്നു സൂര്യകുമാറിന്‍റെ വെടിക്കെട്ട്. കൂറ്റൻലക്ഷ്യത്തിന്‍റെ സമ്മർദമില്ലാതെ ബാറ്റ് വീശിയ സൂര്യകുമാർ 48 പന്തിൽ തന്‍റെ ആദ്യ അന്താരാഷ്‍ട്ര സെഞ്ച്വറിയിലെത്തി. 55 പന്തിൽ 117 റൺസെടുത്താണ് സൂര്യകുമാർ മടങ്ങിയത്. 14 ഫോറും 6 സിക്സറും സൂര്യകുമാർ നേടി. നാലാം നമ്പറിൽ ഒരു താരത്തിന്‍റെ ഏറ്റവുമുയർന്ന സ്കോറാണ് സൂര്യകുമാർ കുറിച്ചത്. 

അന്താരാഷ്‍ട്ര ട്വന്റി 20യിൽ സെഞ്ച്വറി നേടുന്ന ആറാമത്തെ ഇന്ത്യൻ താരവുമായി സൂര്യകുമാർ യാദവ്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിൽ മികച്ച പ്രകടനം തുടർന്നപ്പോഴും ഇന്ത്യൻ ടീമിലെ അരങ്ങേറ്റം വൈകിയ സൂര്യകുമാർ യാദവ് ട്വന്‍റി 20 ലോകകപ്പിലെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു.

ട്രെന്‍റ് ബ്രിഡ്‍ജ് ട്വന്റി 20യിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 17 റൺസിന്‍റെ തോൽവിയാണ് നേരിട്ടത്. 216 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 198 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. സൂര്യകുമാർ യാദവിന്‍റെ സെഞ്ച്വറി പാഴായി. നേരത്തെ ഡേവിഡ് മലാൻ(39 പന്തിൽ 77), ലിയാം ലിവിങ്സ്റ്റൺ(29 പന്തിൽ 42) എന്നിവരുടെ ബാറ്റിംഗാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോർ സമ്മാനിച്ചത്. വൈറ്റ്ബോൾ ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്‍റെ ക്യാപ്റ്റനായ ശേഷം ജോസ് ബട്‍ലറിന്‍റെ ആദ്യ ജയമാണിത്. പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി.

രോഹിത്തിനെ മറികടക്കാന്‍ സൂര്യകുമാറിന് അവസരമുണ്ടായിരുന്നു! ഒരു റണ്‍ കുറവില്‍ നഷ്ടമായത് ഇന്ത്യന്‍ റെക്കോര്‍ഡ്