- Home
- Sports
- Cricket
- സഞ്ജുവിന് അവസാന വഴി, തിളങ്ങിയില്ലെങ്കില്‍ പെരുവഴി? നാളെ ദക്ഷിണാഫ്രിക്കയോട് സന്നാഹം കളിക്കുന്ന ഇന്ത്യയുടെ പ്രധാന താരങ്ങള്‍
സഞ്ജുവിന് അവസാന വഴി, തിളങ്ങിയില്ലെങ്കില്‍ പെരുവഴി? നാളെ ദക്ഷിണാഫ്രിക്കയോട് സന്നാഹം കളിക്കുന്ന ഇന്ത്യയുടെ പ്രധാന താരങ്ങള്‍
ടി20 ലോകകപ്പിന് മുന്നോടിയായി നാളെ ദക്ഷിണാഫ്രിക്കയോട് ആദ്യ സന്നാഹമത്സരത്തിന് ഇറങ്ങുകയാണ് ഇന്ത്യ. എല്ലാവര്‍ക്കും അവസരം നല്‍കുകയാണ് ലക്ഷ്യം. സഞ്ജുവിന് ഇനിയും അവസരം ലഭിക്കും. ഒരുപക്ഷേ അവസാന അവസരം. സന്നാഹം കളിക്കുന്ന പ്രധാന താരങ്ങള്‍ ഇവരൊക്കെയാണ്…

അഭിഷേക് ശര്‍മ
ഇന്ത്യയുടെ ആക്രമണോത്സുക ബാറ്റിംഗിന്റെ മുഖമാണ് അഭിഷേക്. ആദ്യ ഓവര്‍ മുതല്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനുള്ള കഴിവും ഇക്കഴിഞ്ഞ പരമ്പരയിലെ മികച്ച ഫോമും അദ്ദേഹത്തെ ടീമിലെ അവിഭാജ്യ ഘടകമാക്കുന്നു. ന്യൂസിലന്‍ഡിനെതിരെ പരമ്പരയില്‍ ഒന്നാകെ നേടിയത് 182 റണ്‍സ്.
സഞ്ജു സാംസണ്‍
സന്നാഹ മത്സരങ്ങള്‍ക്ക് ഐസിസി നിയമപ്രകാരം അന്താരാഷ്ട്ര പദവിയില്ല. അതുകൊണ്ട് തന്നെ മത്സരത്തില്‍ നേടുന്ന റണ്ണുകളോ റെക്കോര്‍ഡുകളോ കണക്കിലെടുക്കാറുമില്ല. ടോസ് സമയത്ത് മത്സരത്തിനുള്ള അന്തിമ ഇലവനെ ക്യാപ്റ്റന്‍മാര്‍ പ്രഖ്യാപിക്കേണ്ടതുമില്ല. ടീമിലുള്ള 15 പേര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഗ്രൗണ്ടിലിറങ്ങാം. അതുകൊണ്ട് തന്നെ സഞ്ജുവിനെ ഒരിക്കല്‍ കൂടി ഇന്ത്യ ഓപ്പണറായി പരീക്ഷിക്കുമെന്നുറപ്പാണ്.
ഇഷാന്‍ കിഷന്‍
ന്യൂസിലന്‍ഡിനെതിരെ അവസാന ടി20യില്‍ സെഞ്ച്വറി നേടിയ ഇഷാന്‍ കിഷന്‍ മികച്ച ഫോമിലാണ്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജു അല്ലെങ്കില്‍ ഇഷാന്‍, ഇവരില്‍ ആരാകും ലോകകപ്പില്‍ ഇറങ്ങുക എന്നതിലെ അവസാന വട്ട പരീക്ഷണമായിരിക്കും ഈ മത്സരം.
തിലക് വര്‍മ
പരിക്കിന് ശേഷം തിരിച്ചെത്തുന്ന തിലകിന് ലോകകപ്പിന് മുന്‍പ് താളം കണ്ടെത്താന്‍ ഈ മത്സരം അനിവാര്യമാണ്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോകാനുള്ള തിലകിന്റെ കഴിവില്‍ പരിശീലകന്‍ ഗൗതം ഗംഭീറിന് വലിയ വിശ്വാസമുണ്ട്.
സൂര്യകുമാര്‍ യാദവ്
സൂര്യകുമാര്‍ തന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നു. ന്യൂസിലന്‍ഡിനെതിരെ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനും സൂര്യക്ക് സാധിച്ചു. അഞ്ച് മത്സരങ്ങളില്‍ 242 റണ്‍സാണ് സൂര്യ നേടിയത്. റണ്‍വേട്ടയില് ഒന്നാമന്‍.
ഹാര്‍ദിക് പാണ്ഡ്യ
ടീമിന് ബാലന്‍സ് നല്‍കുന്ന പ്രധാന ഓള്‍റൗണ്ടറാണ് ഹാര്‍ദിക്. മധ്യനിരയില്‍ അതിവേഗം റണ്‍സ് ഉയര്‍ത്താനും ആവശ്യമുള്ളപ്പോള്‍ നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്താനുമുള്ള അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ഇന്ത്യയ്ക്ക് വലിയ കരുത്താണ്. ന്യൂസിലന്‍ഡിനെതിരെ അത് തെളിയിക്കുകയും ചെയ്തു.
ശിവം ദുബെ
ന്യൂസിലന്‍ഡിനെതിരെ നന്നായി കളിക്കാന്‍ ദുബെയ്ക്ക് സാധിച്ചിരുന്നു. ഫിനിഷറുടെ റോള്‍ കൃത്യമായി അദ്ദേഹം ചെയ്തു. കൂടാതെ പന്തെറിയാനും മിടുക്കന്‍.
റിങ്കു സിംഗ്
ഇന്ത്യയുടെ വിശ്വസ്തനായ ഫിനിഷറാണ് റിങ്കു. കളി ഏത് ഘട്ടത്തിലാണെങ്കിലും ശാന്തതയോടെ ബാറ്റ് ചെയ്യാനും അവസാന ഓവറുകളില്‍ സിക്സറുകള്‍ പായിച്ച് ടീമിനെ ജയത്തിലേക്ക് നയിക്കാനും റിങ്കുവിന് പ്രത്യേക കഴിവുണ്ട്. മികച്ച ഫീല്‍ഡിംഗും ടീമിന് കരുത്താണ്.
അക്സര്‍ പട്ടേല്‍
ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങാന്‍ കഴിയുന്ന അക്സര്‍ ടീമിലെ 'എക്സ് ഫാക്ടര്‍' ആണ്. വിക്കറ്റുകള്‍ വീഴ്ത്തുന്നതിനൊപ്പം റണ്‍സ് നിയന്ത്രിക്കാനും വാലറ്റത്ത് റണ്‍സ് കണ്ടെത്താനും അക്സറിന് സാധിക്കും.
ജസ്പ്രീത് ബുമ്ര
ലോകത്തിലെ ഏറ്റവും മികച്ച ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റായ ബുംറയുടെ സാന്നിധ്യം ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. ആദ്യ ഓവറുകളിലും അവസാന ഓവറുകളിലും കൃത്യതയാര്‍ന്ന യോര്‍ക്കറുകളിലൂടെ ബാറ്റര്‍മാരെ വിറപ്പിക്കാന്‍ ബുംറയ്ക്ക് കഴിയും.
അര്‍ഷ്ദീപ് സിംഗ്
ഇടംകൈയ്യന്‍ പേസര്‍ എന്നത് അര്‍ഷ്ദീപിന് വലിയ മുന്‍തൂക്കം നല്‍കുന്നു. പുതിയ പന്തില്‍ സ്വിംഗ് കണ്ടെത്താനും സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ പന്തെറിയാനും അര്‍ഷ്ദീപ് പക്വത കാണിക്കുന്നുണ്ട്.
വരുണ്‍ ചക്രവര്‍ത്തി
ബുമ്രയെ പോലെ ഇന്ത്യക്ക് വരുണ്‍ ചക്രവര്‍ത്തിക്ക് നാല് ഓവറുകള്‍ പ്രധാനമാണ്. വരുണ്‍ വരുമ്പോള്‍ കുല്‍ദീപ് യാദവിന് പുറത്തിരിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!