2023ലെ ഏകദിന ലോകകപ്പിലാണ് ഇമാം അവസാനമായി പാക് കുപ്പായത്തില്‍ കളിച്ചത്. പാകിസ്ഥാനുവേണ്ടി 72 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ഇമാം 48.27 ശരാശരിയില്‍ 3138 റണ്‍സടിച്ചിട്ടുണ്ട്.
കറാച്ചി: ചാമ്പ്യൻസ് ട്രോഫിയില്‍ ഞായറാഴ്ച ഇന്ത്യക്കെതിരെ നടക്കുന്ന ജീവന്‍മരണ പോരാട്ടത്തിന് മുമ്പ് പാകിസ്ഥാന് തിരിച്ചടിയായി ഓപ്പണര്‍ ഫഖര്‍ സമന്‍റെ പരിക്ക്. ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ ഫഖര്‍ സമന് ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റ് പൂര്‍ണമായും നഷ്ടമാകും. ബുധനാഴ്ച കറാച്ചിയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ഫഖര്‍ സമന് പരിക്കേറ്റത്.
ഫഖര്‍ സമന്‍റെ പകരക്കാരനായി ഇമാം ഉള്‍ ഹഖിനെ പാകിസ്ഥാന്‍ ചാമ്പ്യൻസ് ട്രോഫി ടീമിലുള്‍പ്പെടുത്തി. 2023ലെ ഏകദിന ലോകകപ്പിലാണ് ഇമാം അവസാനമായി പാക് കുപ്പായത്തില്‍ കളിച്ചത്. പാകിസ്ഥാനുവേണ്ടി 72 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ഇമാം 48.27 ശരാശരിയില്‍ 3138 റണ്‍സടിച്ചിട്ടുണ്ട്. ഫഖറിന്‍റെ പകരക്കാരനായി ഇമാമിനെ ടീമിലുള്‍പ്പെടുത്താനുള്ള പാകിസ്ഥാന്‍റെ തീരുമാനത്തിന് ഐസിസി ടെക്നിക്കല്‍ കമ്മിറ്റി അംഗീകാരം നല്‍കി.
ഞായറാഴ്ച ദുബായിയില്‍ ഇന്ത്യക്കെതിരെ നടക്കുന്ന നിര്‍ണായക പോരാട്ടത്തിന് മുമ്പ് വെടിക്കെട്ട് താരമായ ഫഖറിന് പരിക്കേറ്റത് പാകിസ്ഥാന് കനത്ത പ്രഹരമാണ്. മെല്ലെപ്പോക്കിന്‍റെ പേരില്‍ വിമര്‍ശനം നേരിടുന്ന ബാബര്‍ അസമും മുഹമ്മജദ് റിസ്‌വാനും മറ്റ് ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുമ്പോള്‍ തകര്‍ത്തടിക്കാറുള്ള ഫഖറിന്‍റെ ഇന്നിംഗ്സുകളായിരുന്നു പാക് സ്കോറിംഗ് നിരക്ക് പലപ്പോഴും താഴാതെ നിര്‍ത്തിയിരുന്നത്. സയ്യിം അയൂബിന് പുറമെ ഫഖര്‍ കൂടി പുറത്തായത് പാക് ബാറ്റിംഗ് നിരയുടെ ശക്തി കുറക്കുമെന്നാണ് കരുതുന്നത്. ന്യൂസിലന്‍ഡിനെതിരെ നാലാമനായി ക്രീസിലെത്തിയ ഫഖര്‍ 41 പന്തില്‍ 24 റണ്‍സെടുത്ത് പുറത്തായിരുന്നു.
ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ 60 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയ പാകിസ്ഥാന് രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ജയിച്ചില്ലെങ്കില്‍ സെമി കാണാതെ പുറത്താകുമെന്ന ഭീഷണിയിലാകും. നാലു ടീമുളുള്ള ഗ്രൂപ്പില്‍ രണ്ട് ടീമുകള്‍ മാത്രമെ സെമിയിലേക്ക് മുന്നേറു.
