മാഞ്ചസ്റ്റർ ടെസ്റ്റിൽ ഇംഗ്ലണ്ട് ശക്തമായ നിലയിലാണ്. മൂന്നാം ദിനം ചായയ്ക്ക് പിരിയുമ്പോൾ ഇംഗ്ലണ്ടിന് 75 റൺസ് ലീഡുണ്ട്. 

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് പിടിമുറുക്കുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 358നെതിരെ മറുപടി ബാറ്റിംഗ് തുടരുന്ന ഇംഗ്ലണ്ട് മൂന്നാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 433 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍ 75 റണ്‍സ് ലീഡായി അവര്‍ക്ക്. സെഞ്ചുറി നേടിയ ജോ റൂട്ട് (121), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (36) എന്നിവരാണ് ക്രീസില്‍. ഇന്ന് ഒല്ലി പോപ്പ് (71), ഹാരി ബ്രൂക്ക് (3) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. രണ്ട് വിക്കറ്റുകളും വാഷിംഗ്ടണ്‍ സുന്ദറിനാണ്. ഇന്നലെ ബെന്‍ ഡക്കറ്റ് (94), സാക് ക്രൗളി (84) എന്നിവരും മടങ്ങിയിരുന്നു. രവീന്ദ്ര ജഡേജ, അന്‍ഷൂല്‍ കാംബോജ് എന്നിവര്‍ക്കായിരുന്നു വിക്കറ്റ്.

ഇന്ന് ആദ്യ സെഷനില്‍ വിക്കറ്റൊന്നും വീഴ്ത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. രണ്ടാം സെഷനില്‍ പോപ്പിനെ പുറത്താക്കി സുന്ദര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. സ്ലിപ്പില്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് പോപ്പ് മടങ്ങുന്നത്. ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. റൂട്ട് - പോപ്പ് സഖ്യം വിലപ്പെട്ട 135 റണ്‍സ് കൂട്ടിചേര്‍ത്തു. തുടര്‍ന്ന് ക്രീസിലെത്തിയ ബ്രൂക്കിന് 12 പന്ത് മാത്രമായിരുന്നു ആയുസ്. സുന്ദറിന്റെ പന്ത് ക്രീസ് വിട്ട് കളിക്കാന്‍ ശ്രമിച്ച ബ്രൂക്കിന് പിഴച്ചു. പന്ത് പ്രതിരോധിക്കാന്‍ ബ്രൂക്കിന് സാധിച്ചില്ല. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറല്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു താരത്തെ. പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന റൂട്ട് - സ്റ്റോക്‌സ് സഖ്യം വിക്കറ്റ് പോവാതെ കാത്തു. ഇരുവരും ഇതുവരെ 84 റണ്‍സ് കൂട്ടചേര്‍ത്തിട്ടുണ്ട്.

നേരത്തെ, മികച്ച തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. ഓപ്പണിംഗ് വിക്കറ്റില്‍ 166 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നേടാനായത്. പേസര്‍മാര്‍ക്ക് കാര്യമായ സഹായമൊന്നും ലഭിക്കാഞ്ഞതോടെ രവീന്ദ്ര ജഡേജയെ പന്തേല്‍പ്പിച്ച ശുഭ്മാന്‍ ഗില്ലിന്റെ തീരുമാനമാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ക്രോളിയെ ജഡേജ സ്ലിപ്പില്‍ കെ എല്‍ രാഹുലിന്റെ കൈകകളിലെത്തിച്ചു. സെഞ്ചുറിയിലേക്ക് തകര്‍ത്തടിച്ച ഡക്കറ്റിന് അന്‍ഷുല്‍ കാംബോജ് വിക്കറ്റിന് പിന്നില്‍ പകരക്കാരന്‍ കീപ്പര്‍ ധ്രുവ് ജുറെലിന്റെ കൈകളിലെത്തിച്ച് രണ്ടാം ദിനം ഇന്ത്യക്ക് ആശ്വസിക്കാന്‍ വക നല്‍കി.

നേരത്തെ 264-4 എന്ന സ്‌കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ 94 റണ്‍സ് കൂടി കൂചട്ടിച്ചേര്‍ത്ത് രണ്ടാം സെഷനില്‍ 358 റണ്‍സിന് ഓള്‍ ഔട്ടാവുകായിരുന്നു. കാല്‍പ്പാദത്തിലെ പരിക്ക് വകവെക്കാതെ രണ്ടാം ദിനം ക്രീസിലിറങ്ങി പൊരുതിയ റിഷഭ് പന്തിന്റെ (54) അര്‍ധസെഞ്ചുറിയുടെയും ഷാര്‍ദ്ദുല്‍ താക്കൂര്‍ (41), വാഷിംഗ്ടണ്‍ സുന്ദര്‍ (27) എന്നിവരുടെ ചെറുത്തു നില്‍പ്പിന്റെയും കരുത്തിലാണ് ഇന്ത്യ 358 റണ്‍സിലെത്തിയത്.

രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ രവീന്ദ്ര ജഡേജയെ നഷ്ടമായി. രണ്ടാം ദിനം തുടക്കത്തില്‍ തന്നെ ന്യൂബോളെടുത്ത ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചറാണ് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. ആര്‍ച്ചറുടെ പന്തില്‍ ജഡേജ രണ്ടാം സ്ലിപ്പില്‍ ഹാരി ബ്രൂക്കിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. കഴിഞ്ഞ നാല് ഇന്നിംഗ്‌സിലും അര്‍ധസെഞ്ചുറി നേടിയ. ജഡേജ 20 റണ്‍സുമായാണ് മടങ്ങിയത്. 266-5 എന്ന നിലയില്‍ പതറിയ ഇന്ത്യയെ ഷാര്‍ദ്ദുല്‍ താക്കൂറും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്നാണ് 300 കടത്തിയത്. 61 റണ്‍സ് നേടിയ സായ് സുദര്‍ശനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. യശസ്വി ജയ്‌സ്വാള്‍ (58), കെ എല്‍ രാഹുല്‍ (46) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

YouTube video player