ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് ഐപിഎല്ലിൽ നിന്ന് പിന്മാറി.ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുക എന്നതാണ് തന്‍റെ പ്രഥമ പരിഗണനയെന്നും ഡല്‍ഹി ടീമിനോടും ആരാധകരോടും ക്ഷമ ചോദിക്കുന്നുവെന്നും ബ്രൂക്ക്.
ദില്ലി: ഡൽഹി ക്യാപിറ്റല്‍സിന്‍റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി ബ്രൂക്ക് ഐപിഎല്ലിൽ നിന്ന് പിന്മാറി. കരിയറിലെ തിരക്കേറിയ ഘട്ടത്തിൽ റീചാർജ് ചെയ്യാൻ സമയം വേണമെന്ന് വ്യക്തമാക്കിയാണ് ബ്രൂക്ക് പിന്‍മാറിയത്. താരലേലത്തിൽ 6.25 കോടി രൂപ്ക്കാണ് ഡൽഹി ബ്രൂക്കിനെ സ്വന്തമാക്കിയത്. ബ്രൂക്ക് കളിക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് , ബിസിസിഐയെ അറിയിച്ചു.
ജോസ് ബട്‌ലർക്ക് പകരമായി ബ്രൂക്കിനെ ഇംഗ്ലണ്ട് വൈറ്റ് ബോൾ ടീം നായകനായി നിയമിക്കുമെന്ന വാര്‍ത്തകൾക്കിടെയാണ് പിന്മാറ്റം. ഇതോടെ ഐപിഎലിലെ പുതിയ നിയമപ്രകാരം ബ്രൂക്കിന് രണ്ട് വർഷത്തേക്ക് ലീഗിൽ നിന്ന് വിലക്ക് വരും.കഴിഞ്ഞ സീസൺ തുടങ്ങുന്നതിന് 10 ദിവസം മുൻപ് മുത്തശ്ശിയുടെ നിര്യാണത്തെത്തുടര്‍ന്ന് ബ്രൂക്ക് പിന്മാറിയിരുന്നു.
താരലേലത്തില്‍ ടീമുകളിലെത്തിയശേഷം അവസാന നിമിഷം താരങ്ങള്‍ പരിക്കുമൂലമല്ലാതെ പിന്‍മാറുന്നത് ടീമുകളുടെ സന്തുലനത്തെ തന്നെ ബാധിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മതിയായ കാരണങ്ങളില്ലാതെ പിന്‍മാറുന്ന താരങ്ങളെ വിലക്കണമെന്ന് ടീം ഉടമകള്‍ ബിസിസിഐയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് അകാരണമായി പിന്‍മാറുന്ന താരങ്ങൾക്ക് രണ്ട് വര്‍ഷ വിലക്ക് ഏര്‍പ്പെടുത്താന്‍ ബിസിസിഐ തീരുമാനിച്ചത്.
ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുക എന്നതാണ് തന്‍റെ പ്രഥമ പരിഗണനയെന്നും ഡല്‍ഹി ടീമിനോടും ആരാധകരോടും ക്ഷമ ചോദിക്കുന്നുവെന്നും ബ്രൂക്ക് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റിനെ സംബന്ധിച്ച് ഇത് പ്രധാനപ്പെട്ട കാലഘട്ടമാണെന്നും ഭാവി പരമ്പരകള്‍ക്കായി തയാറെടുക്കുകയാണ് ലക്ഷ്യമെന്നും ബ്രൂക്ക് വ്യക്തമാക്കി. 2023 ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി ഐപിഎല്ലില്‍ കളിച്ച ബ്രൂക്ക് 11 കളികളില്‍ ഒരു സെഞ്ചുറി അടക്കം 190 റണ്‍സ് മാത്രമാണ് നേടിയത്.
ഹാരി ബ്രൂക്കിന്‍റെ പകരക്കാരന്‍ ആരാകുമെന്ന് ഡല്‍ഹി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഐപിഎല്ലില്‍ ആരാകും ഡല്‍ഹിയെ നയിക്കുക എന്ന കാര്യവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അക്സര്‍ പട്ടേല്‍ ആകും ഡല്‍ഹി ക്യാപ്റ്റനെന്നാണ് സൂചനകള്‍. മാര്‍ച്ച് 22ന് തുടങ്ങുന്ന ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യൻമാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഈഡൻ ഗാര്‍ഡന്‍സില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിനെ നേരിടും.
