പാകിസ്ഥാന്‍ ക്രിക്കറ്റ് താരം നസീം ഷായുടെ ഖൈബര്‍ പഖ്തുന്‍ഖ്വയിലെ കുടുംബ വീടിന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തു. 

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പേസര്‍ നസീം ഷായുടെ പൂര്‍വികരുടെ വീടിന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തു. ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ലോവര്‍ ദിര്‍ ജില്ലയിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. നിലവില്‍ ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനം കളിച്ചുകൊണ്ടിരിക്കുകയാണ് നസീം. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതിനാല്‍ താരം ആദ്യ ഏകദിനം നടക്കുന്ന റാവല്‍പിണ്ടിയില്‍ തന്നെ തുടരും.

നസീമുമായുള്ള അടുത്ത വൃത്തങ്ങള്‍ സംഭവം സ്ഥിരീകരിച്ചു, അന്വേഷണം പുരോഗമിക്കുകയാണ്. നസീമും അദ്ദേഹത്തിന്റെ മിക്ക കുടുംബാംഗങ്ങളും ഇപ്പോള്‍ പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലാണ് താമസിക്കുന്നത്. പക്ഷേ ലോവര്‍ ദിറില്‍ അദ്ദേഹത്തിന് അടുത്ത ബന്ധുക്കളുണ്ട്. അവര്‍ താമസിച്ചിരുന്നത് ഈ വീട്ടിലാണ്. നസീം കുടുംബവുമായി സംസാരിച്ചിരുന്നു. ശേഷം, സംഭവം പരിശോധിച്ചുവരികയാണെന്നും ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നസീമിന് ഉറപ്പ് ലഭിച്ചു.

ഇതോടെയാണ് ടീമിനൊപ്പം തുടരാന്‍ നസീം തീരുമാനിച്ചത്. ദേശീയ ടീമിലെ പല കളിക്കാരും ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. അവിടെ വടക്കന്‍ പ്രദേശങ്ങളില്‍ സുരക്ഷാ സേന പതിവായി ഭീകരാക്രമണങ്ങള്‍ക്കെതിരെ പോരാടുന്നു. അഫ്ഗാനുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ പ്രദേശങ്ങള്‍ ഗോത്രകലഹങ്ങള്‍ക്കും പേരുകേട്ടതാണ്.

YouTube video player