ടെസ്റ്റില്‍ അവസാന 13 ഇന്നിംഗ്സില്‍ ഒരുതവണ മാത്രമാണ് രോഹിത് അര്‍ധസെഞ്ചുറി നേടിയത്. കഴിഞ്ഞ 13 ഇന്നിംഗ്സുകളില്‍ 6, 5, 23, 8, 2, 52, 0, 8, 18, 11, 3, 6, 10 എന്നിങ്ങനെയായിരുന്നു രോഹിത്തിന്‍റെ പ്രകടനം.
ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റിലും നിരാശപ്പെടുത്തിയ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിരമിക്കൽ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ആരാധകര്‍. അഡ്‌ലെയ്ഡിന് പിന്നാലെ ബ്രിസ്ബേനിലും മധ്യനിരയില്‍ ബാറ്റിംഗിനിറങ്ങിയ രോഹിത് 10 റണ്‍സെടുത്ത് പുറത്തായിരുന്നു. രണ്ട് ബൗണ്ടറികളടിച്ച് പ്രതീക്ഷ നല്‍കിയശേഷം ഒരിക്കല്‍ കൂടി ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റ് വെച്ച് രോഹിത് മടങ്ങി. ഓഫ് സ്റ്റംപിന് പുറത്തുപോകുന്ന പന്തുകള്‍ എങ്ങനെ വെറുതെ വിടണമെന്ന് രോഹിത്തും കോലിയുമെല്ലാം രാഹുലിനെ കണ്ടുപഠിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടു.
ടെസ്റ്റില്‍ അവസാന 13 ഇന്നിംഗ്സില്‍ ഒരുതവണ മാത്രമാണ് രോഹിത് അര്‍ധസെഞ്ചുറി നേടിയത്. കഴിഞ്ഞ 13 ഇന്നിംഗ്സുകളില്‍ 6, 5, 23, 8, 2, 52, 0, 8, 18, 11, 3, 6, 10 എന്നിങ്ങനെയായിരുന്നു രോഹിത്തിന്‍റെ പ്രകടനം. ഈ പ്രകടനവുമായി ഇനിയും ടീമില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും എത്രയും വേഗം വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ് രോഹിത് ചെയ്യേണ്ടതെന്നും ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ജോഷ് ഹേസല്‍വുഡ് പരിക്കേറ്റ് മടങ്ങിയതിനാല്‍ പാറ്റ് കമിന്‍സിന്‍റെയും മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെയും ഓപ്പണിംഗ് സ്പെല്‍ അതിജീവിച്ച് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ രോഹിത്തിന് തിളങ്ങാനാവുമായിരുന്നുവെന്നും എന്നാല്‍ അതിനുള്ള ക്ഷമപോലും ക്യാപ്റ്റന്‍ കാണിച്ചില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി. നാലാം ദിനം തുടക്കത്തിലെ രോഹിത് പുറത്തായതോടെ ഇന്ത്യ 74-5ലേക്ക് വീണിരുന്നു. നാലാം ദിനം ആദ്യ പന്തില്‍ തന്നെ ജീവന്‍ ലഭിച്ച കെ എല്‍ രാഹുലിന്‍റെ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്നും നാണക്കേടില്‍ നിന്നും കരകയറ്റിയത്. 84 റണ്‍സെടുത്ത രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ബ്രിസ്ബേന്‍ ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 445 റണ്‍സിന് മറുപടിയായി നാലാം ദിന 51-4 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 194-7 എന്ന നിലയില്‍ ഫോളോ ഓണ്‍ ഭീഷണിയിലാണ്. 59 റണ്‍സെടുത്ത് നില്‍ക്കുന്ന രവീന്ദ്ര ജഡേജയിലാണ് ഇന്ത്യയുടെ അവസാന ബാറ്റിംഗ് പ്രതീക്ഷ.
