മൂന്നിന് 125 എന്ന സ്കോറില്‍ നാലാം ദിനം ക്രീസിലെത്തിയ ഇന്ത്യക്കായി ആദ്യ മണിക്കൂറില്‍ പിടിച്ചു നിന്ന ചേതേശ്വര്‍ പൂജാരയും റിഷഭ് പന്തും ചേന്ന് 150 കടത്തി. ഇന്ത്യന്‍ സ്കോര്‍ 150 കടന്നതിന് പിന്നാലെ ചേതേശ്വര്‍ പൂജാരയെ സ്റ്റുവര്‍ട്ട് ബ്രോഡിനെ കട്ട് ചെയ്യാനുള്ള പൂജാരയുടെ ശ്രമം പോയന്‍റില്‍ അലക്സ് ലീസ് കൈയിലൊതുക്കി.

എഡ്ജ്ബാസ്റ്റണ്‍: എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 378 റണ്‍സ് വിജയലക്ഷ്യം. 125-3 എന്ന സ്കോറില്‍ നാലാം ദിനം രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യ 245 റണ്‍സിന് ഓള്‍ ഔട്ടായി. 66 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. റിഷഭ് പന്ത് 57 റണ്‍സടിച്ചു. ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് 33 റണ്‍സിന് നാലു വിക്കറ്റെടുത്തു.

രക്ഷകരായി പന്തും പൂജാരയും

മൂന്നിന് 125 എന്ന സ്കോറില്‍ നാലാം ദിനം ക്രീസിലെത്തിയ ഇന്ത്യക്കായി ആദ്യ മണിക്കൂറില്‍ പിടിച്ചു നിന്ന ചേതേശ്വര്‍ പൂജാരയും റിഷഭ് പന്തും ചേന്ന് 150 കടത്തി. ഇന്ത്യന്‍ സ്കോര്‍ 150 കടന്നതിന് പിന്നാലെ ചേതേശ്വര്‍ പൂജാരയെ സ്റ്റുവര്‍ട്ട് ബ്രോഡിനെ കട്ട് ചെയ്യാനുള്ള പൂജാരയുടെ ശ്രമം പോയന്‍റില്‍ അലക്സ് ലീസ് കൈയിലൊതുക്കി. 168 പന്തില്‍ 66 റണ്‍സെടുത്ത പൂജാര എട്ട് ബൗണ്ടറി പറത്തി. ആദ്യ ഇന്നിംഗ്സിലേതില്‍ നിന്ന് വ്യത്യസ്തമായി സാഹചര്യം മനസിലാക്കി പിടിച്ചു നിന്ന് കളിച്ച റിഷഭ് പന്തിലായിരുന്നു പിന്നീട് ഇന്ത്യയുടെ പ്രതീക്ഷ.

നിരാശപ്പെടുത്തി ശ്രേയസ്, ഷര്‍ദ്ദുല്‍

തുടര്‍ച്ചയായ രണ്ടാം അവസരത്തിലും ശ്രേയസ് അയ്യരും ഷര്‍ദ്ദുല്‍ ഠാക്കൂറും നിരാശപ്പെടുത്തി. ആദ്യ ഇന്നിംഗ്സിലേതുപോലെ മികച്ച തുടക്കമിട്ടശേഷമാണ് ശ്രേയസ് ഇംഗ്ലണ്ടിന്‍റെ ഷോട്ട് ബോള്‍ തന്ത്രത്തില്‍ വീണതെങ്കില്‍ ഷര്‍ദ്ദുലും ഷോര്‍ട്ട് ബോളിലാണ് മടങ്ങിയത്.
ശ്രേയസിനെതിരെ തുടര്‍ച്ചായയി ഷോട്ട് പിച്ച് പന്തുകളെറിഞ്ഞ ഇംഗ്ലീഷ് പേസര്‍മാര്‍ ഒടുവില്‍ മാറ്റി പോട്സിന്‍റെ ഷോട്ട് ബോളില്‍ ശ്രേയസിനെ മടക്കി. 26 പന്തില്‍ 19 റണ്‍സാണ് ശ്രേയസിന്‍റെ സംഭാവന.

ലീച്ചിന്‍റെ പ്രതികാരം

ആദ്യ ഇന്നിംഗ്സില്‍ തന്നെ തല്ലിയോടിച്ച റിഷഭ് പന്തിനെ മടക്കി ഇംഗ്ലീഷ് സ്പിന്നര്‍ ജാക്ക് ലീച്ച് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷ കാത്തു. ഇന്ത്യന്‍ സ്കോര്‍ 200 കടക്കും മുമ്പ് ലീച്ചിനെതിരെ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച പന്തിനെ സ്ലിപ്പില്‍ ജോ റൂട്ട് പിടകൂടി. പിന്നാലെ ഷര്‍ദ്ദുല്‍ ഠാക്കൂറും(4) മടങ്ങിയെങ്കിലും ജഡേജയും ഷമിയും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ ലഞ്ചിന് പിരിയുമ്പോള്‍ 229 റണ്‍സിലെത്തിച്ചു.

ലഞ്ചിനുശേഷം മുഹമ്മദ് ഷമിയെ(13) തുടക്കത്തിലെ മടക്കി ബെന്‍ സ്റ്റോക്സ് ലീഡ് 400 കടത്താമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കി. പിന്നാലെ പിടിച്ചു നിന്ന ജഡേജയെ(23) സ്റ്റോക്സ് ബൗള്‍ഡാക്കി. സ്റ്റോക്സിനെതിരെ സിക്സര്‍ നേടിയ ബുമ്ര ആദ്യ ഇന്നിംഗ്സിലെ വെടിക്കെട്ടിനെ അനുസ്മരിപ്പിച്ചെങ്കിലും അടുത്ത പന്തില്‍ വീണ്ടും സിക്സിന് ശ്രമിച്ച് സാക്ക് ക്രോളിക്ക് ക്യാച്ച് നല്‍കി മടങ്ങി. ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് നാലു വിക്കറ്റെടുത്തപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡും മാറ്റി പോട്സും രണ്ട് വിക്കറ്റ് വീതമെടുത്തു. ആന്‍ഡേഴ്സണും ലീച്ചും സ്റ്റോക്സും ഓരോ വിക്കറ്റ് വീഴ്ത്തി.