കേരള ക്രിക്കറ്റ് ടീമിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ, ഏറ്റവും നിർണായക പോരാട്ടത്തിനാണ് സച്ചിൻ ബേബിയും സംഘവും ഇന്ന് നാഗ്പൂരിൽ ഇറങ്ങുന്നത്.

നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭക്കെതിരെ നിര്‍ണായക ടോസ് ജയിച്ച കേരളം ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. സെമിയില്‍ ഗുജറാത്തിനെതിരെ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് കേരളം ഇറങ്ങുന്നത്. ഷോൺ റോജറിന് പകരം ഏദന്‍ ആപ്പിള്‍ ടോം കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. സെമിയില്‍ മുംബൈയെ വീഴ്ത്തിയ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് വിദര്‍ഭ കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്.

കേരള ക്രിക്കറ്റ് ടീമിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ, ഏറ്റവും നിർണായക പോരാട്ടത്തിനാണ് സച്ചിൻ ബേബിയും സംഘവും ഇന്ന് നാഗ്പൂരിൽ ഇറങ്ങുന്നത്. ക്വാർട്ടർ ഫൈനലിൽ ജമ്മു കാശ്മീരിനെയും സെമി ഫൈനലിൽ ഗുജറാത്തിനെയും നാടകീയമായാണ് മറികടന്നതെങ്കിലും, കേരള താരങ്ങളുടെ പോരാട്ടവീര്യത്തിനുള്ള പ്രതിഫലമായിരുന്നു വിജയത്തോളം തിളക്കമുള്ള ഈ സമനിലകൾ. ഇത് തന്നെയാണ് എല്ലാവരുടേയും പ്രതീക്ഷ വർധിപ്പിക്കാനുള്ള കാരണം. വാലറ്റം വരെനീളുന്ന ബാറ്റിംഗ് നിരതന്നെയാണ് കേരളത്തിന്‍റെ കരുത്ത്.

രഞ്ജി ട്രോഫി ഫൈനലിൽ ചേട്ടന്മാരെ ജയിപ്പിക്കൻ കേരളത്തിന്‍റെ കൗമാരപ്പട, ജൂനിയർ താരങ്ങൾ മത്സരം കാണാൻ നാഗപൂരിലേക്ക്

ഇതുവരെയുള്ള മത്സരങ്ങളിൽ മുഹമ്മദ് അസ്ഹറുദ്ദീനും സൽമാൻ നിസാറും ഉൾപ്പെട്ട മധ്യനിരയുടെയും ലോവർ ഓ‍ർഡർ
ബാറ്റർമാരുടെ മികവിലായിരുന്നു കേരളത്തിന്‍റെ മുന്നേറ്റം. ഫൈനലിൽ ഓപ്പണർമാരായ രോഹൻ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ഉൾപ്പടെയുള്ള ടോപ് ഓർഡർ ബാറ്റർമാരും മികച്ച ഇന്നിംഗ്സുകൾ കളിക്കേണ്ടത് അനിവാര്യമാണ്.

രഞ്ജി ട്രോഫി നോക്കൗട്ടില്‍ കേരളവും വിദർഭയും ഇതിന് മുൻപ് രണ്ടുതവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. 2018ൽ ക്വാർട്ടർ ഫൈനലിലും 2019ൽ സെമിഫൈനലിലും വിദർഭ കേരളത്തെ തോൽപിച്ചു. ഈ രണ്ട് തോൽവികൾക്ക് ഫൈനലിൽ പകരം വീട്ടുകയാണ് കേരളത്തിന്‍റെ ലക്ഷ്യം.

ചരിത്രനേട്ടത്തിന്‍റെ പടിവാതിലിൽ കേരളം, രഞ്ജി ട്രോഫി ഫൈനലിന് ഇന്ന് തുടക്കം, എതിരാളികൾ വിദർഭ; സാധ്യതാ ടീം

വിദർഭ പ്ലേയിംഗ് ഇലവൻ: ധ്രുവ് ഷോറെ, പാർത്ഥ് രേഖഡെ, ഡാനിഷ് മലേവാർ, കരുൺ നായർ, യാഷ് റാത്തോഡ്, അക്ഷയ് വാഡ്കർ(ക്യാപ്റ്റൻ), അക്ഷയ് കർണേവാർ, ഹർഷ് ദുബെ, നചികേത് ഭൂതെ, ദർശൻ നൽകണ്ടെ, യാഷ് താക്കൂർ.

കേരളം പ്ലേയിംഗ് ഇലവൻ: അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മൽ, സച്ചിൻ ബേബി (ക്യാപ്റ്റൻ), ജലജ് സക്‌സേന, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ, അഹമ്മദ് ഇമ്രാൻ, ഏഡൻ ആപ്പിൾ ടോം, ആദിത്യ സർവാതെ, എംഡി നിധീഷ്, എൻ പി ബേസിൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക