ENGvIND : പരമ്പര പിടിക്കാന്‍ ഇന്ത്യ; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 ഇന്ന്, കോലി തിരിച്ചെത്തും- സാധ്യതാ ഇലവന്‍
അര്‍ഷ്ദീപ് സിംഗ് ടീമിലില്ലാത്തതിനാല്‍ ബൗളിംഗില്‍ മാറ്റമുറപ്പ്. ഉമ്രാന്‍ മാലിക്കും അവസരം കാത്തിരിക്കുന്നു. മോശം ഫോമിലുള്ള മുന്‍ നായകന്‍ വിരാട് കോലിക്ക് ലോകകപ്പിന് മുന്‍പ് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ മികച്ച ഇന്നിങ്‌സിലെത്തേണ്ടതുണ്ട്.
എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര (ENGvIND) സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. വൈകീട്ട് ഏഴ് മണിക്ക് എഡ്ജ്ബാസ്റ്റണിലാണ് രണ്ടാം ട്വന്റി 20 മത്സരം. ആദ്യ മത്സരത്തില്‍ വിശ്രമം അനുവദിച്ച സീനിയര്‍ താരങ്ങള്‍ ഇന്ന് കളത്തിലിറങ്ങും. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ നിരാശ മറക്കാന്‍ അതേമണ്ണില്‍ വീണ്ടും ഇറങ്ങുകയാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ യുവതാരങ്ങള്‍ നല്‍കിയ മിന്നും ജയത്തിന്റെ കരുത്തിനൊപ്പം
സീനിയര്‍ താരങ്ങള്‍ കൂടി തിരിച്ചെത്തുന്നതോടെ ഇന്ത്യക്ക് ആത്മവിശ്വാസം കൂടും.
എന്നാല്‍ എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിന് ടി20യില്‍ നൂറ് ശതമാനം വിജയമെന്ന റെക്കോര്‍ഡുണ്ട്. 2014ല്‍ ഇംഗ്ലണ്ടിനോട് ഇതേവേദിയില്‍ മത്സരിച്ചപ്പോള്‍ ഇന്ത്യയും തോല്‍വിയറിഞ്ഞിട്ടുണ്ട്. വിരാട് കോലി (Virat Kohli), റിഷഭ് പന്ത്, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവര്‍ തിരിച്ചെത്തുമ്പോള്‍ വിജയിച്ച ടീമിലെ ആരെ പുറത്തിരുത്തുമെന്നതാണ് രാഹുല്‍ ദ്രാവിഡിന്റെയും (Rahul Dravid) രോഹിത് ശര്‍മയുടെയും (Rohit Sharma) ആശങ്ക.
അര്‍ഷ്ദീപ് സിംഗ് ടീമിലില്ലാത്തതിനാല്‍ ബൗളിംഗില്‍ മാറ്റമുറപ്പ്. ഉമ്രാന്‍ മാലിക്കും അവസരം കാത്തിരിക്കുന്നു. മോശം ഫോമിലുള്ള മുന്‍ നായകന്‍ വിരാട് കോലിക്ക് ലോകകപ്പിന് മുന്‍പ് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ മികച്ച ഇന്നിങ്‌സിലെത്തേണ്ടതുണ്ട്. വിരാട് കോലിയുടെ 66 റണ്‍സാണ് എഡ്ജ്ബാസ്റ്റണില്‍ ടി20യില്‍ ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
പ്രധാനതാരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചെങ്കിലും ഇംഗ്ലണ്ടിനെ എഴുതിത്തള്ളാനാവില്ല. ചെറിയ ഗ്രൗണ്ടായതിനാല്‍ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റര്‍മാരെ സൂക്ഷിക്കണം. ജോസ് ബട്‌ലര്‍, ലിയാം ലിവിങ്സ്റ്റണ്‍, ഡേവിഡ് മലാന്‍, ജേസണ്‍ റോയ്, മൊയീന്‍ അലി എന്നിവരെല്ലാം മത്സരം ജയിപ്പിക്കാന്‍ കരുത്തുള്ളവര്‍.
തുടർ ജയത്തില്‍ റെക്കോർഡിട്ട് ഹിറ്റ്മാന്‍; രോഹിത് ശർമ്മ ഇനി ഒന്നാമന്‍
ടെസ്റ്റ് മത്സരത്തിനിടെ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യന്‍ ആരാധകര്‍ക്കെതിരെ വംശീയാധിക്ഷേപം നടന്നതിനാല്‍ പരിശോധന സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. വംശീയവിധ്വേഷം നടത്തുന്നവരെ കണ്ടെത്താന്‍ പ്രത്യേക ഉദ്യോഗസ്ഥരും കാണികള്‍ക്കിടയിലുണ്ടാകും. ടെസ്റ്റ് മത്സരം മഴ തടസ്സപ്പെടുത്തിയെങ്കിലും നിലവില്‍ ഇന്നത്തെ മത്സരത്തിന് മഴഭീഷണിയില്ല.
സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്/ ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുമ്ര, ഹര്‍ഷല്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍.