മുന്‍ നായകന്‍ ജോ റൂട്ടിന്‍റെ 26-ാം ടെസ്റ്റ് സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് ആവേശജയമൊരുക്കിയത്

ലോര്‍ഡ്‌സ്: ആവേശം ആളിക്കത്തിയ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍(England vs New Zealand 1st Test) ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ 277 റണ്‍സ് വിജയലക്ഷ്യം നാലാം ദിനം ആദ്യ സെഷനില്‍ തന്നെ 78.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ ഇംഗ്ലണ്ട് സ്വന്തമാക്കുകയായിരുന്നു. മുന്‍ നായകന്‍ ജോ റൂട്ടിന്‍റെ(Joe Root) 26-ാം ടെസ്റ്റ് സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് ആവേശജയമൊരുക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ 10000 റണ്‍സ് ക്ലബില്‍ ഇടംപിടിക്കാനും റൂട്ടിനായി. 

നേരത്തെ ജയിംസ് ആന്‍ഡേഴ്‌സണിന്‍റേയും അരങ്ങേറ്റക്കാരന്‍ മാറ്റി പോട്ട്‌സിന്‍റെയും നാല് വിക്കറ്റ് പ്രകടനത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡ് 40 ഓവറില്‍ 132 റണ്‍സില്‍ പുറത്താവുകയായിരുന്നു. സ്റ്റുവര്‍ട്ട് ബ്രോഡും ബെന്‍ സ്റ്റോക്‌സും ഓരോ വിക്കറ്റ് നേടി. 50 പന്തില്‍ 42 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമാണ് കിവികളുടെ ടോപ് സ്‌കോറര്‍. നായകന്‍ കെയ്‌ന്‍ വില്യംസണ് രണ്ട് റണ്‍സേ നേടാനായുള്ളൂ. 

മറുപടി ബാറ്റിംഗില്‍ ടിം സൗത്തി നാലും ട്രെന്‍ഡ് ബോള്‍ട്ട് മൂന്നും കെയ്‌ല്‍ ജാമീസണ്‍ രണ്ടും കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം ഒന്നും വിക്കറ്റുമായി തിരിച്ചടിച്ചപ്പോള്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ് 42.5 ഓവറില്‍ 141 റണ്‍സില്‍ അവസാനിച്ചു. 43 റണ്‍സെടുത്ത സാക്ക് ക്രൗലിയാണ് ടോപ്പര്‍. നായകന്‍ ബെന്‍ സ്റ്റോക്‌സ് ഒരു റണ്ണില്‍ മടങ്ങി. 

മാറ്റി പോട്ട്‌സിനൊപ്പം ബ്രോഡും തകര്‍ത്തെറിഞ്ഞപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡ് 91.3 ഓവറില്‍ 285ല്‍ പുറത്തായി. ഡാരില്‍ മിച്ചലിന്‍റെ(108) സെഞ്ചുറിക്കും ടോം ബ്ലെന്‍ഡലിന്‍റെ(96) ഗംഭീര അര്‍ധ സെഞ്ചുറിക്കും ശേഷം മത്സരത്തിലേക്ക് തിരികെ വരികയായിരുന്നു ഇംഗ്ലണ്ട്. മിച്ചല്‍-ബ്ലന്‍ഡല്‍ സഖ്യം 196 റണ്‍സ് ചേര്‍ത്തു. നായകന്‍ കെയ്‌ന്‍ വില്യംസണ്‍(15) ഒരിക്കല്‍ക്കൂടി ദുരന്തമായി. പോട്ട്‌സും ബ്രോഡും മൂന്ന് വീതവും ജയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ടും മാത്യൂ പാര്‍ക്കിന്‍സണ്‍ ഒന്നും വിക്കറ്റ് വീഴ്‌ത്തി. 

Scroll to load tweet…

മറുപടി ബാറ്റിംഗില്‍ ജാമീസണന്‍റെ തകര്‍പ്പന്‍ ഏറിന് മുന്നില്‍ 69-4 എന്ന നിലയില്‍ ഇംഗ്ലണ്ട് തുടക്കത്തിലെ പതറിയെങ്കിലും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്‍റെ(54) അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ ഇംഗ്ലണ്ട് തിരിച്ചുവന്നു. ഒപ്പം മുന്‍ നായകന്‍ ജോ റൂട്ടും താളംപിടിച്ചതോടെ മത്സരം ആവേശാന്ത്യത്തിലേക്ക് കടക്കുകയായിരുന്നു. നാലാം ദിനം ആദ്യ സെഷനില്‍ തന്നെ വിജയം റൂട്ടും ബെന്‍ ഫോക്‌സും ഇംഗ്ലണ്ടിന് സമ്മാനിച്ചു. റൂട്ട് 170 പന്തില്‍ 115*ഉം ഫോക്‌സ് 92 പന്തില്‍ 32*ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ജാമീസണിന്‍റെ നാല് വിക്കറ്റ് നേട്ടം പാഴായി. 

'അതിലിപ്പോഴും പശ്ചാത്താപമുണ്ട്'; 2008 ഐപിഎല്ലില്‍ ശ്രീശാന്തിന്റെ മുഖത്തടിച്ച സംഭവത്തില്‍ ഹര്‍ഭജന്‍ സിംഗ്