ടോസിലെ നിര്‍ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ അഫ്ഗാന്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ചാണ് തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഗുര്‍ബാസ് തകര്‍ത്തടിക്കുകയും ഇബ്രാഹിം സര്‍ദ്രാന്‍ പിടിച്ചു നില്‍ക്കുകയും ചെയ്തതോടെ അഫ്ഗാന്‍ അതിവേഗം കുതിച്ചു.

ദില്ലി: ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ടിന് 285 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ റഹ്മാനുള്ള ഗുര്‍ബാസിന്‍റെയും ഇക്രാം അലിഖിലിന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെയും വാലറ്റത്ത് മുജീബ് റഹ്മാന്‍റെ മിന്നലടികളുടെയും കരുത്തില്‍ 49.5 ഓവറില്‍ 284 റണ്‍സെടുത്ത് ഓള്‍ ഔട്ടായി. 57 പന്തില്‍ 80 റണ്‍സെടുത്ത ഗുര്‍ബാസാണ് അഫ്ഗാന്‍റെ ടോപ് സ്കോറര്‍. ഇക്രാം അലിഖില്‍ (66 പന്തില്‍ 58 റണ്‍സടിച്ചപ്പോള്‍ മുജീബ് 16 പന്തില്‍ 28 റണ്‍സുമായി തിളങ്ങി. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് 42 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മാര്‍ക്ക് വുഡ് രണ്ട് വിക്കറ്റെടുത്തു.

തുടക്കം മുതല്‍ അടിയോട് അടി

ടോസിലെ നിര്‍ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ അഫ്ഗാന്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ചാണ് തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഗുര്‍ബാസ് തകര്‍ത്തടിക്കുകയും ഇബ്രാഹിം സര്‍ദ്രാന്‍ പിടിച്ചു നില്‍ക്കുകയും ചെയ്തതോടെ അഫ്ഗാന്‍ അതിവേഗം കുതിച്ചു. ആറാം ഓവറില്‍ 50 പിന്നിട്ട അഫ്ഗാന്‍ 14-ാം ഓവറില്‍ 100 കടന്നു. ഒടുവില്‍ സര്‍ദ്രാനെ(28) വീഴ്ത്തിയ ആദില്‍ റഷീദാണ് ഇംഗ്ലണ്ടിന് ആശ്വസിക്കാന്‍ വക നല്‍കിയത് 33 പന്തില്‍ അര്‍ധസെഞ്ചുറി തികത്ത ഗുര്‍ബാസ് പിന്നീടും ആക്രമണം തുടര്‍ന്നു.

റഹ്മാനുള്ള ഗുര്‍ബാസ് പഞ്ഞിക്കിട്ടതിന് പാവം ക്യാമറാമാനോട് പ്രതികാരം തീര്‍ത്ത് സാം കറന്‍

റഹ്മത്ത് ഷാ(3) വന്നപോലെ മടങ്ങിയെങ്കിലും ഗുര്‍ബാസിന്‍റെ ബാറ്റിംഗ് വെടിക്കെട്ടില്‍ 18 ഓവറില്‍ അഫ്ഗാന്‍ 150 കടന്നു. എന്നാല്‍ സെഞ്ചുറിയിലേക്ക് കുതിച്ച ഗുര്‍ബാസ്(57 പന്തില്‍80) റണ്ണൗട്ടായതോടെ അഫ്ഗാന്‍ തകര്‍ച്ചയിലായി. നല്ല തുടക്കം കിട്ടിയിട്ടും ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദിയും(14) അസ്മത്തുള്ള ഒമര്‍സായിയും(19) നിലയുറപ്പിക്കാതെ മടങ്ങി. മുഹമ്മദ് നബിയും(9) പൊരുതാതെ വീണെങ്കിലും അലിഖിലും(66 പന്തില്‍ 58) റാഷിദ് ഖാനും(22 പന്തില്‍ 23), മുജീബ് ഉര്‍ റഹ്മാനും(16 പന്തില്‍ 28 ചേര്‍ന്ന് അഫ്ഗാനെ 284 റണ്‍സിലെത്തിച്ചു. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മാര്‍ക്ക് വുഡ് രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക