ക്രിക്കറ്റിന്‍റെ വേഗം കൂടിയത് തിരിച്ചറിയാതെ ഇപ്പോഴും പരമ്പരാഗത രീതിയിലുള്ള ക്രിക്കറ്റാണ് പാക് താരങ്ങള്‍ കളിക്കുന്നതെന്ന് അക്രം.
കറാച്ചി: ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യക്കെതിരെയും തോറ്റ് സെമി കാണാതെ പുറത്തായ പാകിസ്ഥാൻ ടീമിനെതിരെ മുന്‍താരങ്ങളുടെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ തുടരുന്നു. ഇന്ത്യക്കെതിരായ മത്സരത്തിനിടെ പാക് താരങ്ങളുടെ ഭക്ഷണരീതിയെക്കുറിച്ച് മുന്‍ നായകന്‍ വസീം അക്രമാണ് രൂക്ഷ പ്രതികരണവുമായി ഏറ്റവും ഒടുവില്‍ രംഗത്തെത്തിയത്.
ഇന്ത്യക്കെതിരായ മത്സരത്തിന്‍റെ ഒന്നാമത്തെയോ രണ്ടാമത്തെയോ ഡ്രിങ്ക്സ് ബ്രേക്കിനിടെ ഞാന്‍ കണ്ടത് പാക് കളിക്കാര്‍ക്ക് ഒരു പ്ലേറ്റ് നിറയെ നേന്ത്രപ്പഴം കൊണ്ടുവന്നിരിക്കുന്നതാണ്. കുരങ്ങന്‍മാര്‍പോലും അത്രയും നേന്ത്രപ്പഴം കഴിക്കില്ല, അതാണ് പാക് കളിക്കാരുടെ ഭക്ഷണം. ഇമ്രാന്‍ ഖാന്‍ ക്യാപ്റ്റനായിരുന്ന കാലത്തായിരുന്നു ഞങ്ങളൊക്കെ ഇത് ചെയ്തതെങ്കില്‍ ഞങ്ങളെ തല്ലുമായിരുന്നുവെന്ന് അക്രം ടെലിവിഷന്‍ ചര്‍ച്ചയില്‍ പറഞ്ഞു.
ക്രിക്കറ്റിന്‍റെ വേഗം കൂടിയത് തിരിച്ചറിയാതെ ഇപ്പോഴും പരമ്പരാഗത രീതിയിലുള്ള ക്രിക്കറ്റാണ് പാക് താരങ്ങള്‍ കളിക്കുന്നതെന്ന് അക്രം പറഞ്ഞു. വര്‍ഷങ്ങളായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പരമ്പരാദത ക്രിക്കറ്റാണ് നമ്മള്‍ കളിക്കുന്നത്. അത് മാറണമെങ്കില്‍ സമൂലമായ മാറ്റം തന്നെ വേണ്ടിവരും. നിര്‍ഭയരായ കളിക്കാരെ ടീമിലെടുക്കേണ്ടിവരും. അതിനായി നിലവിലെ ടീമിലെ അഞ്ചോ ആറോ താരങ്ങളെ ഒഴിവാക്കിയാലും കുഴപ്പമില്ലെന്നും അക്രം പറഞ്ഞു.
കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്ന് പാകിസ്ഥാന്‍ ബൗളര്‍മാരെല്ലാവരും ചേര്‍ന്ന് വീഴ്ത്തിയത് 60 വിക്കറ്റാണ്. അതും 60.60 ശരാശരിയില്‍. ഞെട്ടിക്കുന്ന കണക്കുകളാണിത്. ഒമാനും അമേരിക്കയും അടക്കമുള്ള ടീമുകളുടെ കണക്കെടുത്താല്‍ പോലും 14 ടീമുകളില്‍ രണ്ടാമത്തെ മോശം ബൗളിംഗ് ശരാശരിയാണ് പാക് ബൗളര്‍മാരുടേതെന്നും അക്രം പറഞ്ഞു.
ചാമ്പ്യൻസ് ട്രോഫിയില്‍ ഞായറാഴ്ച നടന്ന ഇന്ത്യക്കെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ 42.3 ഓവറില്‍ ലക്ഷ്യം കണ്ടു. കോലി 100 റണ്‍സുമായും അക്സര്‍ പട്ടേല്‍ മൂന്ന് റണ്‍സുമായും പുറത്താകാതെ നിന്നപ്പോള്‍ 56 റണ്‍സടിച്ച ശ്രേയസ് അയ്യരും 46 റണ്‍സടിച്ച ശുഭ്മാന്‍ ഗില്ലും ഇന്ത്യക്കായി തിളങ്ങി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 20 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എട്ട് റണ്‍സെടുത്ത് മടങ്ങി.
