ENG vs IND : ജോ റൂട്ടിന്‍റെ റണ്‍മല, പുതിയ റെക്കോർഡ്; എലൈറ്റ് പട്ടികയില്‍ ഇടം
റൂട്ട് നേടിയ 737 റണ്‍സിനേക്കാള്‍ കൂടുതല്‍ റണ്‍സ് നാലേ നാല് ഇംഗ്ലീഷ് താരങ്ങള്‍ മാത്രമാണ് ടെസ്റ്റ് ചരിത്രത്തില്‍ ഒരു പരമ്പരയില്‍ മുമ്പ് നേടിയിട്ടുള്ളൂ
എഡ്‍ജ്‍ബാസ്റ്റണ്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍(ENG vs IND Tests) സ്വപ്ന ഫോമിലാണ് ഇംഗ്ലീഷ് മുന്‍ നായകന്‍ ജോ റൂട്ട്(Joe Root) ബാറ്റ് വീശിയത്. പരമ്പരയിലെ അഞ്ച് മത്സരങ്ങളില്‍ 737 റണ്‍സാണ് റൂട്ട് അടിച്ചുകൂട്ടിയത്. അവസാന ടെസ്റ്റില്‍ പുറത്താകാതെ 142* റണ്‍സുമായി റൂട്ട്, ജോണി ബെയ്ർസ്റ്റോയ്ക്കൊപ്പം വിജയശില്‍പിയായി. റെക്കോർഡ് റണ്‍വേട്ടയാണ് റൂട്ട് പരമ്പരയില്‍ കാഴ്ചവെച്ചത്.
റൂട്ട് നേടിയ 737 റണ്‍സിനേക്കാള്‍ കൂടുതല്‍ റണ്‍സ് നാലേ നാല് ഇംഗ്ലീഷ് താരങ്ങള്‍ മാത്രമാണ് ടെസ്റ്റ് ചരിത്രത്തില്‍ ഒരു പരമ്പരയില്‍ മുമ്പ് നേടിയിട്ടുള്ളൂ. 1928/29 ആഷസില്‍ 905 റണ്‍സ് നേടിയ വാള്‍ട്ടർ ഹാമണ്ട്സാണ് ഒരു ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇംഗ്ലീഷ് താരം. ഓസീസിനെതിരെ അലിസ്റ്റർ കുക്ക് 2010/11 പരമ്പരയില്‍ അലിസ്റ്റർ കുക്ക് 766 റണ്‍സ് നേടിയിരുന്നു.1947ല്‍ ഡെനീസ് കോംപ്ടണ്‍ 753 റണ്‍സും നേടി. 1990ല്‍ ഇന്ത്യക്കെതിരെ വെറും മൂന്ന് ടെസ്റ്റില്‍ ഗ്രഹാം ഗൂച്ച് നേടിയ 752 റണ്‍സാണ് നാലാമത്. ലോർഡ്സ് ടെസ്റ്റില്‍ മാത്രം ഗൂച്ച് 456 റണ്‍സ് നേടിയിരുന്നു.
എഡ്ജ്ബാസ്റ്റണില്‍ നടന്ന അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന്റെ ജയത്തോടെ പരമ്പരയില്‍ 2-2ന് തുല്യത പാലിച്ചു. ജോണി ബെയ്ര്‍സ്‌റ്റോ(114*), ജോ റൂട്ട് (142*) എന്നിവര്‍ നേടിയ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ നിര്‍ണായക ടെസ്റ്റില്‍ വിജയത്തിലേക്ക് നയിച്ചത്. സ്‌കോര്‍ബോര്‍ഡ് ഇന്ത്യ: 416, 245 & ഇംഗ്ലണ്ട്: 284, 378. രണ്ടാം ഇന്നിംഗ്സില്‍ 378 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ആതിഥേയര്‍ അഞ്ചാംദിനം ആദ്യ സെഷനില്‍ വിജയം കണ്ടെത്തി. ബെയ്ർസ്റ്റോ-റൂട്ട് സഖ്യം 269 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ജോണി ബെയ്ർസ്റ്റോ കളിയിലേയും ജസ്പ്രീത് ബുമ്രയും ജോ റൂട്ടും പരമ്പരയുടേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു.