ENG vs IND : ഇംഗ്ലണ്ട് ബാറ്റിംഗ് നിര ഒരു സംഭവമായിരിക്കാം, പക്ഷേ കരുത്ത് ഇന്ത്യക്കുതന്നെ; കണക്കുകള്‍ ഇങ്ങനെ
ടി20 ചരിത്രത്തില്‍ 20 തവണയാണ് ഇന്ത്യയും ഇംഗ്ലണ്ടും മുഖാമുഖം വന്നിട്ടുള്ളത്. ഇതില്‍ 11 ജയവുമായി ഇന്ത്യക്ക് വ്യക്തമായ ലീഡുണ്ട്.
എഡ്‍ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര (ENG vs IND T20Is) സ്വന്തമാക്കാന്‍ ടീം ഇന്ത്യ(Team India ഇന്നിറങ്ങുകയാണ്. ഇന്ത്യന്‍ സമയം വൈകീട്ട് ഏഴ് മണിക്ക് എഡ്ജ്ബാസ്റ്റണിലാണ്(Edgbaston) രണ്ടാം ടി20(ENG vs IND 2nd T20I). സതാംപ്‍ടണില്‍ നടന്ന ആദ്യ മത്സരം 50 റണ്‍സിന് വിജയിച്ചതിനൊപ്പം വിരാട് കോലി(Virat Kohli), റിഷഭ് പന്ത്(Rishabh Pant), ജസ്പ്രീത് ബുമ്ര(Jasprit Bumrah), രവീന്ദ്ര ജഡേജ(Ravindra Jadeja) എന്നീ സൂപ്പർ താരങ്ങള്‍ സ്ക്വാഡില്‍ തിരിച്ചെത്തിയത് ഇന്ത്യയുടെ കരുത്തുകൂട്ടുന്നു. എങ്കിലും മത്സരത്തിന് മുമ്പ് ഇരു ടീമുകളുടെ തമ്മിലുള്ള ടി20 റെക്കോർഡ് പരിശോധിക്കാം.
ടി20 ചരിത്രത്തില്‍ 20 തവണയാണ് ഇന്ത്യയും ഇംഗ്ലണ്ടും മുഖാമുഖം വന്നിട്ടുള്ളത്. ഇതില്‍ 11 ജയവുമായി ഇന്ത്യക്ക് വ്യക്തമായ ലീഡുണ്ട്. 9 കളികളില്‍ ഇംഗ്ലണ്ട് ജയിച്ചു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന അഞ്ച് കളികളില്‍ നാലും നീലപ്പട ജയിച്ചതും ടീമിന് പ്രതീക്ഷ കൂട്ടുന്ന ഘടകമാണ്. അതേസമയം എഡ്‍ജ്ബാസ്റ്റണില്‍ മുമ്പ് ഒരുതവണ ഏറ്റുമുട്ടിയപ്പോള്‍ ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു.
ആരെയൊക്കെ കളിപ്പിക്കും, തലപുകച്ച് ഇന്ത്യ
വിരാട് കോലി, റിഷഭ് പന്ത്, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവര്‍ തിരിച്ചെത്തുമ്പോള്‍ വിജയിച്ച ടീമിലെ ആരെ പുറത്തിരുത്തുമെന്നതാണ് രാഹുല്‍ ദ്രാവിഡിന്‍റെയും രോഹിത് ശര്‍മ്മയുടേയും ആശങ്ക. കഴിഞ്ഞ മത്സരം കളിച്ച പേസർ അര്‍ഷ്ദീപ് സിംഗ് ടീമിലില്ലാത്തതിനാല്‍ ബൗളിംഗില്‍ മാറ്റമുറപ്പ്. ഉമ്രാന്‍ മാലിക്കും അവസരം കാത്തിരിക്കുന്നു. മോശം ഫോമിലുള്ള മുന്‍ നായകന്‍ വിരാട് കോലിക്ക് ലോകകപ്പിന് മുന്‍പ് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ മികച്ച ഇന്നിംഗ്സ് പുറത്തെടുക്കേണ്ടതുണ്ട്. വിരാട് കോലിയുടെ 66 റണ്‍സാണ് എഡ്ജ്ബാസ്റ്റണില്‍ ടി20യില്‍ ഇന്ത്യന്‍ താരങ്ങളുടെ ഉയര്‍ന്ന സ്‌കോര്‍.
പ്രധാന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചെങ്കിലും ഇംഗ്ലണ്ടിനെ എഴുതിത്തള്ളാനാവില്ല. എഡ്‍ജ്‍ബാസ്റ്റണിലേത് ചെറിയ ഗ്രൗണ്ടായതിനാല്‍ ഇംഗ്ലണ്ടിന്‍റെ വെടിക്കെട്ട് ബാറ്റര്‍മാരെ സൂക്ഷിക്കണം. ജോസ് ബട്‌ലര്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ഡേവിഡ് മലാന്‍, ജേസന്‍ റോയ്, മൊയീന്‍ അലി എന്നിവരെല്ലാം മത്സരം ജയിപ്പിക്കാന്‍ കരുത്തുള്ളവരാണ്.