ഈ രണ്ടോവറില്‍ ഒരു വിക്കറ്റ് കൂടി നേടാനായാല്‍ അത് ഞങ്ങള്‍ക്ക് വലിയ മുന്‍തൂക്കം നല്‍കുമായിരുന്നു. ഓപ്പണറെന്ന നിലയില്‍ എനിക്കും മനസിലാവും എന്താണ് ഇംഗ്ലണ്ട് ചെയ്യാന്‍ ശ്രമിക്കുന്നതെന്ന്
ലോര്‍ഡ്സ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ അവസാന മിനിറ്റുകളിലുണ്ടായ നാടകീയ സംഭവങ്ങളില്‍ പ്രതികരിച്ച് ഇന്ത്യൻ ഓപ്പണര്‍ കെ എല്‍ രാഹുല്‍. ഇംഗ്ലണ്ട് ഓപ്പണര്‍മാരുടെ സമയം പാഴാക്കല്‍ തന്ത്രത്തെയാണ് രാഹുല്‍ വിമര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.
മൂന്നാം ദിനത്തിലെ കളി തീരാൻ ആറ് മിനിറ്റോളം ബാക്കിയുണ്ടായിരുന്നു. ഈ സമയത്തിനുള്ളില്‍ രണ്ടോവറുകള്‍ എറിയാനാണ് ഞങ്ങള്‍ ശ്രമിച്ചത്. അതുകൊണ്ടാണ് സമയം പാഴാക്കുന്നതിനെതിരെ ഗില്‍ പൊട്ടിത്തെറിച്ചത്. ഒരു ദിവസം മുഴുവന്‍ ഫീല്‍ഡില്‍ നിന്നശേഷം അവസാനം രണ്ടോവര്‍ ബാറ്റ് ചെയ്യുക എന്നത് എത്രമാത്രം ബുദ്ധിമുട്ടാണെന്ന് ഞങ്ങള്‍ക്ക് മനസിലാവും. അതുകൊണ്ടാണ് രണ്ടോവര്‍ എറിയാനായി ഞങ്ങള്‍ പരമാവധി ശ്രമിച്ചത്.
ഈ രണ്ടോവറില്‍ ഒരു വിക്കറ്റ് കൂടി നേടാനായാല്‍ അത് ഞങ്ങള്‍ക്ക് വലിയ മുന്‍തൂക്കം നല്‍കുമായിരുന്നു. ഓപ്പണറെന്ന നിലയില്‍ എനിക്കും മനസിലാവും എന്താണ് ഇംഗ്ലണ്ട് ചെയ്യാന്‍ ശ്രമിക്കുന്നതെന്ന്. സാമാന്യ ബുദ്ധിയുള്ളവര്‍ക്കെല്ലാം അത് മനസിലാവുകയും ചെയ്തുവെന്നും ഇതെല്ലാം കളിയുടെ ഭാഗമാണെന്നും രാഹുല്‍ പറഞ്ഞു. ലോര്‍ഡ്സ് ടെസ്റ്റില്‍ ഇന്ത്യക്കായി സെഞ്ചുറി നേടിയ രാഹുല്‍ ലോര്‍ഡ്സില്‍ ഒന്നില്‍ കൂടുതല്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ ബാറ്ററെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.
മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇംഗ്ലണ്ട് ജസ്പ്രീത് ബുമ്രയുടെ ഒരോവര്‍ മാത്രമാണ് ബാറ്റ് ചെയ്തത്. രണ്ടാമതൊരു ഓവര്‍ കൂടി ബൗള്‍ ചെയ്യാന്‍ ഇന്ത്യയെ അനുവദിക്കാതിരിക്കാനായി ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ ബോധപൂര്‍വം സമയം പാഴാക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ഇംഗ്ലണ്ട് ഓപ്പണര്‍മാരായ സാക്ക് ക്രോളിയും ബെന്‍ ഡക്കറ്റും തമ്മില്‍ വാക് പോരിലേര്‍പ്പെട്ടിരുന്നു. ഗില്‍ സാക് ക്രോളിക്ക് നേരെ വിരല്‍ ചൂണ്ടി സംസാരിക്കുകയും പരിക്കാണെങ്കില്‍ കയറിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.


