Asianet News MalayalamAsianet News Malayalam

രോഹിത്തിന്‍റെ സെഞ്ചുറി, റോബിന്‍സന്‍റെ ഇരട്ടപ്രഹരം, ഓവലില്‍ പോരാട്ടം ഇഞ്ചോടിഞ്ച്

ഏഴ് വിക്കറ്റ് ശേഷിക്കെ 171 റണ്‍സിന്‍റെ ആകെ ലീഡുള്ള ഇന്ത്യക്ക് ഇപ്പോഴും തോല്‍വി ഒഴിവാക്കിയെന്ന് ഉറപ്പിക്കാനായിട്ടില്ല. നാലാം ദിനം ആദ്യ മണിക്കൂറില്‍ വിക്കറ്റ് പോവാതെ പിടിച്ചു നിന്നാല്‍ 300ന് അപ്പുറമുള്ള ലീഡിലേക്ക് ബാറ്റുവീശി ഇന്ത്യക്ക് വിജയത്തിലേക്ക് പന്തെറിയാം.

England vs India, 4th Test - Live Updates,Rohit hits ton, India take 171 run lead
Author
Oval Station, First Published Sep 4, 2021, 10:39 PM IST

ഓവല്‍: ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെയും ചേതേശ്വര്‍ പൂജാരയുടെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ ഡ്രൈവിംഗ് സീറ്റിലായിരുന്ന ഇന്ത്യയെ പ്രതിരോധത്തിലാക്കി ഇയാന്‍ റോബിന്‍സന്‍റെ ഇരട്ടപ്രഹരം. സെഞ്ചുറി കൂട്ടുകെട്ടുമായി ഇന്ത്യയെ മികച്ച ലീഡിലേക്ക് നയിക്കുകയായിരുന്ന രോഹിത്തിനെയും പൂജാരയെയും ഒരു ഓവറില്‍ മടക്കിയ റോബിന്‍സണ്‍ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നപ്പോള്‍ ഓവലില്‍ മൂന്നാം ദിനം വെളിച്ചക്കുറവുമൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെന്ന നിലയിലാണ്. 22 റണ്‍സോടെ ക്യാപ്റ്റന്‍ വിരാട് കോലിയും ഒമ്പത് റണ്‍സുമായി രവീന്ദ്ര ജഡേജയും ക്രീസില്‍.

ഏഴ് വിക്കറ്റ് ശേഷിക്കെ 171 റണ്‍സിന്‍റെ ആകെ ലീഡുള്ള ഇന്ത്യക്ക് ഇപ്പോഴും തോല്‍വി ഒഴിവാക്കിയെന്ന് ഉറപ്പിക്കാനായിട്ടില്ല. നാലാം ദിനം ആദ്യ മണിക്കൂറില്‍ വിക്കറ്റ് പോവാതെ പിടിച്ചു നിന്നാല്‍ 300ന് അപ്പുറമുള്ള ലീഡിലേക്ക് ബാറ്റുവീശി ഇന്ത്യക്ക് വിജയത്തിലേക്ക് പന്തെറിയാം.

ന്യൂബോളില്‍ റോബിന്‍സണിന്‍റെ ഇരട്ടപ്രഹരത്തില്‍ പകച്ച് ഇന്ത്യ

ലഞ്ചിന് മുമ്പ് രാഹുലിനെ നഷ്ടമായശേഷം രണ്ടാം വിക്കറ്റില്‍ രോഹിത്തും പൂജാരയും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയതോടെ മത്സരത്തില്‍ ഇംഗ്ലണ്ടിന്‍റെ പിടി അയഞ്ഞതായിരുന്നു. എന്നാല്‍ രോഹിത്തും പൂജാരയും അടിച്ചു തകര്‍ക്കുന്നഘട്ടത്തില്‍  ഇംഗ്ലണ്ട് രണ്ടാം ന്യൂബോളെടുത്തു. രണ്ടാം ന്യൂ ബോളിലെ ആദ്യ പന്തില്‍ തന്നെ രോഹിത്തിനെ മടക്കി റോബിന്‍സണ്‍ ഇന്ത്യയെ ഞെട്ടിച്ചു. അതുവരെ ക്ഷമയോടെ കളിച്ച രോഹിത് റോബിന്‍സണെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഫൈന്‍ ലെഗ്ഗില്‍ ക്രിസ് വോക്സിന്‍റെ കൈകളിലൊതുങ്ങി. 257 പന്തില്‍ 127 റണ്‍സെടുത്ത രോഹിത് 14 ബൗണ്ടറിയും ഒരു സിക്സും പറത്തി. രണ്ടാം വിക്കറ്റില്‍ പൂജാരയുമൊത്ത് 153 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് രോഹിത് മടങ്ങിയത്.

അതേ ഓവറിലെ അവസാന പന്തില്‍ ചേതേശ്വര്‍ പൂജാരയെ സ്ലിപ്പില്‍ മൊയീന്‍ അലിയുടെ കൈകളിലെത്തിച്ച റോബിന്‍സണ്‍ ഇന്ത്യയ്ക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു. 127 പന്തില്‍ 61 റണ്‍സായിരുന്നു പൂജാരയുടെ സംഭാവന.

ഇരുവരും അടുത്തടുത്ത് പുറത്താവുമ്പോള്‍ ഇന്ത്യന്‍ ലീഡ് 137 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു. നിലയുറപ്പിച്ച രണ്ട് ബാറ്റ്സ്മാന്‍മാര്‍ പുറത്തായതോടെ ഇന്ത്യയൊന്ന് പകച്ചു. ന്യൂബോളില്‍ ആന്‍ഡേഴ്സണും റോബിന്‍സണും തകര്‍ത്തെറിഞ്ഞതോടെ ഇന്ത്യ പതറിയെങ്കിലും ക്ലാസിക് കവര്‍ ഡ്രൈവുകളുമായി ആത്മവിശ്വാസം വീണ്ടെടുത്ത കോലി കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ മൂന്നാം ദിനം 270 റണ്‍സിലെത്തിച്ചു.

 

കാത്തിരിപ്പിനൊടുവില്‍ രോഹിത്തിന്‍റെ സെഞ്ചുറി

ക്ഷമയുടെ ആള്‍രൂപമായിരുന്നു ഓവലില്‍ ഇന്ന് രോഹിത് ശര്‍മ. പൂജാരയെപ്പോലും വെല്ലുന്ന ക്ഷമ കാണിച്ച രോഹിത് ഒടുവില്‍ മൊയീന്‍ അലിയെ സിക്സിന് പറത്തി വിദേശത്തെ തന്‍റെ ആദ്യ ടെസ്റ്റ് സെഞ്ചുറി രോഹിത് സ്വന്തമാക്കി. രോഹിത്തിന്‍റെ എട്ടാം ടെസ്റ്റ് സെഞ്ചുറിയാണിത്. ലഞ്ചിന് മുമ്പെ രാഹുലിനെ നഷ്ടമായപ്പോള്‍ ഇന്ത്യ പതറുമെന്ന് കരുതിയെങ്കിലും പതിവില്‍ നിന്ന് വ്യത്യസ്തമായി ക്രീസിലെത്തിയപാടെ ആക്രമിച്ചു കളിച്ച ചേതേശ്വര്‍ പൂജാരയാണ് രോഹിത്തിന്‍റെയും ഇന്ത്യയുടെയും സമ്മര്‍ദ്ദം കുറച്ചത്.

മൂന്നാം ദിനം തുടക്കത്തില്‍ റോറി ബേണ്‍സ് രോഹിത്തിനെ കൈവിട്ടതും ഇന്ത്യക്ക് അനുഗ്രഹമായി. എണ്‍പതാം റണ്‍സുവരെ പതിഞ്ഞ താളത്തില്‍ കളിച്ച രോഹിത് പിന്നീട് ഗിയര്‍ മാറ്റി. ആന്‍ഡേഴ്സണെതിരെയും മൊയീന്‍ അലിക്കെതിരെയും ബൗണ്ടറികള്‍ നേടി രോഹിത് അതിവേഗം 90കള്‍ കടന്നു. ഒടുവില്‍ 204 പന്തില്‍ മൊയീന്‍ അലിയെ സിസ്കിന് പറത്തി രോഹിത് മൂന്നക്കത്തിലെത്തി. രണ്ടാം വിക്കറ്റില്‍ രോഹിത്-പൂജാര സഖ്യം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയാണ് ഇന്ത്യയുടെ ലീഡ് 100 കടത്തിയത്.

കരുതലോടെ തുടങ്ങി കരുത്താര്‍ജ്ജിച്ച് രാഹുലും രോഹിത്തും

വിക്കറ്റ് നഷ്ടമില്ലാതെ 43 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്കായി രാഹുലും രോഹിത്തും കരുതലോടെയാണ് തുടങ്ങിയത്. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ക്രിസ് വോക്സും റോബിന്‍സണും തകര്‍ത്തെറിഞ്ഞതോടെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് കാര്യങ്ങള്‍ കടുപ്പമായി. എങ്കിലും കുറച്ചുകൂടി ആക്രമിച്ചു കളിച്ച രാഹുല്‍ സ്കോറിംഗ് വേഗം കൂട്ടി. പതിവില്‍ നിന്ന് വ്യത്യസ്തമായി നങ്കൂരമിട്ട് കളിച്ച രോഹിത് രാഹുലിന് മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് മറികടക്കുമെന്ന് തോന്നിച്ചു.

എന്നാല്‍ ആന്‍ഡേഴ്സണെ പന്തേല്‍പ്പിക്കാനുള്ള ജോ റൂട്ടിന്‍റെ തീരുമാനം ഫലിച്ചു. 46 റണ്‍സെടുത്ത് അര്‍ധസെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന രാഹുലിനെ മനോഹരമായൊരു ഔട്ട് സ്വിംഗറില്‍ ആന്‍ഡേഴ്സണ്‍ വീഴ്ത്തി. രാഹുലിന്‍റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോ കൈയിലൊതുക്കിയെങ്കിലും ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചില്ല. റിവ്യൂവിലൂടെയാണ് ഇംഗ്ലണ്ട് തീരുമാനം അനുകൂലമാക്കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ രാഹുല്‍-രോഹിത് സഖ്യം 83 റണ്‍സെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios